Wednesday, June 16, 2010

പെണ്ണെഴുത്ത്‌

സർഗാത്മകതയുടെ നിര്‍വചനം തൊട്ട് എല്ലാറ്റിന്റെയും അധികാരം കയ്യടക്കിക്കൊണ്ടാണ് പുരുഷന്‍ ഇവിടെ എഴുത്തിന്റെ ലോകത്തെ അധിപതിയായത്.
സ്ത്രീ ഏതെങ്കിലും രംഗത്തേക്ക് കടന്നു വരുമ്പോള്‍ അവളെ എന്നും ഒരു വിമര്‍ശന കണ്ണുവെച്ചു മാത്രം കാണുന്ന ഒരു സമൂഹം ഇന്നും നമുക്ക് ചുറ്റിലും ഉണ്ട്.കലയുടെയും,സാഹിത്യത്തിന്റെയും ലോകത്തിലേക്ക്‌ ഒരു സ്ത്രീ കടന്നു വരുമ്പോള്‍ അവളുടെ എഴുത്തില്‍ വളരെ ഏറെ പരിമിതി ഉണ്ടാകുന്നു. ഒരു പെണ്ണിന് അവളുടെ എഴുത്തില്‍ വളരെ ഏറെ പരിമിതി ഉണ്ടെന്നു വളരെ വ്യക്തമാക്കുനുണ്ട് ഇ .കൃഷ്ണപിള്ള "അവളുടെ കഥ എഴുത്ത്"എന്ന കഥയിലൂടെ. ഭാര്യക്ക് കഥയെഴുതാന്‍ വേണ്ട സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും ഒടുവില്‍ ഭാര്യയുടെ എഴുത്തുകളില്‍ തന്റെ സുഹൃത്തിനെ ക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കടന്നുവരുന്നത് കണ്ടപ്പോൾ അവളുടെ എഴുത്ത് എന്ന സ്വപ്നം അടുക്കള എന്ന നാലുച്ചുവരുകള്‍ക്കുള്ളില്‍ തളക്കപെടുന്നതുമായാണ് അതിന്റെ കഥാസാരം. ഇതൊക്കെ തന്നെയാണ് ഏറെക്കുറെ പല എഴുത്തുകാരികളുടെ ജീവിതത്തിലും ഉണ്ടാകുന്നത്. തുറന്നു പറച്ചില്‍ സ്ത്രീക്ക് നിഷിദ്ധമാകുന്നു. അങ്ങിനെ തുറന്നു പറച്ചില്‍ എഴുത്തിലൂടെ നടത്തുമ്പോള്‍ അവളെ ഒറ്റപെടുത്താനും, വിമര്‍ശിക്കാനും, എപ്പോഴും സമൂഹം മുന്‍പന്തിയില്‍ നില്‍ക്കുന്നു. അതിനെ അതിജീവിക്കാന്‍ ഒരു എഴുത്തുകാരിക്ക് കഴിഞ്ഞാല്‍ എഴുത്തിന്റെ ലോകത്ത് സ്വന്തമായ ഒരുവ്യക്തി മുദ്ര പതിപ്പിക്കാന്‍ അവള്‍ക്കു കഴിഞ്ഞേക്കാം.

കുടുംബവും,എഴുത്തും,ഒരുപോലെ കൊണ്ടുപോകാന്‍ ഒരു സ്ത്രീക്ക് കഴിഞ്ഞെന്നു വരാറില്ല .കുടുംബ മൂല്യങ്ങളും,സദാചാര സംസ്കാരവും, പെണ്ണിന്റെ എഴുത്തിനെ അതിശക്തമായി നിയന്ത്രിക്കുന്നു. അവിടെ ചോദ്യം ചെയ്യപെടലുകള്‍ ഉണ്ടാകുന്നു. ഒരു എഴുത്തുകാരി അവളുടെ രചനകളിൽ പ്രണയത്തെ കുറിച്ചോ , പരപുരുഷ ബന്ധത്തെക്കുറിച്ചോ പരാമർശിച്ചു പോയാല്‍ കുടുംബ ജീവിതത്തിലും ,സമൂഹത്തിലും അവള്‍ ഒരു നികൃഷ്ട ജീവിയായി കാണപ്പെടുന്നു. ഈ തുറന്നു പറച്ചിലുകള്‍ പുരുഷനാണ് നടത്തുന്നതെങ്കില്‍ അവിടെ ചോദ്യം ചെയ്യപെടല്‍ ഇല്ലാതാകുന്നു. പല പ്രശസ്ത എഴുത്തുകാരും അവരവരുടെ പ്രണയത്തെ ക്കുറിച്ച് എഴുതിയിട്ടുണ്ട്. അതില്‍ പുനത്തില്‍ തന്റെ കാമുകിയെക്കുറിചും അതില്‍ പിറന്നമകനെ കുറിച്ചും പറഞ്ഞപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ അധികം ആരും തന്നെ ഉണ്ടായില്ല. അതേ സമയം മാധവികുട്ടി അവരുടെ എഴുത്തുകളില്‍ സ്ത്രീപുരുഷ ബന്ധത്തെ ക്കുറിച്ചും,പ്രണയത്തെക്കുറിച്ചും,അവരുടെ ഇഷ്ടങ്ങളെക്കുറിച്ചും,കാഴ്ചപാടിനെക്കുറിച്ചും തുറന്നു എഴുതിയപ്പോള്‍ സമൂഹം അവരെ വിമര്‍ശിക്കയും ,ക്രൂശിക്കുകയുമാണ് ചെയ്തത്. ഇവിടെ എഴുത്തിന്റെ ലോകത്ത് ഒന്നുമല്ലാത്ത ഞാന്‍ എന്റെ ചിന്തകള്‍, എന്റെ ആശയങ്ങള്‍ ,അല്ലെങ്കിൽ ഞാൻ കണ്ട ചില നേർക്കാഴ്ചകൾ എഴുതിയപ്പോള്‍ ചിലര്‍ എന്നെ ഫെമിനിസ്റ്റ് എന്ന് വിളിച്ചു, മറ്റു ചിലര്‍ പറഞ്ഞു ഒരു പെണ്ണിന്റെ (കണ്ണിന്റെ) പടവും , പെണ്ണിന്റെ പേരും ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് കമന്റുകള്‍ വരുന്നത് എന്ന്. പെണ്ണെന്നോ,ആണെന്നോ നോക്കാതെ അവരുടെ എഴുത്തിനെ വില ഇരുത്തണം എന്നഭിപ്രായക്കാരിയാണു ഞാനും ‍.. സ്ത്രീയെയും പുരുഷനെയും സൃഷ്ടിചിരിക്കുന്നത് തന്നെ അങ്ങിനെ ആണല്ലോ. അപ്പോള്‍ സ്ത്രീകളായ എഴുത്തുകാരികളുടെ രചനകള്‍ കൂടുതലായും പുരുഷന്മാര്‍ ശ്രദ്ധിചെന്നിരിക്കും. എന്നത് പോലെ തിരിച്ചും.. അത് സ്വാഭാവികം .പ്രകൃതി നിയമമാണന്ന് എല്ലാവർക്കും അറിയാം. അതല്ല എങ്കില്‍ അവര്‍ ഹിജടകള്‍ ആയിരിക്കണം.
ഫാൻസ് അസോസിയേഷൻ ഒക്കെയുണ്ടാക്കാൻ മാത്രമുള്ള ഒരു കപ്പാസിറ്റി എനിക്കായിട്ടില്ലെന്ന് തന്നെ എന്റെ വിശ്വാസം. എന്റെ പോസ്റ്റില്‍ കമന്റ് വന്നില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യാനും പോകുന്നില്ല... ഇന്നത്തെ സ്ത്രീസമൂഹത്തിന് കുറെയൊക്കെ മനസ്സിലാക്കാനും ,ചിന്തിക്കാനുമുള്ള കഴിവുണ്ടന്നു ഞാന്‍ വിശ്വസിക്കുന്നു.

സ്ത്രീ എന്ന് പറഞ്ഞാല്‍ ഭര്‍ത്താവിനെ പരിചരിച്ചും ,കുട്ടികളെ നോക്കിയും,വീടുനോക്കിയും അടങ്ങി,ഒതുങ്ങി കഴിയുന്ന വെറും ഒരു പെണ്ണ് മാത്രമായി കാണുവാനാണ് മിക്കപുരുഷന്‍മാരും ഇഷ്ടപെടുന്നത്. തികച്ചും സ്വകാര്യമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും, സമൂഹത്തില്‍ നിന്നുമാണ് എഴുത്തുണ്ടാകുന്നത്.. എന്റെ രചനകൾ മോശമാണ് , അല്ലെങ്കിൽ എനിക്ക് പറ്റിയതല്ല എഴുത്ത് എന്നും എന്നോട് പറയുമ്പോള്‍ അത് മനസ്സിലാക്കാനുള്ള സാമാന്യബോധം എനിക്കുണ്ട്. ഒപ്പം അതിനെ അംഗീകരിക്കാനുള്ള മനസ്സും. കാരണം മറ്റാരേക്കാളും എനിക്കറിയാം,എന്റെ പോരായ്മകള്‍. എഴുത്തിൽ പാരമ്പര്യമൂല്യമൊന്നും എനിക്കില്ല. മനസ്സിൽ തോന്നിയതെന്തൊക്കെയോ കുത്തിക്കുറിക്കുന്നു. എഴുത്തിന്റെ എ .ബി .സി .ഡി അറിയാതെ ആണു ഞാന്‍ ഈ വഴികളിലൂടെ യാത്ര തുടങ്ങിയത്. ഒരുപക്ഷെ എഴുത്തിനോടുള്ള പ്രണയം എന്റെ മനസ്സിന്റെ ഏതോ കോണിൽ ഒളിഞ്ഞിരുന്നത് കൊണ്ടാവാം ഇങ്ങനെ ഒരു മാധ്യമത്തിലൂടെ എഴുതി തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്.. എന്നെ പോലെ പ്രവാസ ജീവിതത്തിന്റെ നാലുച്ചുവരുകള്‍ക്കുള്ളില്‍ പ്രത്യേകിച്ച് മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള കുത്തികുറിക്കലുകള്‍ ഒരു ആശ്വാസം തന്നെയാണ്..

എഴുത്തിന്റെ ലോകത്ത് ഒന്നുമല്ലാത്ത ഞാന്‍ എഴുതുന്ന കുറിപ്പുകളില്‍ പ്രണയം കടന്നു വരുമ്പോള്‍ പലരും അത് സംശയദൃഷ്ടിയോടുകൂടി നോക്കി കാണുന്നു. അപ്പോള്‍ പിന്നെ പ്രശസ്തരായ എഴുത്തുകാരുടെ കാര്യം പറയാന്‍ ഉണ്ടോ..?
ഒരു സ്ത്രീയുടെ രചനക്ക് ഏറ്റവും വലിയ പ്രോത്സാഹനം ലഭിക്കേണ്ടത് സ്വന്തം കുടുംബത്തില്‍ നിന്നുമാണ്( ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്).അതാണ്‌ അവളുടെ വിജയവും. കൈപിടിച്ച് നിര്‍ത്താന്‍ ഒരു കുടുംബ നാഥനെയല്ല സ്ത്രീക്ക് ആവശ്യം മറിച്ച് ,ചൂടിലും, തണുപ്പിലും ,ദുഖത്തിലും ,സന്തോഷത്തിലും കൈപിടിച്ച് നടക്കാവുന്ന ഒരു കൂട്ടുകാരനെയാണ് സ്ത്രീക്ക് ആവശ്യം എന്ന ചന്ദ്രമതി ടീച്ചറുടെ വാക്കുകള്‍ ഞാന്‍ ഇവിടെ കടമെടുക്കട്ടെ..

59 comments:

ഹംസ said...

തേങ്ങ... ഇതിലും ഞാന്‍ തന്നെ ഞാന്‍ ആര മോന്‍...
.................................
ഇതിപ്പോള്‍ പെണ്ണുങ്ങളുടെ മാത്രം കാര്യമൊന്നുമല്ല ലക്ഷ്മീ.. എല്ലാവര്‍ക്കും ബാതകമാണ് ഇന്നതെ എഴുതാന്‍ പറ്റൂ ഇന്ന വിധത്തിലെ എഴുതാന്‍ പറ്റൂ.. എന്നൊക്കെ.. പെണ്ണുങ്ങളാവുമ്പോള്‍ കുറച്ച് കൂടും എന്നുള്ളത് സത്യമാണ്. വിമര്‍ശനങ്ങളില്‍ മനസ്സു തളരുന്നവര്‍ക്ക് നല്ല ഒരു എഴുത്തുകാരിയോ / എഴുത്ത് കാരനോ ആവാന്‍ കഴിയില്ല. . സമൂഹത്തിനു നന്മയുള്ളത് ആണെഴുതിയാലും പെണ്ണെഴുതിയാലും അംഗീകരിക്കാന്‍ ആളുണ്ടാവും . വെറും പ്രണയവും, പരപുരുഷ ബന്ധവും മാത്രം വിഷയമാക്കുന്നവര്‍ വിമര്‍ശിക്കപ്പെടും. അത് പെണ്ണെന്നോ ആണന്നോ വിത്യാസമില്ലാതെ തന്നെ.

എന്തായാലും ലച്ചൂ .. ആര്‍ക്കൊക്കയോ തലയില്‍ ഒരു കൊട്ട് കൊടുത്തതാണെന്നു എഴുത്തില്‍ മനസ്സിലാവുന്നു.

chithrakaran:ചിത്രകാരന്‍ said...

ലച്ചു എഴുതുക...
ബ്ലോഗില്‍ ആര്‍ക്കും തടയാനാകില്ലല്ലോ.
പിന്നെ,
കഴിവുള്ളവര്‍ക്ക് ആണ്‍ പെണ്‍ വ്യത്യാസമൊന്നും തടസ്സന്മാകുന്നില്ല.
എല്ലാ പുരുഷന്മാരും തുല്യരല്ല... എല്ലാസ്ത്രീകളും തുല്യരല്ല.
കഴിവും അദ്ധ്വാനവും എല്ലാവരേയും വ്യത്യസ്തരാക്കുന്നു.

Sulfikar Manalvayal said...

ഞാന്‍ ആദ്യമായാണിവിടെ, എന്നിരുന്നാലും കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിക്ക് പറയാതിരിക്കാനും വയ്യ.
തുറന്നെഴുത്ത് അതാരായാലും ഇന്നത്തെ സമൂഹം സംശയ ദൃഷ്ടിയോടെയെ കണ്ടുള്ളൂ.
അത് നമ്മുടെ കുഴപ്പമല്ല. സമൂഹത്തിന്റെ കാഴ്ച്ചപാടിന്റെ കുഴപ്പമാണ്.
ഇത്രയ്ക്കു അങ്ങ് രോഷം കൊള്ളേണ്ട ആവശ്യമെന്തെന്നു മനസിലാകുന്നില്ല.
വിമര്‍ശനം അതുല്കൊണ്ട് കൊണ്ട് മുന്നെരുകയല്ലേ വേണ്ടത്.
തികഞ്ഞ പുരുഷ വിദ്വേഷത്തോടെ, മുന്‍ ധാരണയോടെ എഴുതിയ പോലെയുണ്ട് ഇതില്‍.
ശരിക്കും ഇതൊരു പെന്നെഴുതിലേക്ക് തരാം താന് പോയി എന്ന് പറയാതിരിക്കാന്‍ വയ്യ.
നാമെഴുതിയ എഴുത്തിനു മറ്റുള്ളവരുടെ പുറകെ പോവേണ്ട കാര്യമൊന്നുമില്ല.
പക്ഷെ ഒരു സ്ത്രീക്ക് സമൂഹത്തില്‍ ജീവിക്കാന്‍ പുരുഷനില്ലാതെ കഴിയുമോ? (ഇല്ലെന്നല്ല, തെളിയിച്ച ഒരുപാട് പേരുണ്ട് താനും. നിഷേധിക്കുന്നില്ല)
പുരുഷന്റെ താങ്ങും തണലിലും കഴിയാന്‍ തന്നെയാ സ്ത്രീകള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും. ഒരിത്തിരി അവര്‍ പുരുഷന്മാരെ ഭയക്കുന്നു താനും.
നിങ്ങളുടെ ചില വരികള്‍ കടമെടുത്തു പറയട്ടെ .
"ഒരു സ്ത്രീയുടെ രചനക്ക് ഏറ്റവും വലിയ പ്രോത്സാഹനം ലഭിക്കേണ്ടത് സ്വന്തം കുടുംബത്തില്‍ നിന്നുമാണ്( ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്)."
ഇതില്‍ പോലും ഭര്‍ത്താവിനെ സുഖിപ്പിക്കാതെ കാര്യങ്ങള്‍ നടക്കില്ല എന്നാ ധാരണയില്‍ നിന്നുടലെടുത്ത വരികള്‍ ആണിതെന്നു പറഞ്ഞാല്‍? !
അപ്പോള്‍ പറഞ്ഞു വരുന്നത് എന്തെന്നാല്‍ ലോകം അതെന്തുമാകട്ടെ. പുരുഷാധിപത്യം, പെണ്ണെഴുത്ത്‌ എന്നൊന്നും ഇല്ല. അതെല്ലാം വികലമായ നമ്മുടെ മനസുകള്‍ ഉണ്ടാക്കുന്ന മിഥ്യാ ധാരണകള്‍ ആണ്.
എല്ലാം മറന്നു തുറന്ന മനസോടെ ഇനിയും എഴുതൂ. നന്മകള്‍ വരട്ടെ എന്നാശംസിക്കുന്നു.

സാബിബാവ said...

ലച്ചു നിന്റെ വാക്കുകള്‍ ഞാനും കടമെടുക്കുന്നു കാരണം
ഒരു പെണ്ണിന്റെ അവസ്ഥ ശരിക്കും ഉള്‍ക്കൊണ്ട്‌ എഴുതി അതില്‍ എല്ലാവരും എന്നല്ല ചിലര്‍ ഭാഗ്യവതികളായിരിക്കും മറ്റു ചില ഹതഭാഗ്യ
പാവങ്ങള്‍ ആരുടെ പ്രോത്സാഹനം ഇല്ലെങ്കിലും എഴ്ത്തിലുടെ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അതനുഭാവിക്കാം പിന്നെ പ്രണയവും മറ്റും എഴ്ത്തിയലുണ്ടാകുന്ന അനുഭവം വിട്ടുകള നമുക്ക് നല്ല മനസും നല്ല ചിന്തയുമുന്ടെങ്കില്‍ പ്രണയം ഉണ്ടാകും ഇനിയും ഇനിയും എഴ്തുക ധാരാളം
കൂടെ ഞങ്ങളുണ്ട് .തളരാതെ മുന്നോട്ടു ...

പാവപ്പെട്ടവൻ said...

ഭീരുക്കള്‍ എപ്പോളും പുറകോട്ടു നോക്കും ആത്മധൈര്യമുള്ളവന്‍ (അവള്‍ ) ലക്ഷ്യത്തിലേക്ക് പോയികൊണ്ടേരിക്കും തിരിഞ്ഞു നോക്കില്ല ..പറയുന്നവരുടെ ഇഷ്ടത്തിനു പിറകെ കാതോര്‍ക്കുന്നത് യാത്രയുടെ വേഗത കുറയ്ക്കും ..മുന്നില്‍ എന്താണ് എന്നറിയാനുള്ള സഞ്ചാരവേഗമാണ് മനസിന്‌ കൊടുക്കണ്ടത് .മാധവിക്കുട്ടി അതായിരുന്നു .നിങ്ങള്‍ ആരുടെയും മാതൃക ആകരുത് നിങ്ങള്‍ നിങ്ങളെ ആകാവു എപ്പോളും ആ തിരിച്ചറിവാണ് എഴുത്തിനും ജീവിതത്തിനും വേണ്ടത് ..പെണ്ണെഴുത്ത് ആണെഴുത്ത് എന്നില്ല ..പെണ്ണ് ഭരിക്കുന്ന ആണിനേയും ആണുഭരിക്കുന്ന പെണ്ണിനേയും നമുക്കിടയില്‍ കാണാം അതുകൊണ്ട് പരസ്പരം കുറ്റംപറയണ്ടതില്ല .
വാക്കുകള്‍ ,ഭാഷകള്‍ സത്യത്തെ മൂടിവെക്കും എന്ന് ധരിക്കരുത് ...അത് കുറ്റകരമാണ്

Mohamedkutty മുഹമ്മദുകുട്ടി said...

കുറെ കാലമായി കേള്‍ക്കാന്‍ തുടങ്ങുന്നു ഈ പെണ്ണെഴുത്തിനെപ്പറ്റി!.ഈ വേര്‍തിരിവിന്റെ ആവശ്യമുണ്ടോ?.പിന്നെ പുരുഷ മേധാവിത്വം,അതു ചിലരുടെ കാഴ്ചപ്പാടില്‍ നിന്നും തോന്നുന്നതാണ്.അത് എഴുത്തില്‍ മാത്രമല്ല,ജീവിതത്തിലും അനുഭവപ്പെട്ടേക്കാം.ഒരു പരസ്പര ധാരണയാണ് ആദ്യം വേണ്ടത്. പിന്നെ ഒരു കാര്യം തുറന്നു പറയാതിരിക്കാന്‍ വയ്യ. ലക്ഷ്മിയുടെ സധാരണ പോസ്റ്റുകളേക്കാള്‍ ഈ ലേഖനം വളരെ നിലവാരം പുലര്‍ത്തുന്നതായി എനിക്കു തോന്നുന്നു.എന്നു പറഞ്ഞാല്‍ കഥകളേക്കാളും കവിതകളേക്കാളും ലക്ഷ്മിക്കു വഴങ്ങുന്നത് ലേഖനങ്ങളാണെന്നര്‍ത്ഥം. പിന്നെ ഹംസ പറഞ്ഞ പോലെ ഇതു ആര്‍ക്കോ ഇട്ടു ഒന്നു കൊട്ടിയതായി എനിക്കും തോന്നി.പാവപ്പെട്ടവന്‍ പറഞ്ഞ പോലെ തിരിഞ്ഞു നോക്കേണ്ട,ധൈര്യമായി മുന്നോട്ടു പോകൂ. എഴുതുന്നത് നല്ലതാണെങ്കില്‍ ,അതില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കില്‍, വായിക്കാനാളുണ്ടാവും. പിന്നെ സമൂഹം,അതിനെ പേടിക്കാനിരുന്നാല്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല.പക്ഷെ നമ്മുടെ പക്ഷത്ത് ശരിയുണ്ടെങ്കില്‍ പിന്നെ ആരെയും ഭയപ്പെടേണ്ട ആവശ്യവുമില്ല.അവസാനമായി കുടുംബം,അതു മറന്നുള്ള കളി ആണിനാനായാലും പെണ്ണിനായാലും,എഴുത്തിലായാലും സുഹൃബന്ധത്തിലായാലും നന്നല്ല. അത് മാത്രം ഓര്‍ത്താല്‍ മതി. എല്ലാം ശരിയാവും. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടു പോകൂ.

SAJAN S said...

അനാവശ്യ വിമര്‍ശനങ്ങളെ അവഗണിച്ചു മുന്നോട്ടുപോവുക. കാരണം താങ്കള്‍ക്ക് ധാരാളം കഴിവുകള്‍ ഉണ്ട്. അതില്‍ അസൂയ ഉള്ളവരാണ് വെറുതെ വിമര്‍ശിക്കുന്നത് . അതൊക്കെ അവഗണിക്കുക . തുടര്‍ന്നും ധാരാളം നല്ല സൃഷ്ടികള്‍ പോസ്റ്റ്‌ ചെയൂ .....

Vayady said...

ആണെഴുത്ത് പെണ്ണെഴുത്ത് എന്ന് വേര്‍തിരിക്കേണ്ട ആവശ്യമില്ല എന്നിവിടെ എഴുതിക്കണ്ടു. ശരിതന്നെ, സമ്മതിച്ചു. എന്നാല്‍ ആണെഴുത്തുകാരും പെണ്ണെഴുത്തുകാരും ഉണെന്നുള്ള സത്യം നിഷേധിക്കാനാവില്ല്ല്ലല്ലോ. അതില്‍ പെണ്ണെഴുത്തുകാര്‍ക്കു മാത്രം നമ്മുടെ സമൂഹം വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നു. പുരുഷന്മാര്‍ക്ക് അത്തരം വിലക്കുകളൊന്നുമില്ലതാനും. മകളും, ഭാര്യയും, അമ്മയുമൊക്കെയായ എഴുത്തുകാരിക്ക് ആ വിലക്കുകളെ അതിജീവിച്ച് മനസ്സിലുള്ളതെന്തും തുറന്നെഴുതുക എന്നത് പലപ്പോഴും ആത്മഹത്യാപരമാണ്‌. സമൂഹത്തിന്റെ വിലക്കുകളെ വലിച്ചെറിഞ്ഞ് സ്വതന്ത്രയാവാന്‍ ഒരെഴുത്തുകാരിക്ക് അസാമാന്യ ധൈര്യം വേണം. അങ്ങിനെ ധൈര്യം കാണിച്ച അപൂര്‍‌വ്വം എഴുത്തുകാരികളേ മലയാളത്തിലുള്ളു.
ലച്ചുവിന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍‌ണ്ണമായും യോജിക്കുന്നു.

മനസ്സിലുള്ളതൊക്കെ തുറന്നെഴുതൂ...വായിക്കാന്‍ ഇഷ്ടമുള്ളവര്‍ വായിക്കട്ടെ. ആശംസകള്‍.

ശ്രീ said...

മുകളിലെ കമന്റുകളില്‍ എല്ലാവരും പറഞ്ഞതു പോലെ ആണെഴുത്ത്... പെണ്ണെഴുത്ത് എന്നൊക്കെ എഴുത്തിനെ വേര്‍തിരിയ്ക്കേണ്ട ആവശ്യം തന്നെ ഇല്ല. ആരെഴുതുന്നു എന്നതിനേക്കാള്‍ എന്തെഴുതുന്നു എന്ന് ശ്രദ്ധിച്ചാല്‍ പോരേ?

എഴുത്ത് ധൈര്യമായി തുടരൂ... ആശംസകള്‍!

ഭായി said...

*ആണെഴുത്ത് പെണ്ണെഴുത്ത്* ഇതെന്ത് എഴുത്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ആണെഴുതിയാലും പെണ്ണെഴുതിയാലും പറവ എഴുതിയാലും മൃഗമെഴുതിയാലും എഴുതിയത് വായിക്കാൻ കൊള്ളാമോ അതിൽ അതി എന്തെങ്കിലും കഴംബുണ്ടോ ഇത് മാത്രമേ ഞാൻ നോക്കാറുള്ളൂ..
( ങാ..പിന്നെ ആണഴുതിയാലും പെണ്ണെഴുതിയാലും വൃത്തികേടുകൾ എഴുതരുത് അത് നിർബന്ധമാണ്...:) }

Manoraj said...

ലെച്ചു,

പറഞ്ഞതിൽ ഒട്ടേറെ കാര്യങ്ങളോട് ഞാനും യോജിക്കുന്നു. പക്ഷെ വിയോജിപ്പുള്ള കുറച്ച് കാര്യങ്ങൾ ഇവിടെ ഒന്ന് പ്രതിപാദിക്കട്ടെ..
------------------------------
“സ്ത്രീയെയും പുരുഷനെയും സൃഷ്ടിചിരിക്കുന്നത് തന്നെ അങ്ങിനെ ആണല്ലോ. അപ്പോള്‍ സ്ത്രീകളായ എഴുത്തുകാരികളുടെ രചനകള്‍ കൂടുതലായും പുരുഷന്മാര്‍ ശ്രദ്ധിചെന്നിരിക്കും. എന്നത് പോലെ തിരിച്ചും.. അത് സ്വാഭാവികം .പ്രകൃതി നിയമമാണന്ന് എല്ലാവർക്കും അറിയാം. അതല്ല എങ്കില്‍ അവര്‍ ഹിജടകള്‍ ആയിരിക്കണം.“
------------------------------
ഇതിനോടെനിക്ക് പൂർണ്ണമായും യോജിക്കാനാവില്ല ലെക്ഷ്മി. കാരണം ഈ ബൂലോകത്ത് തന്നെ ഏതാണ്ട് 7000 ഓളം മലയാളം ബ്ലോഗുകൾ മാത്രം ഉണ്ട്. ആണിന്റെതും പെണ്ണിന്റെതും ആയി. പക്ഷെ നമ്മൾ ആരും ഇതെല്ലാം വായിക്കുന്നില്ല. അപ്പോൾ ലെചുവിനെ (അല്ലെങ്കിൽ സ്ത്രീയെ) വായിക്കാത്ത ആണുങ്ങളും അതുപോലെ എന്നെ (അല്ലെങ്കിൽ പുരുഷനെ)വായിക്കാത്ത പെണ്ണുങ്ങളും ഹിജഡകളാണെന്ന് വരുമോ? (ലെചു അങ്ങിനെ വ്യക്തമാക്കിയിട്ടില്ല. ഞാൻ സമ്മതിച്ചു.) ഒരു ആണിനെ പെണ്ണും മറിച്ച് പെണ്ണിനെ ആണും ശ്രദ്ധിക്കും എന്നത് സത്യം തന്നെ. അല്ലായെങ്കിൽ ഒരു പക്ഷെ താങ്കൾ പറഞ്ഞ പോലെ ഹിജഡകളാവാം, എന്നല്ലാതെ അവർ എഴുതുന്നതെല്ലാം വായിക്കും എന്നൊക്കെ പറയരുത്.

പിന്നെ മാധവിക്കുട്ടിയുടെ കാര്യം. ശരിയാണ്. അവർ ഒട്ടേറെ വിമർശനങ്ങൾ ഏറ്റിറ്റുണ്ട്. പക്ഷെ, ആ വിമർശനങ്ങളെ തൃണവൽഗണിച്ച് കൊണ്ട് മുന്നോട്ട് പോവാനുള്ള കറേജ് അവർക്കുണ്ടായിരുന്നു. അതിനവർക്ക് ഒരു പെണ്ണെഴുത്തിന്റെയും ആണെഴുത്തിന്റെയും സപ്പോർട്ട് ഇല്ലായിരുന്നു. അത് പോലെ വ്യക്തമായ ലക്ഷ്യത്തോടെ മുന്നോട്ട് പോകൂ. വീട്ടിൽ നിന്നും സപ്പോർട്ട് ലഭിക്കുന്നതിൽ താങ്കൾ ഭാഗ്യവതിയാണെന്ന് സൂചിപ്പിച്ചു. പിന്നെയെന്താ പ്രശ്നം, വിമർശനങ്ങൾ വരട്ടെ..

ഒരു കാര്യം കൂടി ഒരു സ്ത്രീക്ക് വേണ്ടത് ചൂടിലും, തണുപ്പിലും ,ദുഖത്തിലും ,സന്തോഷത്തിലും കൈപിടിച്ച് നടക്കാവുന്ന ഒരു കൂട്ടുകാരനെയാണ് എന്നത് പോലെ തന്നെയാണ് പുരുഷന്റെയും കാര്യം. അവനും ആവശ്യം ഒരു കൂട്ടുകാരിയെ തന്നെയാണ്.

ഏതായാലും ഒത്തിരി കാര്യങ്ങൾ ഉൾക്കൊണ്ട് പ്രതികരിക്കാൻ കാട്ടിയ ആർജ്ജവം അത് നിലനിർത്തുക. ഒന്നേ പറയാനുള്ളു.. വിമർശനങ്ങൾ വരുന്തോരും എഴുതുക. വീണ്ടും വീണ്ടും.. ഒടുവിൽ വിമർശകരെ കൊണ്ട് തന്നെ പുകഴ്തി പറയിക്കുക. ആശംസകൾ..

Manoraj said...

വായാടിയോട് ഒരു ചോദ്യം : എന്താ വായാടീ ഈ പെണ്ണെഴുത്ത് ? അല്ലെങ്കിൽ ആരാ ഈ പെണ്ണെഴുത്ത് ഉണ്ടാക്കിയത്. (ആണെഴുത്ത് എന്നൊന്ന് ഞാൻ കേട്ടിട്ടില്ല)ഒരു ചെറിയ എഴുത്തുകൂട്ടം അവർ സ്വയം ചമച്ചുണ്ടാക്കിയ ഒരു സംഭവമല്ലേ അത്? അല്ലാതെ സാഹിത്യത്തിൽ (എഴുത്തിൽ)അങ്ങിനെ ഒരു വിഭാഗം സത്യത്തിൽ ഉണ്ടോ? നോവൽ, കഥ, കവിത, ലേഖനം ഇതൊക്കെ നമുക്കംഗീകരിക്കാം. പക്ഷെ സ്വന്തം കൃതികളെ വായിക്കാൻ വേണ്ടി സാഹിത്യത്തിൽ പുതിയ മേഖലകൾ സൃഷ്ടിക്കപ്പെടുമ്പോൾ എന്തോ അത് അംഗീകരിക്കാനൊരു മടി (ഈയിടെ കേൾക്കുന്ന മറ്റൊന്നാണ് ദളിത് സാഹിത്യം? എന്താ അത്.. ദളിതർ എഴുതുന്നതോ? അതോ ദളിതരെകുറിച്ചെഴുതുന്നതോ? കഷ്ടം)
ഒരു പട്ടുസാരിയുടുക്കാതെ, കൈയിൽ വളകളണിയാതെ, നെറ്റിയിൽ ഒരു വട്ട പൊട്ട് തൊടാതെ ഫെമിനിസം എന്ന് പറഞ്ഞ് നടക്കുന്ന ആ കുട്ടികളെ കുറിച്ച് സഹതാപമേയുള്ളൂ എന്ന മാധവിക്കുട്ടിയുടെ പഴയ വാക്കുകൾ ഞാൻ കടം കൊള്ളട്ടെ

Unknown said...

ഇതിനു മുന്‍പും ഇതുപോലൊരു ലേഖനം വായിച്ചിരുന്നു .എന്തിനാണ് ഇങ്ങനെ ആണ് പെണ്ണ് എന്ന് പിരിച്ചു കാണുന്നത് .ആര് എഴുതുന്നു എന്നല്ല വായിക്കുന്നവര്‍ നോക്കുന്നത് എന്ത് എഴുതുന്നു എന്നാണ് .എല്ലാ ലേഖനങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട് .ഒരു പ്രഫഷണല്‍ എഴുത്ത് കാരി അല്ലെങ്കിലും എഴുതുന്നതെല്ലാം തന്നെ മനോഹരം .ഈ പാതയിലൂടെ തന്നെ മുന്നോട്ടുപോവുക .തീര്‍ച്ചയായും വരും നാളുകളിലെ അറിയപ്പെടുന്ന എഴുത്തുകാരിയായി മാറും .പിന്നെ വിമര്‍ശിക്കാന്‍ ധാരാളം ആളുകള്‍ ഉണ്ടാവും .കുറെയൊക്കെ അസൂയ അല്ലാതെന്താ...
സാഹിത്യ രംഗത്ത് ഇതൊരു പതിവാണ് - വിമര്‍ശനം .എല്ലാം അതിന്റെതായ രീതിയില്‍ എടുക്കുക .ആവശ്യമുല്ലതിനു മാത്രം പ്രതികരിക്കുക ,അല്ലാത്തത് കണ്ടില്ലെന്നു നടിക്കുക .എന്തെഴുതാനുന്ടെങ്കിലും ചുമ്മാ ധൈര്യമായി എഴുതുക .ഇഷ്ടമുള്ളവര്‍ വായിക്കട്ടെ അല്ലാത്തവര്‍ പോകാന്‍ പറ .പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകുക .
വലിച്ചെറിയൂ ഉള്ളിലുള്ള സ്ത്രീ എഴുത്തുകാരി എന്ന അപകര്‍ഷധാബോധം(ഉണ്ടെങ്കില്‍ ).

Sulthan | സുൽത്താൻ said...

ലച്ചൂ.

പറഞ്ഞതത്രയും സത്യമെന്ന് പറയാൻ പോലും ധൈര്യം ഇവിടെയുള്ളവർ കാണിച്ചില്ലെന്ന സങ്കടമരുത്.

ആണിന് എന്തും എഴുതാമെന്ന, പറയാമെന്ന വലിയ സത്യം ഇന്നും നമ്മുടെ സമുഹത്തിലുണ്ട്. പക്ഷെ പെണ്ണ്‌ തുറന്നെഴുതരുത്, പറയരുത്.

വേർതിരിവുകൾ സ്ര്‌ഷ്ടിച്ചതാരാണെന്നറിയില്ല. മാർക്കറ്റിങ്ങ് തന്ത്രമാവാം.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും, സ്ത്രീ ഒരു വേർതിരിവ് അനുഭവിക്കുന്നുണ്ട്. ഇല്ലെന്ന് പറഞ്ഞാൽ ഇല്ലാതാവുന്നതല്ല ആ സത്യം.

ലച്ചൂ, എഴുതുന്നതും പറയുന്നതും ആരാണ് എന്നത്, പ്രധാനപ്പെട്ട ഒരു ഘടകമാണിന്ന്.

പക്ഷെ, തളരരുത്. മരുഭൂമിയിൽ വീശിയടിക്കുന്ന മണൽക്കാറ്റിന്റെ ഇരമ്പൽ കേൾക്കുന്നില്ലെ. കാതോർക്കുക. കഥകളുടെ ഭണ്ഡകെട്ടുകളുമായി അവർ വിരുന്നെത്തും. സധൈര്യം പകർത്തുക.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ലച്ചൂ,

പുരുഷകേന്ദ്രീകൃതം തന്നെയാണു നമ്മുടെ സമൂഹം.അതിനു മാറ്റം വരുത്തി പുരുഷനും സ്ത്രീക്കും തുല്യ അവകാശങ്ങളും തുല്യ നീതിയും തുല്യ അവസരങ്ങളും പരിഗണനകളും ലഭിക്കുന്ന ഒരു സമൂഹ സൃഷ്ട്രിക്കായിട്ടാണു നാം മുന്നിട്ടറങ്ങേണ്ടത്.അതിനു സ്ത്രീകളും മുന്‍‌കൈ എടുക്കേണ്ടതുണ്ട്.സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എല്ലാം ഇതിന്റെ ഭാഗമാണ്.എഴുത്തുകാര്‍ക്ക് ഇതില്‍ ഒട്ടനവധി ചെയ്യാനുണ്ട്.സ്ത്രീ-പുരുഷ വിദ്വേഷം വളര്‍ത്തുക എന്നതാകരുത് അവര്‍ എഴുത്തിലൂടെ ചെയ്യേണ്ടത്.മറിച്ച് പിന്നണിയില്‍ നില്‍‌ക്കുന്ന സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണു വേണ്ടത്.സ്ത്രീകളുടെ പ്രശ്നങ്ങളെ പ്രത്യേകമായി കാണുന്നതോടൊപ്പം അതു വെറും പുരുഷവിദ്വേഷത്തിലേക്ക് ചുരുങ്ങാതെ, അത്തരം ഒരു അവസ്ഥക്കു കാരണമായ സാമൂഹിക വ്യവസ്ഥക്കെതിരെ ഉള്ള പോരാട്ടമായി വളര്‍ത്തിക്കൊണ്ടുവരണം

എഴുത്തിന്റെ കാര്യത്തില്‍ ഇനിയും നമ്മുടെ സമൂഹം പുരോഗമനം പ്രാപിക്കേണ്ടതുണ്ട്.പ്രണയബന്ധങ്ങളേയും ലൈംഗികതയേയും പറ്റിയൊക്കെയുള്ള പൊതു ധാരണകളിലെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു.അതുകൊണ്ടാണു പുരുഷന്റെ തുറന്നെഴുത്തിനെപ്പോലും അംഗീകരിക്കാന്‍ സമൂഹം മടിക്കുന്നത്.അപ്പോള്‍ പിന്നെ സ്ത്രീയുടെ കാര്യം പറയേണ്ടല്ലോ.സ്ത്രീകള്‍ കരുത്താര്‍ജ്ജിക്കുക, സമൂഹത്തെ ചോദ്യം ചെയ്യുക, എതിര്‍പ്പുകളെ സധൈര്യം നേരിടുക എന്നിവയിലൂടെ മാത്രമേ ഇതിനൊരു മാറ്റം പ്രതീക്ഷിക്കാനാവൂ.

നന്ദി ആശംസകള്‍

Anonymous said...

lachu u r great ..best wishes..read more..learn more..write more...

Muralee Mukundan , ബിലാത്തിപട്ടണം said...

എച്ചു എന്തായാലും നന്നായി...
കുറച്ചുകാര്യങ്ങളെങ്കിലും പെൺപക്ഷത്തുനിന്നുകൊണ്ട് സത്യസന്ധമായി തുറന്നുപറഞ്ഞിരിക്കുന്നൂ

പിന്നെ എഴുത്തിൽ കഴമ്പുണ്ടെങ്കിൽ ആണുമ്പെണ്ണുമൊന്നും നോക്കില്ല കേട്ടൊ നല്ല വായനക്കാർ.
ഇപ്പോൾ മലയാളത്തിന്റെ തട്ടകത്തിൽ തന്നെ വളരെ ഉന്നതമായി എഴുതുന്ന ധാരാളം കുടുംബശ്രീകളായ മങ്കമാർ ഉണ്ടല്ലോ...

the man to walk with said...

ഒന്നാന്തരം പെണ്ണെഴുത്ത്‌ എഴുതൂ ലച്ചു ..
അത് ആണിന് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്..
all the best

the man to walk with said...

ഒന്നാന്തരം പെണ്ണെഴുത്ത്‌ എഴുതൂ ലച്ചു ..
അത് ആണിന് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്..
all the best

Abdulkader kodungallur said...

ലച്ചൂ.....
ലേഖനം നന്നായിട്ടുണ്ട്. സ്ത്രീകളുടെ നേരെയുള്ള പുരുഷമേധാവിത്തം എഴുത്തില്‍ മാത്രമല്ല എല്ലാമേഖലയിലുമുണ്ട്. അതുതന്നെയല്ലേ സ്ത്രീയുടെ വിജയവും .അത്രമാത്രം സ്ത്രീ ശ്രദ്ധിക്കപ്പെടുന്നു .പുറമെയല്ലെങ്കിലും ഉള്ളില്‍ പുരുഷന്റെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായതുകൊണ്ടാണ്' കൂടുതല്‍ വിമര്‍ശനത്തിനു വിധേയാമകുന്നത്. മറിച്ചൊന്നു ചിന്തിച്ചുനോക്കൂ...ആരാലും വിമര്‍ശിക്കപ്പെടാതെ , ആരാലും ശ്രദ്ധിക്കപ്പെടാതെ , വാക്കിനും നോക്കിനും പ്രതികരണങ്ങളില്ലാതെ.....അചിന്ത്യമല്ലേ.....ബി പൊസിറ്റീവ്......!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ സര്‍ഗ്ഗവ്യാപാരത്തിന്റെ സ്വകാര്യനിമിഷങ്ങളിലാണല്ലോ രചനകള്‍ പിറവിയെടുക്കുന്നത്. അവിടെ എഴുത്തിനു സ്വീകരിക്കപ്പെടുന്ന വിഷയത്തിന്റെ കാര്യത്തില്‍ യാതൊരു നിയന്ത്രണവും ആരുടെ ഭാഗത്തുനിന്നും ഇല്ലെന്നിരിക്കെ, എഴുത്ത് തികച്ചും ആത്മനിഷ്ഠമാണെന്നിരിക്കെ, ലക്ഷ്മിയുടെ പരിവേദനത്തിന്റെ പ്രസക്തി മനസ്സിലാകുന്നില്ല. രചന പ്രസിദ്ധീകൃതമായ ശേഷം അതിനെ എത്തരത്തില്‍ വായനാസമൂഹം വിലയിരുത്തും എന്നത് രചനയുടെ ഘട്ടത്തില്‍ ആലോചനാവിഷയം പോലും ആകേണ്ടതില്ല.

അതേ സമയം വായനക്കാരന്റെ / വായനക്കാരിയുടെ വാസനാ സിദ്ധിക്കും ഭാവുകത്വത്തിന്റെ തോതിനും അനുസൃതമായി സൃഷ്ടിയെ സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന ഖണ്ഡന / മണ്ഡന വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടാനുള്ള ആത്മബലവും എഴുത്തുകാര്‍ (ആണായാലും പെണ്ണായാലും) ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.

തൊട്ടാവാടികള്‍ക്ക് പറഞ്ഞ പണിയല്ല എഴുത്ത് എന്നര്‍ത്ഥം.

ഹരീഷ് തൊടുപുഴ said...

പെണ്ണെഴുത്ത് എന്നൊരു സംഭവം തന്നെ ഉണ്ടോ ലെച്ചൂ??
സാധാരണയുള്ള ഫെമിനിസ്റ്റുകളോക്കെ സ്വന്തം ആണുങ്ങളൂടെ കൂടെ ശയിക്കുകയും എന്നിട്ട് ലോകത്തുള്ള ബാക്കി ആണുങ്ങളെ മൊത്തം ശപിക്കുകയും ചെയ്യുന്നവരല്ലേ..
അവരല്ലേ ഫെമിനിസ്റ്റുകൾ..
അവർ സാഹിത്യം അല്ലെങ്കിൽ ഒരു ലേഖനം എഴുതിയാൽ..;
അവരെയാണൊ പെണ്ണെഴുത്തുകാർ എന്നു വിളിക്കേണ്ടത്??
ഉദാഹരണത്തിനു; ലെച്ചുവിന്റെ കാര്യം തന്നെയെടുക്കാം..
ലെച്ചുവിന്റെ ഭർത്താവിനോ; മോനോ..
എന്തെങ്കിലും അത്യാപത്ത് പിണഞ്ഞാൽ..
ലെച്ചുവിന്റെ പെണ്ണെഴുത്തും..
ബ്ലോഗുമൊക്കെ..
മഴയിൽ കുതിർന്നൊലിച്ച..
മണൽ വിഗ്രഹങ്ങളെപ്പോലാകില്ലേ??
അതോ പെണ്ണെഴുത്തിന്റെ കൂടെ നിൽക്കുമോ?

ഓർക്കുക; മധവിക്കുട്ടി ഒരു പെണ്ണെഴുത്തുകാരി അല്ലായിരുന്നു..
നല്ല തന്റേടമുള്ള ഒരു എഴുത്തുകാരിയായിരുന്നു..
വല്ലപ്പോഴുമുള്ള പ്രതിഭാസം..!!

കാട്ടിപ്പരുത്തി said...

ലച്ചുവിന്റെ എഴുത്തുകളില്‍ "ഞാന്‍" എന്നത് വല്ലാതെ കടന്നു വരുന്നു, ചെറിയ വിമര്‍ശനങ്ങള്‍ പോലും അമിതാഹിഷ്ണുതയൊടെ കാണുന്നുവെന്ന് എന്റെ സംശയം.

അലി said...

ആണെഴുത്ത്, പെണ്ണെഴുത്ത്, ദലിത് സാഹിത്യം ഇങ്ങനെയുള്ള വേർതിരിവുകളോടെനിക്ക് യോജിപ്പില്ല. ഓരോരുത്തർക്കും അവരുടെ ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ആപേക്ഷികമായ കഴിവുകളിൽ നിന്നുകൊണ്ടു തന്നെ രചനകളിൽ മികവു പുലർത്തുക. പ്രണയവും പരപുരുഷ ബന്ധവും ജീവിതത്തിലുണ്ടാവും. പക്ഷെ അതുമാത്രമല്ല ജീവിതമെന്നു തിരിച്ചറിഞ്ഞെഴുതുമ്പോൾ, അപകർഷതാ‍ബോധം വലിച്ചെറിഞ്ഞ് ആരെയും അനുകരിക്കാതെ സ്വന്തം സൃഷ്ടികളിൽ പൂർണ്ണത വരുത്തുമ്പോൾ ആസ്വാദകരുണ്ടാവുക തന്നെ ചെയ്യും. പെണ്ണെഴുത്തെന്ന് വിമർശിക്കുന്ന പുരുഷ ഏകാധിപതികൾ തന്നെ പെൺപേരിൽ ബ്ലോഗ് ഉണ്ടാക്കി സുന്ദരിപ്പെണ്ണിന്റെ ഫോട്ടൊയും വെച്ച് ആളെക്കൂട്ടുന്നു. പല ഐഡിയുണ്ടാക്കി പരസ്പരം പുകഴ്ത്തി കമന്റിടുന്നു. ഇഷ്ടപ്പെട്ട ബ്ലോഗുകൾക്ക് എല്ലാ‍രുംകൂടെ കൂട്ടകമന്റിടുന്നു. സ്വന്തം കഴിവിൽ വിശ്വാസമില്ലാ‍ത്തവർ അനോണി കളിക്കുന്നു. കോങ്കണ്ണിയും വിരൂപയും ബ്ലോഗ് തുടങ്ങി സ്വന്തം ഫോട്ടൊ പ്രൊഫൈലിൽ വെച്ചാൽ ഫോളോവർ ജാഥയുടെ നീളമെത്രയുണ്ടാ‍വും. സൃഷ്ടാവിനെ നേരിൽ കാണാത്ത ഈ ബൂലോകത്തെന്തെല്ലാം സൌകര്യങ്ങൾ! എഴുത്തിന്റെ ഈ പുതിയ മാധ്യമത്തിൽ ബ്ലോഗിന്റെ ഡിസൈനും പ്രൊഫൈലിലെ ഫോട്ടോയും എല്ലാം ആകർഷണ തന്ത്രങ്ങൾ തന്നെ. പക്ഷെ മികച്ച രചനകളില്ലെങ്കിൽ എന്നും ഈ ആൾതിരക്ക് കാണണമെന്നില്ല.

പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പത്തനംതിട്ടേന്നും വരും!

ധൈര്യപൂർവ്വം എഴുത്തു തുടരുക.
ആശംസകൾ!

നിരാശകാമുകന്‍ said...

പെണ്ണെഴുത്തോ..?
കുന്തം..
സ്ത്രീകള്‍ ഇല്ലാത്ത പ്രശ്നം ഓരോന്ന് ഉണ്ടാക്കിക്കൊണ്ട് വരുവാ..

കൂതറHashimܓ said...

രണ്ടെഴുത്ത് എനിക്കറിയാം
നല്ല എഴുത്തും കൂതറ എഴുത്തും.
നീ നല്ലെത് എഴുതിയാ വായിക്കും, നല്ല രീതിയില്‍ കന്മന്റും
നീ ചീത്ത എഴുതിയാലും വായിക്കും (ജാലകത്തില്‍ വന്നാല്‍ മാത്രം), ചീത്ത കമന്റ് ഇടുകയും ചെയ്യും (വേണങ്കീ നീ നന്നായിക്കോ)
പെണേഴുതിയാലും ആണെഴുതിയാലും വായിക്കുന്നവര്‍ക്ക് ഒന്ന് തന്നെ

ഹെഡെറില്‍ നല്ല പൊളപ്പന്‍ പിക്ക്ചര്‍ വെക്കുന്ന ഗ്ലാമര്‍ ബ്ലോഗേഴ്സ് ആണ് പെണ്ണിന്റെ ചന്തം വിറ്റ് കമന്റാക്കുന്നത്. അവര്‍ക്ക് ലാഭം ഇമ്മിണി ഫോളോവേര്‍സും
അത്തരം ബ്ലോഗുകള്‍ എനിക്കിഷ്ട്ടല്ലാ
പ്രൊഫൈല്‍ പടം ആയി സ്വന്തം പടം വെക്കുന്നത് ഓക്കെ
അല്ലതെ.. കൊതിപ്പിക്കാനായിട്ട് ഹെഡ്ഡെറില്‍ ഒക്കെ..................

Vayady said...

@മനോരാജ്,
പെണ്ണെഴുത്ത് / ആണെഴുത്ത് എന്നീ വിഭാഗങ്ങള്‍ എഴുത്തില്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങിനെയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല. ഒരു നിര്‍‌വ്വചനമല്ല ഇവിടെ പ്രശ്നം. ഞാന്‍ പറഞ്ഞത് എഴുത്തുകാരില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമൂഹം കല്‍‌പ്പിച്ചിരിക്കുന്ന അദൃശ്യ നിയന്ത്രണങ്ങളും കൊടുത്തിരിക്കുന്ന സ്വാതന്ത്രവും തുല്യമല്ല എന്നാണ്‌. അതുമൂലം പുരുഷന്മാരെപോലെ വെട്ടിത്തുറന്ന് കാര്യങ്ങള്‍ എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും പല എഴുത്തുകാരികളും അത് വേണ്ടെന്ന് വെയ്ക്കുന്നു.

എഴുത്തിന്റെ കാര്യത്തില്‍ "Playing field is not level" എന്ന് മാത്രമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്.

എറക്കാടൻ / Erakkadan said...

ചേട്ടാ ഞാനിന്നൊരു
ചെടി നട്ടു.
അയാള്‍ തടം നനച്ചു.

ചേട്ടാ ഞാനിന്നൊരു
പുതിയ കറി വെച്ചു.
അയാള്‍ അത്താഴിച്ച്ച് അഭിനന്ദിച്ചു.

ചേട്ടാ ഞാനിന്നൊരു
കഥ എഴുതി.
അന്ന് ആ വീട്ടില്‍
സ്റ്റൌ പൊട്ടിത്തെറിച്ചു.

നഗ്നകവിത - കുരീപ്പുഴ ..
അത്രേ ഉണ്ടാകൂ... അതെ എനിക്കും പറയാനുള്ളൂ

lekshmi. lachu said...

ആദ്യ തേങ്ങ അടിച്ച ഹംസക്കാക്ക് നന്ദി.
കുറെ നാളുകള്‍ക്കു ശേഷം ഈ വഴിവന ചിത്രകാരന്
നന്ദി.
ആദ്യമായി ഇവിടെ വരുകയും വിമര്‍ശിക്കയും
ചെയിത സുല്‍ഫിക്കും നന്ദി.
സാബിറ,പാവപെട്ടവന്‍ നന്ദി.
മുഹമ്മദ്‌ മാഷെ നന്ദി.
സാജന്‍ നന്ദി.
വായാടി ,ശ്രീ നന്ദി.
ഭായി,മനോരാജ് നന്ദി.
സാലി നന്ദി. ,സുല്‍ത്താന്‍ നന്ദി.
സുനില്‍ നന്ദി.
ദേവദാസ് നന്ദി. ബിലാത്തി നന്ദി.
ദി മാന്‍ നന്ദി.അബ്ദുല്‍ഖാദര്‍ നന്ദി.
പള്ളിക്കരയില്‍ നന്ദി.
ഹരീഷ് നന്ദി.കാട്ടിപ്പരുത്തി നന്ദി.
അലി നന്ദി ,നിരാശാകാമുകന്‍ നന്ദി.
ഹാഷിം നന്ദി.

lekshmi. lachu said...

ഞാന്‍ ഇവിടെ പറഞ്ഞതിനെ പലരും തെറ്റായ
വ്യാക്യാനങ്ങള്‍ നല്‍കുകയാണ് ഉണ്ടായത്.ചിലരെല്ലാം
അത് നല്ലരീതിയില്‍ ഉള്‍ക്കൊള്ളുകയും ചെയിതു.അതില്‍ എനിക്ക് സന്തോഷം ഉണ്ട്.
നല്ലത് ആര്‍എഴുതിയാലും വായിക്കും എന്നുള്ളത് സത്യംമാണ്,സ്ത്രീകളുടെ
എഴുത്തില്‍ പുരുഷന്മാര്‍ വെട്ടിത്തുറന്നു പറയുമ്പോലെ പറയുവാന്‍ സ്ത്രീകളായ എഴുതുകാരികള്‍ക്ക് കഴിയാറില്ല , എഴുത്തില്‍ സ്ത്രീകള്‍ക്ക് വളരെ ഏറെ പരിമിധികള്‍ ഉണ്ടെന്നു ചൂണ്ടികാനിക്കുക എന്ന ഉദേശം മാത്രമേ എനിക്ക് ഉണ്ടായിരുന്നുളൂ
ഇവിടെ പലരും എന്നെ ഒരു പുരുഷ വിരോധിയായി ചിത്രീകരികാന്‍ ആണു ശ്രമിച്ചത്‌.
ഞാന്‍ ഒരിക്കലും ഒരു ഫെമിനിസ്റ്റ് ചിന്തയുമായി നടക്കുന്ന ആളല്ല..പുരുഷന്റെ കൊള്ളരുതായിമ എതുസ്ത്രീ
വിളിച്ചു പറഞ്ഞാലും അവളെ ഫെമിനിസ്റ്റ് എന്ന് വിളിക്കാന്‍ തന്നെയാണ് പുരുഷന് ഇഷ്ടം.
എങ്കിലും ചിലര്‍ക്കെല്ലാം ഞാന്‍ എഴുതിയത് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്,
പെണ്ണിന്റെ എഴുത്തിലെ വേര്‍തിരിവുകള്‍ ഉണ്ടെന്നും,അതുശെരിയാനെനും
ചിലരെങ്കിലും അഗീകരിക്കുകയുണ്ടായി .ഒരു വിവാദം ഉണ്ടാക്കാനോ, തര്‍ക്കിക്കാനോ എനിക്ക് താല്‍പ്പര്യം ഇല്ല്യ.

പെണ്ണിനെ കുറ്റം പറയുമെങ്കിലും..വിമര്‍ശിക്കുമെങ്കിലും പെണ്ണിന്റെ പേരും ,സുന്ദരമായ ഫോട്ടോയും വെച്ചു കമന്റ് നേടുക എന്ന
ഒറ്റകാര്യത്തിനായി സ്വന്തം വ്യക്തിതം ഒളിപ്പിച്ചുവെച്ചു നടക്കുന്ന എത്ര പുരുഷന്മാര്‍ ഉണ്ട്..അവരെ എന്ത് വിളിക്കും..?? അതിനെക്കുറിച്ച് അലിയും,
ഹാഷിമും പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.കമ്മെന്റുകള്‍ വാരികൂട്ടുക എന്ന ഉദ്ദേശത്തില്‍ മാത്രം എഴുതുന്നവരോട് സഹതാപമേ ഉള്ളൂ ..

ഇതില്‍ അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.

Manoraj said...

വായാടീ : “പുരുഷന്മാരെപോലെ വെട്ടിത്തുറന്ന് കാര്യങ്ങള്‍ എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും പല എഴുത്തുകാരികളും അത് വേണ്ടെന്ന് വെയ്ക്കുന്നു.“.. അതാണ് ട്രാക്കിങ് പോയന്റ്. അത് മാത്രം. അതിന് സമൂഹം കൊടുത്ത അദൃശ്യ നിയന്ത്രണങ്ങൾ.. കൊടുത്തിരിക്കുന്ന സ്വാതന്ത്ര്യം.. എന്നൊക്കെ പറഞ്ഞ് ഒളിച്ചോടല്ലേ.. ഇതേ സമൂഹത്തിൽ തന്നെയാണ് ലെച്ചുവും മറ്റു പലരും സൂചിപ്പിച്ച മാധവിക്കുട്ടിയെ പോലുള്ളവർ തുറന്ന് എഴുതിയത്. എന്നിട്ടെന്താ നമ്മളെല്ലാവരും അവരെ നെഞ്ചേറ്റിയില്ലേ..

ഭാനു കളരിക്കല്‍ said...

ലച്ചുവിന്റെ ലേഖനം തീര്‍ച്ചയായും പ്രസക്തം തന്നെ. സമൂഹത്തിന്റ്റെ എല്ലാ മേഖലകളിലും സ്ത്രീയോട് പുരുഷ സമുഹം അതിവര്ത്തിക്കുന്നത് തന്നെ എഴുത്തിന്റെ ലോകത്തും ബ്ലോഗിലും സംഭവിക്കുന്നു. പരിമിതികളെ അതിലംഘിക്കാന്‍ കെല്പുള്ള പ്രതിഭകള്‍ക്ക് മാത്രമേ സ്ത്രീ സമൂഹത്തില് നിന്നും ഉയര്‍ന്നു വരുവാനാകൂ. സ്വകാര്യ സ്വത്തിലും കുടുംബത്തിലും അധിഷ്ഠിതമായ ലോകം നിലനില്കുന്ന കാലത്തോളം അത് നിലനില്കുകയും ചെയ്യും.
ഇവിടെ സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗമാണെന്നു കുരക്കുന്നവര്‍ സത്യത്തില്‍ ആടിനെ പട്ടിയക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെ.
വത്സല ടീച്ച്ചരെപോലുള്ള ഒരെഴുത്തുകാരി എത്രയധികം കഷ്ടപ്പാടുകള്‍ സഹിച്ചിരിക്കണം എഴുത്തിന്റെ ലോകത്ത് പിടിച്ചു നില്‍ക്കുവാന്‍.
ജോലിയും കുടുംബവും കഴിഞ്ഞാല്‍ സ്ത്രീക്ക് ചിന്തിക്കാന്‍ പോലും സമയമുണ്ടാകില്ല, പിന്നെയല്ലേ വായനയും എഴുത്തും. സ്ത്രീയുടെ ലോകം പരിമിതമാക്കുന്നതില്‍ പുരുഷനല്ലാതെ മറ്റാര്‍ക്കാണ് പങ്ക്.

Anees Hassan said...

പലരും പറഞ്ഞു ഇപ്പോള്‍ ലച്ചുവും.എഴുത്തിന്റെ പെണ്‍വഴികള്‍ എപ്പോളും ഇങ്ങനെയാണെന്ന് പറയാതെ വയ്യ . പക്ഷെ
പെണ്ണെഴുത്ത്‌ എന്ന അവനവന്‍ കടമ്പയില്‍ തട്ടാതിരിക്കുക

Vayady said...

@മനോരാജ്
സമൂഹത്തിന്റെ വിലക്കുകളെ ധൈര്യപൂര്‍‌വ്വം പൊട്ടിച്ചെറിഞ്ഞ ഒരു മാധവിക്കുട്ടിയെ ഉയര്‍ത്തികാണിച്ച് generalize ചെയ്യുന്ന പ്രവണത പലപ്പോഴും കാണാറുണ്ട്. അവരെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തു എന്നത് ശരി തന്നെ. പക്ഷെ ആ ഘട്ടം എത്തുന്നതിനിടയില്‍ വ്യക്തിപരമായി അവരെന്തെല്ലാം പ്രശ്നങ്ങളെ നേരിട്ട് കാണും. അങ്ങിനെ സമൂഹത്തോട് പൊരുതി മറ്റൊരു മാധവിക്കുട്ടിയാകാനുള്ള തന്റേടം എത്ര എഴുത്തുകാരികള്‍ക്കുണ്ട്? സ്വന്തം ജീവിതവും, കുടുംബജീവിതവും താറുമാറാക്കി അങ്ങിനെയൊരു സാഹസത്തിന്‌ മുതിരണമോ എന്ന് പല എഴുത്തുകാരികളും ചിന്തിക്കും. അതിന്‌ അവരെ കുറ്റം പറയാനാകുമോ?

പറയാനെളുപ്പമാണ്‌ മനോരാജ്. പക്ഷെ അത് പ്രാവര്‍ത്തികമാക്കാന്‍ പുരുഷമേധാവിത്വം ഇന്നും നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീക്ക് വളരെ ബുദ്ധിമുട്ടാണ്‌. പാശ്ചാത്യ രാജ്യങ്ങളിലെ സ്ഥിതി അതല്ല. പുരുഷനെപോലെ തന്നെ സാഹിത്യം മാത്രമല്ല ഏത് രംഗത്തും ഉയര്‍ന്നുവരാന്‍ സ്ത്രീക്ക് ഇന്‍ഡ്യയിലേക്കാള്‍ എളുപ്പമാണ്‌.

ഭാനു പറഞ്ഞതുപോലെ എഴുത്തുകാരികളുടെ മാത്രം പ്രശ്നമല്ല. എല്ലാ രംഗത്തും സ്ത്രീകളെ രണ്ടാംതരക്കാരാക്കുന്ന നമ്മുടെ സമൂഹമനോഭാവമാണ്‌ മാറേണ്ടത്.

ഭാനു കളരിക്കല്‍ said...

athe vayady suuchippichathupole madhavikkuttiye model aakki vimarznaththinte valuyarththaruth. NALAPPATT NARAYANA MENONTEYUM BALAMANIYAMMAYUTEYUM VAMZATHTHIL NINNANU MADHAVIKUTTI VANNATH. SIMHA KUUTTIL PUUCHCHAKUTTI UNTAVILLALLO? zamzayamullavr ee oru natiyute kathhakuuti kelkku. നീ വെറുതെ കളഞ്ഞതായിരുന്നു നിനക്ക് സ്വന്തമായിരുന്നത് *
http://kilithooval.blogspot.com/2010/06/blog-post_10.html

പട്ടേപ്പാടം റാംജി said...

പെണ്ണെഴുത്ത്...
പെണ്ണെഴുത്താണോ സത്യത്തില്‍ പ്രശ്നം എന്നെനിക്ക് തോന്നുന്നില്ല. നമ്മുടെ സമൂഹത്തില്‍ പണ്ട് മുതലേ നിലനില്‍ക്കുന്ന ചില അനാവശ്യമായ കാഴ്ചപ്പാടുകള്‍ ഇപ്പോഴും തുടരുന്നു, സ്ത്രീകളെക്കുറിച്ച്. അവള്‍ ഇന്ന രൂപത്തിലെ നടക്കാവൂ, സംസാരിക്കാവൂ, പറയാവൂ എന്നിങ്ങനെ എല്ലാ കാര്യത്തിലും.... അതിന് സഹായകമായതാണ് നമ്മുടെ നിലനില്‍ക്കുന്ന പൊള്ളയായ സസ്കാരം. ഒരു സാമൂഹ്യമായ മാറ്റത്തിലൂടെ മാത്രമെ അത് പരിഹരിക്കപ്പെടു എന്നാണെനിക്ക് തോന്നുന്നത്. എല്ലാ രംഗങ്ങളിലും ചൂഷണത്തിനു വിധേയമാകുന്നത് സ്ത്രീകള്‍ തന്നെ.
അതിന് പക്ഷെ പലയിടത്തും പറയുമ്പോള്‍ മൊത്തം പുരുഷവര്‍ഗത്തെ കുറ്റപ്പെടുത്തുന്ന രീതി കാണപ്പെടുന്നു.സ്തീകള്‍ മാത്രം വിചാരിച്ചാല്‍ അതിനൊരു മാറ്റം സാദ്ധ്യമാകില്ല എന്ന് ഞാന്‍ കരുതുന്നു.
ഇത്തരം ഒരു സംസ്കാരം നിലനില്‍ക്കുന്നിടത്തോളം സ്ത്രീകളെ തളര്‍ത്താനും തേജോവധം നടത്താനും എളുപ്പമാണ്. പുരുഷന്മാര്‍ക്ക്‌ അത്തരം തളര്‍ച്ച സംഭവിക്കാവുന്ന ഒന്നും നമ്മുടെ സംസ്കാരത്തില്‍ നിലനില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായ മാറ്റം അനിവാര്യം.

ഇവിടെ എനിക്ക് തോന്നിയത്‌ ഓരോ വ്യക്തിയും കൊണ്ടുനടക്കുന്ന സ്വഭാവത്തിനു തക്ക കാര്യങ്ങള്‍ ഓരോരുത്തര്‍ വിളിച്ചു പറയുന്നു. അതിനെ അതിന്റെ ഗൌരവത്തോടെ മാത്രമേ കാണേണ്ടു എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പൊതു വിഷയം എന്ന കാഴ്ചപ്പാട് എത്രമാത്രം ശരിയാണ് എന്നതില്‍ എനിക്ക് സംശയമാണ്.

മുഖംമൂടി മാറ്റി ചര്‍ച്ച നടത്തേണ്ട ഒരു വലിയ വിഷയമാണ് ഇത്. അതിനെ പെണ്ണെഴുത്തില്‍ മാത്രമായി ചുരുക്കരുത്....

വീകെ said...

ഇവിടെ പെണ്ണെഴുത്തെന്നും ആണെഴുത്തെന്നും മറ്റുമുള്ള വേർ തിരിവിന്റെ ആവശ്യമുണ്ടൊ...?

നല്ലതാരെഴുതിയാലും, അതു പെണ്ണായാലും ആണായാലും, പ്രഗൽഭനായാലും ആദ്യമായിട്ടെഴുതുന്നവരായാലും വായിക്കും. ഇഷ്ടപ്പെട്ടാൽ കമന്റിടും. ആല്ലെങ്കിൽ ഒന്നും മിണ്ടാതെ പോകും..

എന്‍.ബി.സുരേഷ് said...

ഒരു തകർപ്പൻ ചർച്ചയ്ക്ക് വഴിമരുന്നിട്ടതിനു ലച്ചുവിന് ഒരു സലാം.

നമ്മുടെ സ്വത്വ രാഷ്ട്രീയ ചർച്ചപോലെ ഒരു രസം ഇത് സമ്മാനിച്ചു. പെണ്ണെഴുത്ത്, ആണെഴുത്ത് ദളിത് സാഹിത്യം പരിസ്ഥിതി സാഹിത്യം എന്നൊക്കെയുണ്ടോ എന്നത് എന്തോരു അസംബന്ധമായ ചോദ്യമാണ്.

സാഹിത്യത്തെ, കലയെ, നാം ഒന്നായി കാണുമ്പോൾ തന്നെ അതിൽ എന്തെല്ലാം വ്യത്യാസങ്ങൾ നിലനിൽക്കുന്നു.

ദളിത് സാഹിത്യത്തെപ്പറ്റി പറഞ്ഞവരോട്, ഒരു നാരായൻ വേണ്ടിവന്നു ആദ്യത്തെ ആദിവാസി സാഹിത്യകാരനാവാൻ. എച്ചിൽ എന്ന ഓം പ്രകാശ് വാൽമീകിയുടെ ആത്മകഥ പോലൊന്ന് ഏത് സവർണ്ണനാണ് എഴുതാൻ കഴിയുക.?

നളിനീ ജമീലയുടെ കഥ ഒരു ആണ് എഴുതിയാൽ മതിയോ?

അല്ല ലോകത്ത് പെണ്ണിന് അനുഭവങ്ങൾ ഒന്നുമില്ലേ?

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അടിവസ്ത്രങ്ങൾക്ക് പകരം ഇരുമ്പു കവചങ്ങൾ ധരിച്ച് അതു പൂട്ടി താക്കോൽ വീട്ടിൽ വച്ചു പുറത്തിറങ്ങേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് സിമോൺ ദ ബുവ്വാർ(സാർത്രിന്റെ കൂട്ടാളി) അവരുടെ ആത്മകഥയിൽ എഴുതുന്നുണ്ട്.

ഇത്തരം ചർച്ചകൾ എന്നോ നടത്തി തീർപ്പു കല്പിച്ചിട്ടുള്ളതാണ്.
തൽകാലം ഇത്രയും.
എല്ലാ നിയമങ്ങളും പുരുഷനു വേണ്ടി ഉണ്ടാക്കിയ ഒരു സമൂഹത്തിൽ നാമെല്ലാം അസഹിഷ്ണുത കാണിക്കും.

ഞാൻ അനേകം സ്ത്രീകളുമായി ഭോഗത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അതിന്റെ 10 ശതമാനമേ എഴുതിയുള്ളൂ എന്നു പുനത്തിൽ പറഞ്ഞു.(അതിന് മറുപടി കോവിലൻ കൊടുത്തിരുന്നു.)ഉദാഹരണത്തിനു നമ്മുടെ ഇന്ദുമേനോനോ കെ.ആർ.മീരയോ റോസ്മേരിയോ ആണ് അത് പറഞ്ഞിരുന്നതെങ്കിൽ ഈ ചർച്ചിക്കുന്ന ആളുകളടക്കം എല്ലാവരുടെയും കൈകളിൽ ഓരോ പീസ് കരിങ്കല്ല് ഉണ്ടാകുമായിരുന്നില്ലേ.

ഒരു ലൈംഗികതൊഴിലാളി ആത്മകഥ പറഞ്ഞപ്പോൾ നാം ഏത് രീതിയിലാണ് പൊട്ടിത്തെറിച്ചത്.

സി.രാധാകൃഷ്ണൻ വേഷങ്ങൾ എന്ന ഒരു നോവൽ എഴുതിയിട്ടുണ്ട്. ഒരു പുരുഷവേശ്യയുടെ കഥ ആരെങ്കിലും കണ്ടിട്ടുണ്ടോ ആവോ. ഒരു പെണ്ണാണ് അത് എഴുതിയതെങ്കിൽ?
ബാക്കി ചർച്ച പിന്നാലെ തുടരുന്നതാണ്.

നമ്മുടെ ഒരു കാര്യം.

Ashly said...

മ്മം..ശരിയാണ്.

Anil cheleri kumaran said...

കൂതറHashimܓ said...

രണ്ടെഴുത്ത് എനിക്കറിയാം. നല്ല എഴുത്തും കൂതറ എഴുത്തും.നീ നല്ലെത് എഴുതിയാ വായിക്കും, നല്ല രീതിയില്‍ കന്മന്റും. നീ ചീത്ത എഴുതിയാലും വായിക്കും (ജാലകത്തില്‍ വന്നാല്‍ മാത്രം), ചീത്ത കമന്റ് ഇടുകയും ചെയ്യും (വേണങ്കീ നീ നന്നായിക്കോ)...


കൂതറയ്ക്കൊരു സല്യൂട്ട്...!

കുസുമം ആര്‍ പുന്നപ്ര said...

ലച്ചുവിന്റെ ലോകത്തില്‍ കയറി .
നല്ല ഒരു ലേഖനം വായിച്ചതിന്റെ
സുംതൃപ്തി കിട്ടി ;ലച്ചു എഴുതുക .
naന്നായിട്ടുണ്ട് ;

the man to walk with said...

പെണ്ണിന്റെ കണ്ണിലൂടെ കാണുന്ന ലോകം ആണിന്റെ കാഴ്ചപാടില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ..അത് കൊണ്ടു തന്നെയാണല്ലോ പെണ്ണിന് എഴുതുവാന്‍ ഒരു പരിധി കല്പിച്ചിരിക്കുന്നത് ..എവിടെയെന്നു അനുഭവമുള്ള എഴുത്തുകാരികള്‍ നിരവധി

Anonymous said...

പെണ്ണെഴുത്ത് എന്ന വേർതിരിവു വേണൊ ... ബ്ലോഗു ലോകത്തു വന്നപ്പോൾ പെണ്ണുങ്ങളെ മാത്രമല്ല വെറും പ്രണയം മാത്രം എഴുതി ഇക്കിളിപ്പെടുത്തുന്ന പുരുഷന്മാരേയും സ്ത്രീകൾ അടക്കം ചോദ്യം ചെയ്യുന്നതായിട്ടാണു എനിക്കു തോന്നിയിട്ടുള്ളത് .പക്ഷെ നമ്മെ ആരെങ്കിലും നഗറ്റീവ് രൂപത്തിൽ വിലയിരുത്തുമ്പോൽ നാം പോസിറ്റീവ് ആയി ചിന്തിച്ചാൽ ആ ഒരു നിരാശയും ഉണ്ടാകില്ല നന്നായി എഴുതുന്ന താൻ ഇങ്ങനെ വെറും പ്രണയവും മറ്റും എഴുതി കഴിവുകളെ മുരടിപ്പിക്കുകയല്ല വേണ്ടത് ഇങ്ങനെയുള്ള കാലികമായ പ്രശനങ്ങളിൽ ഇടപെടുകയാണെ വേണ്ടത് എന്ന താണു ആ കമന്റുകളിൽ അടങ്ങിയിരിക്കുന്നതു എന്ന് ചിന്തിച്ചാൽ പ്രശനം തീരില്ലെ എനിക്ക് എഴുതാനൊന്നുമറിയില്ലെങ്കിലും എന്റെ എഴുത്തിനെ വിമർശിക്കുന്നവരാനു അതു നന്നായി ഉൾക്കൊണ്ടെതെന്നാണു ഞാൻ ചിന്തിക്കാറു കാരണം അവർ നമ്മുടെ നന്മ ഉദ്ദേശിച്ചാണു സംസാരിച്ചത് എന്നു ചിന്തിച്ചാൽ നമ്മിലും നന്മയുടെ ഒരു മനസുണ്ടാകും.ലച്ചു പറഞ്ഞതു പോലെ പെണ്ണിന്റെ പോസ്റ്റ് കണ്ടാൽ ആണുങ്ങൾ ശ്രദ്ധിക്കും എന്നതു കൊണ്ടായിരിക്കാം ചിലർ പെണ്ണിന്റെ പേരിൽ ബ്ലോഗിൽ പ്രത്യക്ഷപ്പെടുന്നത് അവരെ എന്തു പേരു ചൊല്ലി വിലിക്കണമെന്നു എനിക്കറിയില്ല . പിന്നെ ചില പുരുഷന്മാർക്കു മറ്റൊരു തോന്നലുമുണ്ടാകാം സ്ത്രീകൾക്ക് പ്രണയം മാത്രമെ എഴുതാൻ കഴിയൂ കാലികമായ വിഷയങ്ങളിൽ അവർ പിന്നിൽ തന്നെയാണെന്നു അതു അവരുടെ മൂഡധാരണയാണെന്നു ലച്ചുവിനെ പൊലുള്ളവർ തെളിയിക്കുന്നുമുണ്ട്. നാൻ എഴുതുന്നത് നല്ലതാണെങ്കിൽ അതിൽ നിന്നും നമുക്ക് മനസിലാക്കാൻ ജീവിതത്തിൽ പകർത്താൻ വല്ലതും ഉണ്ടെങ്കിൽ തീർച്ചയായും അതു എല്ലാരും വായിക്കും എന്നാണു എന്റെ വിശ്വാസം എന്റെ ചില പോസ്റ്റുകളിൽ ചിലർ വന്നില്ലെങ്കിൽ അവർ അതു വായിച്ചില്ലെങ്കിൽ ഞാൻ അതിൽ നിന്നും ഊഹിക്കും ആ പോസ്റ്റ് നിലവാരമില്ലാത്തതാണെന്നു വെറുതെ എന്തിനു നാം മറ്റുള്ളവരുടെ സമയത്തെ കൊന്നു തീർക്കണം . പിന്നെ സ്ത്രീ എഴുത്തുകളെ അംഗീകരിക്കുന്ന ഒരു സംഘടനയിലെ ഒരാളാണു ഞാൻ വനിതാ മാഗസിൻ ഇറക്കുന്ന ഒരു അഭിപ്രായം ഞങ്ങൾ മുന്നോട്ടു വെച്ചപ്പോൾ അതിനു എല്ലാവിധ പിന്തുണയും നൽകിയത് അവർ ആയിരുന്നു സ്ത്രീകളുടെ മാത്രം രചനകളെ ഉൾപ്പെടുത്തി അതിനെ വായനക്കാരുടെ കയ്യിലെത്തിച്ചപ്പോൽ പുരുഷന്മാർ ഇറക്കുന്ന മാഗസിനേക്കാൾ നന്നായി എന്ന അഭിപ്രായവും അവരിൽ നിന്നും തന്നെ വരികയുണ്ടായി എന്നതാണു വാസ്തവം . സ്ത്രീ ശാക്തീകരണം കൊണ്ടെല്ലാം ഉദ്ദേശിക്കുന്നതും അതു തന്നെയാനു എഴുത്തിലുമറ്റുമുള്ള അവരിലെ കഴിവുകളെ വളർത്തിയെടുക്കുക എന്നതു തന്നെ. നാൻ തന്നെ എന്തെങ്കിലും ഒരു പോസ്റ്റെഴുതിയാൽ അതു പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ഏതെങ്കിലും പുരുഷനെ കാണിക്കുമെന്നതും നിഷേധിക്കാനാകാത്ത സത്യമല്ലെ ഒന്നുമല്ലെങ്കിൽ നമ്മുടെ കൂട്ടുകാരനായ ഭർത്താവിനെയെങ്കിലും. എന്തു കൊണ്ടാനതു സംഭവിക്കുന്നത് നമ്മുടെ ആത്മ വിശ്വാസ കുറവു തന്നെ. അല്ലെങ്കിൽ അവരുടെ കാഴ്ചപാടിൽ അതെത്തിയോ എന്നൊരു തോന്നൽ അതറിയാനുള്ള ഒരു വ്യഗ്രത. ഇതൊക്കെ തന്നയാകാം സ്ത്രീ എഴുത്തുകാരികളെ അധികമായും പുറം ലോകം അറിയാതെ പോകുന്നതും പുരുഷന്മാരുടെ അത്ര ധൈര്യം പോര അതു തന്നെ അതിന്റെ കാരണവും . ഇത്രയെങ്കിലും എഴുതാൻ കാണിച്ച ലച്ചുവിനെ പോലുള്ളവർ ആണു സ്ത്രീ എഴുത്തുകാരുടെ കരുത്ത്. ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ. എഴുത്തിൽ ആൻ പെൺ വേർതിരിവു വേണ്ടതില്ല അങ്ങിനെ ഉണ്ടെന്നു വിശ്വസിക്കുകയും വേണ്ട നമ്മുടെ മനസാക്ഷിക്കു ശരിയെന്നു തോനുന്നതെഴുതുക. അതു വായനക്കാർ പലരൂപത്തിലാകും മനസിലാക്കുക എന്നതും നാം ആദ്യമെ ചിന്തിക്കുക ധാരാളം എഴുതൂ ആശംസകൾ .

Anonymous said...

നല്ല എഴുത്ത്
ഈ പെണ്ണെഴുത്ത്‌.
നിങ്ങള്‍ പറഞ്ഞ വലിയ സത്യങ്ങള്‍ തന്നെ ..വളരെ നല്ല രീതിയില്‍ ലേഖനം എഴുതിയിരിക്കുന്നു ...സുരേഷ് മാഷും ഉമ്മു അമ്മാന്‍ പറഞ്ഞ അഭിപ്രായത്തിനടിയില്‍ ഞാന്‍ ഒപ്പ് വെക്കുന്നു ...അവര്‍ പറഞ്ഞത് എഴുതി തെളിയാന്‍ ആഗ്രഹിക്കുന്ന നല്ല എഴുത്ത് ഉള്ളവര്‍ക്കുള്ള കാര്യങ്ങള്‍ ആണ് ...അതുകൊണ്ട് എഴുതുക ..ഇനിയും ..എഴുതി തെളിയുക ....അതിനു തുലിക ചലിപ്പിച്ചു കൊണ്ടിരിക്കുക ..എഴുതാന്‍ ഉള്ള കഴിവുള്ളവര്‍ അതിനെ വളര്‍ത്തുക ...അത് നിങ്ങള്‍ക്കുണ്ട്‌ ...അത് നഷ്ട്ടപെടുത്തരുത് ...നിങ്ങളുടെ അവസാന വരി എനിക്കിഷ്ട്ടം ആയി " കൈപിടിച്ച് നിര്‍ത്താന്‍ ഒരു കുടുംബ നാഥനെയല്ല സ്ത്രീക്ക് ആവശ്യം മറിച്ച് ,ചൂടിലും, തണുപ്പിലും ,ദുഖത്തിലും ,സന്തോഷത്തിലും കൈപിടിച്ച് നടക്കാവുന്ന ഒരു കൂട്ടുകാരനെയാണ് സ്ത്രീക്ക് ആവശ്യം ...[ചന്ദ്രമതി ടീച്ചറുടെ വാക്കുകള്‍]" ...യാത്ര തുടരുക ...യാത്ര മംഗളങ്ങള്‍ !!!.

pournami said...

ലെച്ചു നല്ലൊരു പോസ്റ്റ്‌ .....ബഹു ജനം പല വിധം അപ്പൊ പറഞ്ഞിട് ഒരു കാര്യവുമില്ല....പറഞ്ഞത് +വ് ആയി എടുക്കാന്‍ നേരവും ഇല്ല ..പറഞ്ഞത് അല്ല പറയാത്ത എന്താന്നോ അത് പിടിച്ചു കമന്റ്‌ ചെയും ..തെറ്റ് ,ശരി ഏവര്‍ക്കും ഉണ്ട് ..ആണും ,പെണും എന്നു ഇല്ല ....പക്ഷേ സ്ത്രീ എന്തു ചെയ്തു എന്തു ചെയ്തില എന്നു നോക്കാന്‍ പുരുഷന് നേരം ഉള്ളു...

...തെറ്റ് കണ്ടാല്‍ തുറന്നു പറയാന്‍ ആരു ആയാലും പെണിനു സാധിക്കും ...തെറ്റ് സമതിക്കാനും ...പുരുഷനോ??? അവര് മൂക്കറ്റം ചെളിയില്‍ നിന്നു ദേ നിന്റെ കാലില്‍ കോഴി കാഷ്ടം എന്നു പറയും ...ഏറ്റവും കഷ്ടം പറഞ്ഞത് എന്തോ ,,അതിനു അപ്പുറം ആകും കാണുക ..കഷ്ടപ്പെട്ട് ടൈപ്പ് ചെയ്തതത് മെച്ചം ...എന്നാകും ലാസ്റ്റ് ....ഏതു പോസ്റ്റിലും ഉള്ള നല്ല വശം എടുകുക എപ്പോളും പെണ്ണ് ഓപ്പണ്‍ ആയി എഴുതിയാല്‍ ഫെമിനിസ്റ്റ് ആയി....

ശ്രീനാഥന്‍ said...

lലച്ചൂ, നല്ല കുറിപ്പു്, ആത്മാർത്ഥത. പെണ്ണെഴുത്ത് വേറെത്തന്നെയാ, ആലാഹയുടെ പെണ്മക്കൾ ഒരിക്കലും ഒരാണിനു എഴുതാൻ കഴിയില്ല. ഖസാക്കിനൊപ്പം എക്കാലത്തേയും വലിയ മാസ്റ്റർപീസാണ്‌ അത്. പക്ഷെ, സാറടീച്ചർ അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തത് സ്ത്രീ ആയതുകൊണ്ടു തന്നെയാണ്‌

Manoraj said...

@ശ്രീനാഥന്‍: അലാഹയയുടെ പെണ്മക്കൾക്ക് അംഗീകാരം കിട്ടിയില്ലെന്നും വായിക്കപ്പെട്ടില്ലെന്നും ആരാ പറഞ്ഞേ ശ്രീനാഥാ.. മനോഹരമാണത്.. അതിന്റെ തുടർച്ചപോലെ എഴുതിയ ഒതപ്പും..

ManzoorAluvila said...

ആശംസകൾ ഈ എഴുത്തിലെ പെണ്ണിനു..മൂക്കിൻ തുമ്പിലെ ദേഷ്യം മോരു കുടിക്കുവോളം..!!!

S Varghese said...

ചൂടിലും, തണുപ്പിലും ,ദുഖത്തിലും ,സന്തോഷത്തിലും കൈപിടിച്ച് നടക്കാവുന്ന ഒരു കൂട്ടുകാരനെയാണ് സ്ത്രീക്ക് ആവശ്യം
:)
This itself implies why she do not have an independent existence.

കുസുമം ആര്‍ പുന്നപ്ര said...

പിതോ രക്ഷതി കൌമാരേ ,
ഭര്‍ത്തോ രക്ഷതി യ്യവനെ
പുത്രോ രക്ഷതി വാര്ധക്യെ.

എന്നല്ലോ പ്രമാണം .

ഈ കണ്ണുകള്‍ എന്നെ മാടി വിളിക്കുന്നു ;
അതുകൊണ്ട് ഇവിടെ ഇപ്പോഴും വരുന്നു.
കാണാനഴകുള്ള കണ്ണുകള്‍
എന്നും എനിക്ക് ഒരു വിസ്മയമായിരുന്നു !

lekshmi. lachu said...

ഭാനു നന്ദി, ആദ്യമായി എന്‍റെ ബ്ലോഗില്‍ എത്തിപെട്ട
ആയിരത്തിയൊന്നാം രാവിനും നന്ദി.

റാംജി നന്ദി,നന്ദി വികെ,നന്ദി സുരേഷ്മാഷ്.
നന്ദി ക്യാപ്ടന്‍,നന്ദി കുമാരന്‍.

ആദ്യമായി എന്‍റെ ബ്ലോഗില്‍ വന്ന കുസുമം
നന്ദി.ദി മാന്‍ നന്ദി,ഉമ്മു അമ്മാര്‍ നന്ദി.

ആദില നന്ദി,പൌര്‍ണമി നന്ദി.
ആദ്യമായി എന്‍റെ ബ്ലോഗു സന്ദര്‍ശിച്ച
ശ്രീനാഥന്‍ നന്ദി.
മന്‍സൂര്‍ നന്ദി.വര്‍ഗീസ്‌ നന്ദി.

lekshmi. lachu said...

മനോരജിനോട് ഒരു വാക്ക്,
ഇയാളുടെ പല ചോദ്യങ്ങള്‍ക്കുള്ള
മറുപടി ഇവിടെ പലരും വ്യക്തമായി
പറയുകയുണ്ടായി.വായാടിയും, ഉമ്മു അമ്മമാരും മറ്റും.
പെണ്ണെഴുത്തിനെ കുറിച്ചു താങ്കള്‍ ഉന്നയിച്ച ചോദ്യത്തിന്
വ്യക്തമായ മറുപടി സുരേഷ് മാഷ്‌ ഉദാഹരണം അടക്കം
പറയുകയും ചെയിതു. ഇനി പ്രത്യേഗമായി പറയാന്‍
എനിക്കൊന്നും ഇല്ല്യ.
ഇയാള്‍ പറഞ്ഞ ഒരു കാര്യം ,മാധവികുട്ടിയെ നമ്മള്‍ നെഞ്ചില്‍ ഏറ്റി
ഇല്ലെ എന്ന ചോദ്യത്തിന് ഒരു മറുപടി..എന്നിട്ട് പിന്നെ എന്തെ അവര്‍ ഈ നാട്
വിട്ടു പോയത്??ഒരുകൂട്ടര്‍ അവരെ നെഞ്ചോടു ചേര്‍ത്തപ്പോള്‍ കൂടുതല്‍
പേരും അവരെ വിമര്‍ശിക്കയും ,ക്രൂശിക്കയും ആണു ചെയിതത്‌.
മാധവിക്കുട്ടി അത് തുറന്നു പറയുകയും ചെയിതിട്ടുണ്ട്.സമൂഹത്തിന്റെ
വിമര്‍ശനം ,സഹിക്കവയ്യാതെ ആണു ഇവിടെ വിട്ടുപോകുന്നത് എന്ന്.
പിന്നെ എവിടെയാണ് അവരെ സമൂഹം അഗീകരിചെന്നു പറയുന്നത്.?
സ്ത്രീ ഇന്നതെ ചെയ്യാവൂ, ഇന്നതെ പറയാവൂ എന്ന പുരുഷന്റെ ചിന്താഗതിയില്‍
മാറ്റം വന്നിട്ടില്ല്യ. അതിനപ്പുറം ചെയ്യുന്നവര്‍ ഇന്നും സമൂഹത്തില്‍ ഒറ്റപെടുന്നു.
അതൊരു സത്യമാണ്. അത് അഗീകരിക്കാന്‍ ..അത് ശെരിവെക്കാന്‍ ഒരു കൂട്ടം
ഇന്നും മടിക്കുന്നു.
മാധവികുട്ടിയെ പോലെ ഇനി ഒരു ഒരുഎഴുതുകാരി ഉണ്ടാകില്ല്യ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അവര്‍ കാണിച്ച തെന്റെടവും മറ്റൊരു സ്ത്രീയും കാണില്ല്യ...കാരണം സ്വന്തം ജീവിതതിനെക്കാള്‍
അവര്‍ പ്രാധാന്യം നല്‍കിയത് എഴുതിനോടായിരുന്നു.

Manoraj said...

lekshmi : madhavikkutty natu vitt poyath samoohathinte vimarsanam sahikkatheyanennu thankal thanne parayunnu.. athe.. athanu njanum paranjath.. samoohathitneyanu.. marichu purushanteyalla.. angine avar paranjittundo ennenikkariyilla..

കുഞ്ഞൂസ് (Kunjuss) said...

ലക്ഷ്മീ,നല്ല ചിന്തയുടെ ഈ ലേഖനം വളരെ നന്നായിരിക്കുന്നു.
ഇവിടെ എല്ലാവരും പറയുന്ന പോലെ ആണെഴുത്ത്,പെണ്ണെഴുത്ത്‌ എന്നു കാണേണ്ടതില്ല എങ്കിലും പെണ്ണ് എഴുതുമ്പോള്‍ ഇന്നതേ എഴുതാവൂ എന്നൊരു അലിഖിത നിയമം നിലനില്‍ക്കുന്ന കാര്യം വിസ്മരിക്കാനാവുന്നില്ല. എല്ലാ പെണ്ണുങ്ങള്‍ക്കും മാധവിക്കുട്ടിയുടെ ധൈര്യം ഉണ്ടാവണമെന്നില്ല. വിമര്‍ശനങ്ങള്‍ അതിരുകടന്നു എഴുത്ത് നിര്‍ത്തിയ സുഹൃത്തുക്കള്‍(പെണ്‍സുഹൃത്തുക്കള്‍) ഈ ബൂലോകത്തില്‍ തന്നെ ഉണ്ട്.
ആരെഴുതുന്നു, എന്നു നോക്കാതെ എന്തെഴുതുന്നു എന്നു നോക്കുന്നവര്‍ ഇവിടെയും തുലോം കമ്മി തന്നെ.

Unknown said...

ലച്ചു.. ലേഖനം വളരെ പ്രസക്തം
സമൂഹത്തില്‍ ഏതു വിഷയത്തിലും എന്തിനും ഇരു പക്ഷമുണ്ട് .അതിന്റെ ഭാഗമായ ഒരു വിവേചന രീതി തന്നെയാവാം ഈ വിഷയത്തേയും സ്വാധീനിക്കുന്നത് .

വിനുവേട്ടന്‍ said...

ഇവിടെ പൊരിഞ്ഞ ചര്‍ച്ച നടക്കുകയാണല്ലോ... ആണായാലും പെണ്ണായാലും, നന്നായി വായിക്കുക... നന്നായി എഴുതുക... എന്തിനൊരു വിവേചനം...?

chithrangada said...

ഞാന് ആദ്യമായാണ് ഇവിടെ,ലച്ചു കുറച്ചു കാര്യങ്ങള് തുറന്നു പറയാന് കാണിച്ച ആര്ജ്ജവത്തിനു
നന്ദി.സ്ത്രീ പ്രണയത്തിനെ പറ്റിയോ പരപുരുഷ ബന്ധങ്ങളെ പറ്റിയോ തുറന്നെഴുതിയാല്
അവളെ ചീത്തസ്ത്രീയായി കണക്കാക്കുന്ന ഒരു സമൂഹമാണിത്.മാധവിക്കുട്ടിക്കും തുടക്കകാലത്ത്
ഇതേ അനുഭവമാണ് ഉണ്ടായിരുന്നത്.മാധവികുട്ടിയുടെ എന്റെ കഥ വായിക്കുന്നത് ഒരു പോണ്
മാഗസിന് വായിക്കുന്നത് പോലെ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.അവര്ക്ക് കാലത്തിനു
മുന്പേ കൈ പിടിച്ചു നടത്താന് ഒരു കൂട്ടുകാരനുണ്ടായിരുന്നു.പുനത്ത്തിലെ പോലെയുള്ള പുരുഷന് ഭാഗ്യവാന്! സമാന അനുഭവങ്ങള് ഉള്ള സ്ത്രീ പെഴ! ഇതാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്.പലപ്പോഴും സ്ത്രീകള് അവരുടെ ഭാവന,മറ്റുള്ളവരുടെ അനുഭവങ്ങള് എന്നിവയെ
ആസ്പദമാകിയിട്ടായിരിക്കും എഴുതുന്നത്.പക്ഷെ അവളെ പ്രതികൂട്ടില് നിര്ത്താനാണ് വ്യഗ്രത.
പാതിവ്രത്യവും ചാരിത്ര്യവുമൊക്കെ സ്ത്രീക്ക് മാത്രം !

A said...

ലച്ചു ഇവിടെ എഴുതിയത് അക്ഷരം പ്രതി വായിച്ചു അതിനു വന്ന കമ്മന്റ്സ് ഒന്നു പോലും വായിക്കാതെ യാണ് ഞാന്‍ ഇത് എഴുതുന്നത്‌. ഇത് എഴുതിക്കഴിഞ്ഞ ശേഷം മറ്റു കമന്റുകള്‍ വായിച്ചു വേണമെന്ന് തോന്നിയാല്‍ മാത്രം ഞാന്‍ വേറെ കമന്റിടാം. കമന്റുകള്‍ വായിച്ചു ഈ serious ലേഖനത്തില്‍ എന്റെ first impression നില്‍ വെള്ളം ചേര്‍ക്കാന്‍ പറ്റില്ല എന്നത് കൊണ്ടാണ് അത്.

ഇനി കാര്യത്തിലേക്ക്. കൂടുതല്‍ ഒന്നും പറയാനില്ല. ഞാന്‍ ലച്ചു പറഞ്ഞതിന് താഴെ ഒരു ഒപ്പ് മാത്രം വെയ്ക്കട്ടെ. പുരുഷന്‍ തുറന്നെഴുതിയാല്‍ അത് ആത്മാവിഷ്ക്കാരത്തിന്റെ തിളക്കമാര്‍ന്ന ഉദാത്ത ഉദാഹരണവും, ഇതേ കാര്യം ഇതിലും കുറഞ്ഞ അളവില്‍ ഒരു സ്ത്രീ ചെയ്‌താല്‍ അത് അപഥ സന്ജാരത്തിന്റെ നിയന്ത്രിക്കപ്പെടെണ്ട അധ്യായവും ആക്കുന്ന പൊതു മനസ്സിനെ ചൂഴ്ന്നു നില്‍ക്കുന്ന വൈരുദ്ധ്യും ലെച്ചു ഇവിടെ അയത്നലളിതമായി നിര്‍വഹിച്ചിരിക്കുന്നു.

ഇതിനെ ഫെമിനിസം എന്ന് തന്നെ ഞാന്‍ വിളിക്കും. അത് പക്ഷെ, ഇന്ന് ആ വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്ന നെഗറ്റീവ് അര്‍ത്ഥത്തിലല്ല. ആ വാക്കിന്‍റെ തുടക്കകാലത്ത് അതിനുണ്ടായിരുന്ന വളരെ പോസിറ്റിവ് ആയ നല്ല അര്‍ത്ഥത്തില്‍.

A said...

കമെന്റുകള്‍ വായിച്ചു. മുഖ്യമായും പെണ്ണെഴുത്ത് എന്ന തരം തിരിവ് വേണോ എന്നതാണല്ലോ വിഷയം. തരം തിരിവ് വേണ്ടതില്ല. ശരി തന്നെ. പക്ഷെ ആരാണ് തരം തിരിക്കുന്നത്? രണ്ടു കൂട്ടരും ഒന്നിച്ചു കൊണ്ട് പോവേണ്ട പ്രസ്ഥാനമാണ് ഇത്. പാര്‍ശ്വവാത്ക്കരിക്കപ്പെടുന്നവര്‍ക്കൊപ്പം നല്ല എഴുത്തുകാരന്‍ നില്‍ക്കണം. അങ്ങിനെയെങ്കില്‍ ഈ കൃത്യം ഏറ്റെടുക്കുന്ന സ്ത്രീ എഴുത്തുക്കാരെ എന്തിനാണ് നമ്മള്‍ ലേബലുകള്‍ നല്‍കി വീണ്ടും ചേരികളിലേക്ക് തള്ളുന്നത്?