Tuesday, October 12, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും ...

വിവാഹത്തിന് മുന്‍പുതന്നെ ഏട്ടന്‍ ഒരു വീട് വെക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആയിരുന്നു..പല കാരണങ്ങള്‍ കൊണ്ട് ഒന്നും നടന്നില്ല. അങ്ങിനെ വിവാഹശേഷം വീണ്ടും ആ അന്വേഷണം പഴയതിലും വേഗത്തില്‍ നടന്നു. പല വീടുകളും,സ്ഥലങ്ങളും പൊയികണ്ടു .ഒന്നും ശരിയായില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് പത്രത്തില്‍ കണ്ട ഒരു പരസ്യം അനുസരിച്ച് ഞങ്ങള്‍ ഒരു സ്ഥലം കാണാന്‍ പോകുന്നത്.വെട്ടി നിരപ്പാക്കിയ ഒരേക്കര്‍ ഭൂമി.മരം പോയിട്ട്, ഒരു പുല്ലുപോലും ഇല്ലാത്ത മണ്ണ്.അടുത്ത് താമസിക്കുന്നവര്‍ സാധാരണക്കാരായ മനുഷ്യര്‍.ഒരു നാട്ടിന്‍ പുറത്തിന്റെ പ്രതീതി.

തൃശൂര്‍ നഗരത്തില്‍ നിന്നും വെറും നാലുകിലോമീറ്റര്‍ മാത്രം ദൂരം. ഒച്ചയും ,ബഹളവും ഇല്ലാത്ത നിശബ്ധമാര്‍ന്ന ഇടം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമായി.അങ്ങിനെ ആ ഒരേക്കര്‍ ഭൂമിയിലെ ആറ് സെന്റ് ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി. വീടുപണി തട്ടിയും മുട്ടിയും, മുട്ടില്‍ ഇഴഞ്ഞും,പിച്ചവെച്ചും ,ഏതാണ്ട് പൂര്‍ത്തിയായി വരുന്നതിന്‌ ഇടക്കാണ് അയല്‍വാസികളായ ചില സ്ത്രീകളെ ഞാന്‍ പരിചയപെടാന്‍ ഇടയായത്.അപ്പോഴാണ്‌ ആ സ്ഥലത്തെക്കുറിചു അറിയാത്ത പല കഥകള്‍ അറിയുന്നത്.ആ ഒരേക്കാര്‍ സ്ഥലം വൃദ്ധരായ ദമ്പതികളുടെതായിരുന്നു. അവിടെ മുഴുവന്‍ മാവും ,പ്ലാവും,തെങ്ങും,കവുങ്ങും,എന്നുവേണ്ട എല്ലാതരം മരങ്ങളും തിങ്ങി നിറഞ്ഞ ഒരു കാടായിരുന്നു.അതിനു നടുവില്‍ ആയിരുന്നു അവരുടെ വീട്.ദേവസ്സി എന്നായിരുന്നു അയാളുടെ പേര്.ആറുപിശുക്കനായിരുന്ന ദേവസ്സി പറമ്പില്‍ നിന്നും കിട്ടുന്ന ആദായം കൊണ്ടും,പശുക്കളെ വളര്‍ത്തിയുമാണ് ജീവിച്ചിരുന്നത്.ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ഇയാള്‍ ബാങ്കില്‍ നിക്ഷേപിച്ചു ദരിദ്രരായി ജീവിച്ചു.ഇവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല.അതിനു പിറകില്‍ ഒരു നീണ്ട കഥ ഉണ്ടായിരുന്നു.ഒരു പാമ്പിന്‍ ശാപത്തിന്റെ കഥ .ഒരിക്കല്‍ ദേവസ്സി തന്റെ പറമ്പില്‍ ഇണ ചേര്‍ന്ന രണ്ടു പാമ്പുകളെ കാണുകയും,അതില്‍ ഒരെണ്ണതിനെ തല്ലികൊല്ലുകയും ചെയ്തു. ഇതിനുശേഷം എന്നും രാത്രികാലങ്ങളില്‍ ഒരു പാമ്പ്‌ എവിടെനിന്നോ ഇഴഞ്ഞു വന്നു ദേവസ്സിയുടെ വാതിലില്‍ കൊത്തുക പതിവായി.പാമ്പിനെ കാണുമ്പോള്‍ ദേവസ്സിയുടെ വളര്‍ത്തുനായ കുരക്കുകയും,അകത്തുനിന്നും ഇറങ്ങിവന്നു ദേവസ്സി പാമ്പിനെ തല്ലികൊല്ലുകയും,ചെയ്ത് കൊണ്ടിരുന്നു.ഒരിക്കല്‍ ഒരു വിഷപാമ്പിന്‍ കൊത്തുകൊണ്ട് ദേവസ്സിയുടെ നായ അകാലമരണം പൂകി.എന്നിട്ടും പാമ്പിന്‍ ശല്ല്യം തുടര്‍ന്നുകൊണ്ടിരുന്നു.ഈ പമ്പുകളുടെ ശാപം മൂലമാണ് ദേവസ്സിക്ക് കുട്ടികള്‍ ഇല്ലാതെ പോയതെന്ന് നാട്ടുകാര്‍ പറയുന്നു. അങ്ങിനെ ദേവസ്സി "പാമ്പ്‌ ദേവസ്സി "എന്ന് അറിയപ്പെട്ടു.

ദേവസ്സിക്കും ഭാര്യക്കും പ്രായാദിക്ക്യം വന്നപ്പോള്‍ അവര്‍ ആ സ്ഥലം മറ്റാര്‍ക്കോ വില്‍ക്കുകയും, അവര്‍ അവിടെ മരങ്ങള്‍ എല്ലാം വെട്ടി, നിരപ്പാക്കി ഹൌസിംഗ് പ്ലോട്ടായി വില്‍ക്കാന്‍ ഇടുകയും ചെയ്തു. അങ്ങിനെയാണ് ആ സ്ഥലം ഞങ്ങളും വാങ്ങുന്നത്.ഞങ്ങളുടെ വീട്പണി പൂര്‍ത്തി ആകാറായപ്പോഴേക്കും മിക്കപ്ലോട്ടുകളും വിറ്റുകഴിഞ്ഞിരുന്നു.ഒരു പാമ്പിന്‍ ശാപം നിലനില്‍ക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അല്പം ഭയം തോന്നാതിരുന്നില്ല.അവിടെ താമസമാക്കിയതിനുശേഷം പലപ്പോഴും അകത്തും ,പുറത്തുമായി ഉഗ്രവിഷമുള്ള പാമ്പുകളെ കാണുന്നത് പതിവായി.ചിലതിനെ ഞങ്ങള്‍ തന്നെ കൊല്ലുകയും ചെയ്തു. അങ്ങിനെ ആ വീട്ടില്‍ എന്നെയുംമോനെയും നിര്‍ത്തി ഏട്ടന്‍ പ്രവാസ ജീവിതത്തിലേക്ക് കടന്നു. എനിക്ക് കൂട്ടിന്‌ ഇടക്കിടെ കാണുന്ന പാമ്പിന്‍ കുട്ടികളും,എന്റെ പ്രിയപ്പെട്ട നായയും ആയി.അവനായിരുന്നു എന്റെ ധൈര്യം. പലരാത്രികളിലും എന്റെ പ്രിയ നായയുടെ കുരകേട്ട് ഞാനും വാതില്‍തുറന്നു.അപ്പോഴൊക്കയും വിഷമുള്ള പാമ്പുകളെ കാണുകയും അയല്‍ക്കാര്‍ വന്നു അവയെ കൊല്ലുകയും ചെയ്യും.എന്റെ വീട്ടില്‍ മാത്രം നായ ഉള്ളതുകൊണ്ട് പാമ്പിനെ കാണുമ്പോള്‍ കുരച്ച് അപ്പപ്പോള്‍ വിവരം അറിയിച്ചു. മറ്റുള്ളവരുടെ വീടുകളില്‍ ഇടക്കൊകെ കാണുമെങ്കിലും ആരും അതത്ര കാര്യം ആക്കിയില്ല.
ഒരു ഉച്ചനേരത്ത് നായയുടെ നിര്‍ത്താതെ ഉള്ള കുരകേട്ടാണ് ഞാന്‍വാതില്‍ തുറന്നു പുറത്തു വന്നത്.വാതില്‍ തുറന്ന ഞാന്‍ ഞെട്ടി പോയി. പത്തിവിടര്‍ത്തി നില്‍ക്കുന്നമൂര്‍ഖനെയും ,മൂര്‍ഖനേരെ ചാടുന്ന എന്റെ പ്രിയ നായയും..എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി.നായയാണെങ്കില്‍ധൈര്യവാനായി പാമ്പിനെ വകവരുത്താന്‍ മുന്നോട്ടു ആയുകയാണ്..എന്റെ പ്രിയപ്പെട്ട നായയുടെ മരണം ഞാന്‍ മുന്‍പില്‍ കണ്ടു .എത്ര വിളിച്ചിട്ടും തിരികെ വരാന്‍ അവന്‍ തയ്യാറായില്ല.ഒരു പക്ഷെ എന്നോടുള്ള അവന്റെ സ്നേഹം തന്നെയാകാം...എന്റെ പ്രാര്‍ത്ഥന കൊണ്ടോ, നായയുടെ ആയുസ്സിന്‍ ബലം കൊണ്ടോ..അതോ പാമ്പിനു മനസ്സിലായോ ആവോ എനിക്ക് കൂട്ടിനു ഇവന്‍ മാത്രമേ ഉള്ളൂ എന്ന് ..പാമ്പ് സ്വയം പിന്മാറി ഇഴഞ്ഞു പോയി...വന്നു കയറിയത് എന്റെ അടുക്കളയിലും..ദൈവത്തിന്റെ കാരുണ്യം കൊണ്ടോ..പാമ്പിന്‍ ദയകൊണ്ടോ..ആയുസ്സിന്റെ ബലംകൊണ്ടോ എന്നറിയില്ല, ഒരു പാമ്പും എന്നെയും മോനെയും ഉപദ്രവിച്ചില്ല.പല ജോത്സ്യന്‍ മാരെയും കൊണ്ടുവന്നു പ്രശ്നം വെപ്പിച്ചു.പലരും പറഞ്ഞത് ഒന്നുമാത്രം,പാപം ചെന്ന ഭൂമി..മരണം സുനിശ്ചിതം..ഭാര്യഭര്‍തൃഭന്ധം നിഷിദ്ധം..സര്‍വത്ര നാശം..പ്രേതങ്ങള്‍ അലഞ്ഞു തിരിയുന്നു..എന്നിട്ടും ... അഞ്ചു വര്‍ഷം ഞാനും എന്റെ മകനും ആ വീട്ടില്‍ തനിച്ചു താമസിച്ചു.പ്രേതതെക്കാള്‍ വലിയ ഭൂതം ആണ് ഞാന്‍ എന്ന് പ്രേതങ്ങള്‍ മനസ്സിലാക്കിയിട്ടോ എന്തോ,ഒരു പ്രേതവും എന്റെ അടുത്തുവന്നില്ല. ഇന്നു എനിക്ക് എന്തൊക്കെ നേട്ടം ഉണ്ടായിട്ടുണ്ടോ അതൊക്കെ ആ വീട് പ്ണിതതിനു്‌ ശേഷം ആയിരുന്നു.എന്നിരുന്നാലും ,ഇന്നും ആ വീടിനു ഒരു പൂര്‍ണ്ണത വന്നിട്ടില്ല,എത്ര പണിതാലും പണിതീരാത്ത ഒരു വീടായി ഇന്നും അത് നിലനില്‍ക്കുന്നു.ആ സ്ഥലത്ത് കുടിയേറി താമസിച്ചവര്‍ക്കെല്ലാം പ്രശ്നങ്ങള്‍ എന്നു കേള്‍ക്കുമ്പോഴും വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല.എങ്കിലും ,നല്ലതും,ചീത്തയും ജീവിതത്തില്‍ ഉയര്‍ച്ചയും ,താഴ്ചയും പതിവാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം..എങ്കിലും ഏറെ ദുരൂഹതകള്‍ പിന്നെയും ബാക്കിയാകുന്നു...

Sunday, October 3, 2010

മൂടല്‍ മഞ്ഞു

പകല്‍ അസ്തമിക്കുന്നു
മനസ്സൊരു ഓട്ടപാത്രമായി
ഒഴിഞ്ഞു കിടക്കുന്നു.
മൂടല്‍ മഞ്ഞുപൊതിഞ്ഞു
ഓര്‍മ്മകള്‍ അവ്യക്തം.


പഴയ വേദനകള്‍ മറക്കാന്‍
പുതിയവ അയവിറക്കുന്നു.

നിന്റെ വഴിയിലെ
വെളിച്ചമായി ഞാന്‍ മാറുമ്പോള്‍
എനിക്ക് ചുറ്റിലും
കട്ടപിടിച്ച ഇരുട്ടു..