Sunday, November 7, 2010

കര്‍മ്മഫലം

മാലാഖയാണത്ര..മാലാഖ.. വടക്കേപ്പുറത്തെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് വേലിക്കരുകില്‍ നിന്നും ഉറക്കെ ഉള്ള വര്‍ത്താനം കേള്‍ക്കണത്, തങ്കേടത്തിയാണ്..തെങ്ങിന്‍ തടത്തില്‍ കുന്തിച്ചിരുന്നു എന്തോ കുത്തിയിടുകയാണ്.അതിനിടയില്‍ തനിച്ചിരുന്നാണീ വര്‍ത്തമാനം ..എന്നെ കണ്ടതും വിളിച്ചു, ഉഷേ ഒന്ന് ഇങ്ങോട്ടു വരൂ..ഹോ, നാശം ..ഇനി ഒരു നൂറുകൂട്ടം പുരാണങ്ങളുടെ കെട്ടഴിക്കും...കണ്ടോരടെ കുറ്റം അതെ പറയാന്‍ കാണൂ ..അത് കേള്‍ക്കാന്‍ എനിക്കെന്തോ ദേഷ്യാ അതോണ്ട് തന്നെ എപ്പഴും വടക്കെപ്പുറത്തേക്ക് ഇറങ്ങുമ്പോ വേലിക്കരികില്‍ തങ്കെടത്തീണ്ടോ എന്ന് നോക്കീട്ടെ ഇറങ്ങൂ ..ഇന്നും ഇറങ്ങുമ്പോ നോക്കിയതാ...കഷ്ടകാലത്തിന്‌ തെങ്ങിന്റെ തടത്തില്‍ ഇരിക്കണ കാരണം കണ്ടൂല്ല്യ. ഇനീപ്പ ഇന്നത്തെ ദിവസം പോക്കാ..

എന്തേ തങ്കേടത്തീഒറ്റക്കിരുന്നു ..വര്‍ത്താനം പറയണത്.. എന്ന്‌ ചോദി ചോണ്ട് അങ്ങോട്ട്‌ ചെന്നു...എന്താ മാലാഖ ..മാലാഖ എന്നൊക്കെ പറയണ കേട്ടൂലോ? ഹോ, ചോദിച്ചു തീര്‍ന്നില്ല്യ. അപ്പോളേക്കും തൊടങ്ങി ...

"അവളേയ് മാലഖയാ..മാലാഖാ..."

ഇതാരപ്പാ ഇത് ഈ മാലാഖ?ഹോ...പിടികിട്ടി..മരുമോളേ കുറിച്ചാ പറയണത്..ഉം..എന്തോ കാര്യായിട്ട് ഉണ്ടായിട്ടുണ്ട്..അല്ലേലും അത് അത് നേര് തന്ന്യാ, അവളൊരു മാലഖ തന്ന്യാ എന്ന്‌ മനസ്സില്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ച ആ കുട്ടി എത്തീട്ടുണ്ട് എന്ന്‌ ഇന്നലെ ജാനു വന്നപ്പോ പറഞ്ഞിരുന്നു..ഇങ്ങോട്ടു വന്നില്ല്യല്ലോ അതിന്റെ ഏനക്കേടാവും ആവും തള്ളക്ക്.. അല്ല, എങ്ങിന്യാ ആ കുട്ടി വരാ..അതും ഇതിന്റെ അടുത്തേക്ക്..വയസ്സ് പത്ത് എണ്‍പത് ആയി , കൂനി കൂടിയാ നടപ്പ്.. എന്നാലും വായിലെ നാക്കിന്‌ മാത്രം ഒരു കൊഴപ്പോം ഇല്ല്യ!! ...ആണായി ഒരുത്തനെ ഉള്ളൂ തള്ളക്ക്. ബാക്കി മൂന്നു പെണ്‍കുട്യോള്...അവനു ഇഷ്ടപെട്ട പെണ്ണിനെ കല്യാണം കഴിക്കണം എന്ന്‌ പറഞ്ഞപ്പോ എന്തായിരുന്നു ഇവിടത്തെ പുകില്..പെണ്ണിന് നൂറു പവന്‍ കിട്ടണം.. കാറുവേണം..പെണ്ണിന് ജോലി വേണം..അങ്ങിനെ എന്തൊക്കെ ..തള്ളേടെ ഡിമാന്റ് കേട്ടാ തോന്നും മോന്‍ ഐ.എ.എസോ മറ്റോ ആണെന്ന്..പത്തും പ്രീഡിഗ്രിയും ഒരു വിധം കഴിഞ്ഞപ്പോ ബാഗ്ലൂര്‍ക്ക് പറഞ്ഞയച്ചു ഫാര്‍മസി കോഴ്സ് പഠിക്കാനായി..എന്നിട്ടെന്തേണ്ടായി...അവിടെ ചട്ടമ്പിയായി .. പെണ്‍പിള്ളാരുടെ പിറകെ കറങ്ങി നടന്നു..പെണ്‍പിള്ളാരൊക്കെ കൂടെ കീശ ഊറ്റി എന്നല്ലാതെ കാര്യമായ പഠിപ്പൊന്നും ഉണ്ടായില്ല്യ.. അവസാനം കോളേജീന്നുതന്നെ പൊറത്താക്കി.. കയ്യിലിരിപ്പിന്റെ ഗുണംകൊണ്ട്.. എന്നിട്ടാ തള്ള നെഗളിചീര്‍ന്നത്‌..വല്ല ഉദ്യോഗവും മോന് കിട്ടീര്‍രുന്നെങ്കില്‍ തള്ള എന്താകുമായിരുന്നു...കുതിരക്ക് കൊമ്പ് കൊടുത്താല്‍ എന്ന്‌ പറയണ പോലെ ആയേനേ കാര്യങ്ങള്‍..ഉം..പക്ഷേങ്കില് അവന്‌ ഭാഗ്യണ്ട്. എന്തായാലും അവസാനം കെട്ടിയ കുട്ടി നല്ലകുട്ടിയാ..ആ കുട്ടി ഇവടെ ഒന്നും എത്തി പെടേണ്ടതല്ല. പേരുകേട്ട തറവാട്ടിലെയാ .. അവരുടെ വീടിന്റെ ഒന്നും എഴയലത്തേക്ക് എതില്ല്യ ഈ തള്ളേം പുള്ളേം ഒന്നും.. അവര്‍ക്ക് പണത്തിന്റെ കുറവുണ്ട് എന്നേ ഉള്ളൂ..ആ കുട്ടീനേ പോലെ ഒരു കുട്ടിയെ കിട്ടീത് തള്ളെടേം മോന്റെം ഭാഗ്യാ..എന്നിട്ടും ങേഹേ, ആ കുട്ടിക്കില്ല്യാത്ത കുറ്റങ്ങള്‍ ഇല്ല്യ. അവള്‍ക്കു കോങ്കണ്ണ് ആണ്, പഠിപ്പില്ല്യ ആകെ ഒന്നര അടി നീളം..അങ്ങിനെ എന്തൊക്കെ കണ്ടുപിടുത്തങ്ങള്‍..

തങ്കേടത്തിക്കും ഭര്‍ത്താവിനും സര്‍ക്കാരാപ്പീസിലെ പണി ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ വേറെ ഒന്നും ഇല്ല്യ..പിന്നെ റോഡുവക്കില്‍ കണ്ണായ സ്ഥലത്ത് കാര്‍ന്നോമ്മാരു വാങ്ങിച്ചിട്ട അഞ്ചാറുസെന്റു ഭൂമി ഉണ്ട്..അല്ലാതെ എന്താ ഉള്ളേ..ഉം.. അതൊന്നും പറയാണ്ടിരിക്ക്യാ ഭേദം..

കാര്യന്തൊക്കേണേലും അവന്‍ ഒരു ആണ്‍കുട്ട്യാ.. ആ പെങ്കൊച്ചിനെ തന്നെ കെട്ടൂ എന്ന വാശിയില്‍ അവനും ഒറച്ചുനിന്നു. പറ്റില്ല്യാന്ന് തള്ളയും,പെങ്ങന്മാരും..തന്തക്കു പിന്നെ തള്ളടെ വാക്കിന്‌ എതിര്‍വാ ഇല്ല്യ..വീട്ടുഭരണം തള്ളേടെ കയ്യില്‍ അല്ലെ..അങ്ങേരൊരു പാവം മനുഷ്യന്‍..പെങ്കുട്ട്യോള്‍ക്കാച്ചാ എങ്ങിനേലും ആങ്ങളയെ പൊറത്താക്കി സ്വത്തു അടിച്ചുമാറ്റണം എന്ന ചിന്തയാ..അതിനുവേണ്ടി തള്ളയെ എങ്ങിനെ ഒക്കെ പിരികേറ്റാന്‍ കഴിയുമോ അതൊക്കെ ചെയ്തു..എന്നിട്ടിപ്പോ എന്തായി? കണ്ടില്ലേ.. ഇതാ പറയണേ കാലത്തിനെ മറന്ന് , മോളിലുള്ള ആളെ മറന്ന് കളിക്കരുതെന്ന്.. അല്ലെങ്കില്‍ കാലം എല്ലാത്തിനും പകരം ചോദിക്കോന്ന് പറയണത് എത്ര നേരാ..ആ പെങ്കൊച്ചിനെ പറ്റി എന്തൊക്കെ വേണ്ടാദീനങ്ങളാ ഈ നശൂല തള്ള പറഞ്ഞൂണ്ടു നടന്നീര്‍ന്നത്‌..പറക്കുന്ന കാക്കയോടു പോലും പറയാര്‍ന്നു..ആരെകണ്ടാലും ആ കൊച്ചിന്റെ കൊറവ് പറയാനേ നേരമുണ്ടായിരുന്നൂള്ളൂ തള്ളക്ക്. കണകുണാ കണകൂണാ എന്ന്.. ഹയ്യേ, എന്നെയൊന്നും കിട്ടൂല്ല ഇങ്ങനത്തെ കിച്ചിക്കിന്നാരത്തിന്‌. മോത്ത് നോക്കി പറയും ഞാന്‍.. അതോണ്ട് എന്റെയടുത്ത് അധികം പറയാറില്ല കേട്ടോ..

മൂത്തമോളുടെ മോളൊരുത്തി ഉണ്ട്. . ഇരുപത്തെട്ടു വയസ്സുവരെ ഇരുന്നു. ഒടുവില്‍ ദേ ഈ അടുത്തല്ലേ അതിന്റെ കല്ല്യാണം നടന്നത്.അതിന്റെ താഴെ ഉള്ളത് ഏതാണ്ട് ഇരുപത്തിഏഴു ആയി . നടന്നോ വല്ലതും. ഇതുവരെ വല്ലോം ശരിയായോ..ആരാന്റെ മക്കളെ കുറിച്ച വേണ്ടാദീനം പറഞ്ഞോണ്ട് നടകുമ്പോ ഒര്‍ത്തില്ല്യ അവനാന്റെ വീട്ടിലും പെങ്കൊച്ചുങ്ങളുണ്ടെന്ന്... പക്ഷെ ഇവരടെ മോന്‍.. അവന്‍ മിടുക്കനാ.. ഇവരുടെ തന്യാവോ? ഏതായാലും ആ മണകൊണാഞ്ചന്റെ ആവില്ല.. പിന്നെ ഞാനീ വക കിന്നാരത്തിന്‌ നിക്കാതതുകൊണ്ട് ആളോളു പറയുന്ന് ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ മനസ്സിലിരിക്കും..എന്നിട്ടെന്തായീ അവസാനം ആ ചെക്കന്‍ അതിനെ കെട്ടീല്ലേ..കല്യാണത്തിനു ഇവരൊന്നും കൂടീല്ലെങ്കിലും എല്ലാം ഭംഗിയായി നടന്നു ..കല്യാണത്തിന്റെ അന്ന് തള്ളേം മക്കളും കൂടി വലിയൊരു കറുത്ത തുണികൊണ്ടുവന്നു ഗേറ്റില്‍ കെട്ടി തൂക്കി ..ഇതെന്തേ തങ്കേടത്തീ ചെയ്യണേ എന്ന്‌ ചോദിച്ചപ്പോ പറയാ ,എന്റെ മോനെ ചത്ത്‌ പോയെന്ന്..ഇനി ഈ വീട്ടില്‍ അവനെ കാലുകുതിക്കില്ല്യാന്നു .. അഹമ്മദി അല്ലാതെന്താ!! എന്നിട്ടെന്തേ ആര്‍ക്ക് പോയി? തള്ളക്കു തന്നെ. ആകെ ഉള്ള ഒരു മോന്റെ കല്യാണം കൂടാന്‍ യോഗം ഇല്ല്യണ്ടായി..അവന്‍ യോഗോള്ളോനാ.. അവരിപ്പോ സുഖായി ഗള്‍ഫില്‍ കഴിയുന്നു.. അതാണ്‌ യോഗം..യോഗം എന്ന്‌ പറേണതു..

ഒരു കുട്ടി ജനിച്ചിട്ടുകൂടി ആരും പോയതും കണ്ടതും ഇല്ല്യ..പത്തുവര്‍ഷത്തിന്‌ ശേഷാ മകനേം മരുമോളെയും വീട്ടിലേക്ക് വിളിക്കണേ.. അതും തന്തക്കു സുഖല്ല്യാണ്ടായപ്പോ. കാണണോന്ന് നിര്‍ബദ്ധായി പറഞ്ഞപ്പോ.. ഒരൂസം രാമേട്ടനെ വഴീ വെച്ച് കണ്ടപ്പോ എന്നോട് പറഞ്ഞു..മകനുംമരുമകളും പേരകുട്ടീം ഒക്കെ വന്നപ്പോഴാ ആ വീടൊരു വീടായത് എന്ന്‌.. ശരിയാ കേട്ടാ..അത്..രാമേട്ടന്‍ പറയേം ചെയിതു ,സീത വന്നെപിന്നെ നേരത്തിനു ഭക്ഷണം കിട്ടുന്നുണ്ട്‌ ..അതോണ്ടിപ്പോ ചായപ്പീടീല് വല്ലപ്പോഴുമേ പോകുള്ളൂ....രാമേട്ടന്‍ രാവിലെ അഞ്ചുമണിക്ക് എഴുനേല്‍ക്കും..അപ്പൊ ഒരു ചായ കിട്ടണം..അത് രാമേട്ടന്‍ തന്നെ ഉണ്ടാക്കി കുടിക്കും..പിന്നെ ഒരു ഏഴെട്ടു മണി ആകുമ്പോ പതുക്കെ അടുത്തുള്ള പീടികയിലേക്ക് നടക്കും..അങ്ങിനെ ചുരുക്കി പറഞ്ഞാല്‍ മൂന്നു നേരവും രാമേട്ടന്റെ ഭക്ഷണം ചായപീട്യേ തന്നേയ്..നേരത്തിനു വെച്ചുണ്ടാക്കി കൊടുക്കാന്‍ തങ്കെടത്തിക്ക് കഴിയാറില്ല്യ....തങ്കേടത്തീടെ ഇഷ്ടത്തിനും ,സൗകര്യത്തിനും വെച്ചുണ്ടാക്കി വരുമ്പോഴേക്കും ആണുങ്ങളല്ലേ അവര്‍ക്ക് നേരത്തിനു കേട്ടീല്ലെങ്കില്‍ കിട്ടുന്നിടത്തേക്ക് പോകില്ലേ..എന്നാലും ഒന്നിനും ഒരു പരാതിയും ആ മനുഷ്യനുണ്ടായീര്‍ന്നില്ല്യ...ഒരു കണക്കിന് വേഗം മരിച്ചു പോയത് നന്നായി..ഇവറ്റകളുടെ ഇടയില്‍ കിടന്നു നരകിക്കേണ്ടി വന്നില്ല്യ..ആദ്യത്തെ അറ്റാക്ക് വന്നപ്പോ ഡോക്ടര്‍ പറഞ്ഞതാ ഓപ്പറേഷന്‍ നടത്താന്‍..തങ്കേടത്തീസമ്മതിചില്ല്യ..ഏതായാലും നിങ്ങള്‍ ചാകും ,പിന്നെ എന്തിനാ ഒപ്പറേഷന്‍ ചെയ്തു പൈസകളയുന്നത് എന്നാത്രെ തള്ള പറഞ്ഞത് എന്ന്‌ രാമേട്ടന്‍ പറയുമ്പോ കണ്ണുകള്‍ നിരഞ്ഞിരുന്നതായി തോന്നി..പാവം മനുഷ്യന്‍...ഈ ജീവിതത്തില്‍ ഒന്നും അയാള്‍ നേടിയില്ല്യ..ചെറുപ്പത്തിലെ അമ്മ നഷ്ടപെട്ടു..പിന്നെ രണ്ടാനമ്മ ,..എല്ലാസ്നേഹവും ഭാര്യയില്‍നിന്ന് കിട്ടാനും ഭാഗ്യം ചെയിതില്ല്യ..ഇങ്ങനെ എത്ര എത്ര പുരുഷ ജന്മങ്ങള്‍ ഉണ്ട് ഈ ഭൂമിയില്‍!! ജനിച്ചു പൊയില്ലേ ഇനി മരിക്കുംവരെ ജീവിച്ചല്ലേ പറ്റൂ എന്നോര്‍ത്ത് ജീവിതം തള്ളി നീക്കുന്ന പാഴ്‌ജന്മങ്ങള്‍..രാമേട്ടന്‍ മരിച്ചിട്ട് ആ മരണ പായില്‍ ഇരിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല്യ. മരിച്ച പായില്‍ ആള്‍ ഇരിക്കുന്നതിനുപകരം ചൂലായിരുന്നൂത്രേ ഇട്ടിരുന്നത്..അത് സീതകുട്ടി പറഞ്ഞപ്പോഴാ ഞാന്‍ അറിയണതു..ആരേലും പടികടന്നു വരുമ്പോ തള്ളേം മക്കളും ഓടിപോയി പായില്‍ ഇരിക്കും .അതുവരെ മുക്കിലും മൂലയിലും ഇരുന്നു തന്തേടെ ബാങ്ക് ബാലന്‍സ് അന്വേഷണങ്ങളും ,കുറ്റംപറച്ചിലും ആയിരുന്നു...അതൊരു മരിച്ച വീടാണ് എന്ന്‌ തോന്നില്ലായിരുന്നു.രാമേട്ടന്‍ രാവിലെ പത്രം നോക്കി കൊണ്ട് ഇരിക്കുമ്പോഴാ നെഞ്ചുവേദന വരണത്..രാമേട്ടന് എന്നും ലോട്ടറി എടുക്കുന്ന സ്വഭാവം ഉണ്ടായിരുന്നു..പത്രം നോക്കി ഇനി ലോട്ടറി അടിച്ചു എന്നറിഞ്ഞിട്ടാണോ നെഞ്ചുവേദന വന്നത് എന്ന്‌ കരുതി ശവം അടക്കുന്നതിനു മുന്പേ പെണ്‍കുട്യോള് ലോട്ടറി ടിക്കെറ്റു തിരഞ്ഞൂണ്ടു നടക്കായിരുന്നു എന്ന്‌ ആരോ പറയണത് കേട്ടു..മരിച്ചതിന്റെ പെലയില്‍ ഇരിക്കണ സമയത്ത് ഒരൂസം രാവിലെ ഉച്ചത്തില്‍ ഉള്ള വര്‍ത്താനം കേട്ടു വേലിക്കടുത്ത് വന്നപ്പോ സീതകുട്ടി കൈകൊണ്ടു മാടി വിളിച്ചു ഞാന്‍ ചെന്നപ്പോ എന്നേ തെക്കൊര്തിക്ക് കൂട്ടി കൊണ്ടോയി..അവിടെ കണ്ട കാഴ്ച മക്കള്‍ ഉള്ള ഒരു തന്തക്കും ,തള്ളക്കും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല്യ.അവിടെ ബലിദര്‍പ്പണം നടത്തുകയാണ് രണ്ടാമത്തെ മകള്‍..അപ്പോള്‍ വിളിച്ചു പറയുകയാണ്‌ പണ്ടാര തന്തേ നീ മരിച്ചുപോയടത്ത് ഗതികിട്ടാതെ അലഞ്ഞു തിരിയട്ടെ..തന്ത വയ്യണ്ടേ കേടന്നപ്പോ തീട്ടവും ,മൂത്രവും കോരാന്‍ ഈ ഞാനേണ്ടായിരുന്നുള്ളൂ..എന്നിട്ടിപ്പോ ബാങ്കിലെ പൈസമുഴുവാന്‍ മൂതമകള്‍ക്ക് കൊടുത്തു..എനിക്കും എന്റെ മക്കള്‍ക്കും ഒന്നും തന്നില്ലലോ തന്തേ..നീ അലഞ്ഞു തിരിയുകയെ ഉള്ളൂ..അതുകേട്ടപ്പോ നെഞ്ചു പോട്ടിപോയി. ഏത് ദുഷ്ടര്‍ മരിച്ചാലും അവരുടെ ആത്മാവിനു നിത്യശാന്തി ലഭിക്കണേ എന്നേ ഏതൊരാളും പ്രാര്‍ഥിക്കുകയുള്ളൂ എന്നിട്ടും സ്വന്തം മക്കള്‍ പണത്തിനു വേണ്ടി ഇങ്ങനെ വിളിച്ചു പറയുമ്പോ ആ മക്കളെ സൃഷ്ടിച്ചു പോയല്ലോ എന്നോര്‍ത്ത് അയാളുടെ ആത്മാവ് വേദനിച്ചിരിക്കാം..ഇങ്ങനെ ഒരു രെക്ഷിതക്കള്‍ക്കുംമക്കള്‍ ഉണ്ടാകല്ലേ എന്ന്‌ പ്രാര്‍ഥിചിരിക്കാം...ഇവറ്റകളുടെ കൂടെ കെടന്നു നരകിക്കാതെ ദൈവം നേരത്തെ വിളിച്ചത് ഭാഗ്യാ..ഇപ്പോ ദാ..ഇരിക്കണത് കണ്ടില്ലേ..മര്യാദക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കൂടി കഴിയാണ്ട് ..ഇപ്പളും കുറ്റം പറഞ്ഞു പറഞ്ഞു തീരണ്ടേ..ഇപ്രാവശ്യം സീതകുട്ടി നാട്ടി വന്നപ്പോ ഇങ്ങോട്ടു വന്നില്ല്യ എങ്ങിനെ വരും ?കഴിഞ്ഞ തവണ വരുമ്പോ കൊണ്ടുവന്ന സാധനങ്ങള്‍ വെടിച്ചുവേക്കുമ്പോ തള്ള പറയണത് കേട്ടു മിണ്ടാതെ നിന്നത് അവളായിട്ടാ ..ഞാനട്ടാ ആയിരിക്കണം അവളുടെ സ്ഥാനത്തെങ്കില്‍ പുളിച്ചതെറി പറഞ്ഞീരുന്നു..കൊണ്ട് വന്ന സാധനങ്ങള്‍ കൊണ്ട് പൊയ് അവന്റെ അതായത് സ്വന്തം മകന്റെ കുഴിവെട്ടി അതില്‍ ഇട്ടുകോളളാന്‍..സ്വന്തം മകന്‍ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാല്‍മതി എന്ന്‌ പറയുന്ന കൂട്ടത്തില്ല ഈ വര്‍ഗം ഒക്കെ...ഇപ്പോ അവള്‍ അവള്‍ടെ വീട്ടില്‍ ഇടക്ക് വരുകയും പോവുകയും ചെയ്യും..ഇങ്ങോട്ടു വരാരില്ല്യ അതിന്റെ സൂക്കേടാ....

എടീ ഉഷേ.. എന്റെ സ്വതീന്നു അവള്‍ക്കു ഞാന്‍ അഞ്ചുപൈസ കൊടുക്കില്ല്യ..എന്റെ മോനെ അവള് അരേകെട്ടി നടക്കാ...അവള്‍ടെ ഭര്‍ത്താവിന്റെ തള്ള അല്ലെ ഞാന്‍ ഒന്ന് എന്നേ കാണാന്‍ വരണം എന്ന്‌ തോന്നീല്ല്യല്ലോ..അവളങ്ങിനെ പറന്നു നടകുകയല്ലേയ്..മാലാഖയെ പോലെ.. ഫൂ.. ഹഹ...അതെ..അവള്‍ മാലഖ തന്നെയാണ്..മാലാഖ.. താന്‍ താന്‍ നിരന്തരം ചെയ്യും കര്മ്മത്തിന് ഫലം താന്‍ താന്‍ തന്നെ അനുഭവിചീടുകെന്നേ വരൂ..

Monday, November 1, 2010

തിരയൊടുങ്ങാത്ത കടല്‍

ചുംബിച്ചുണര്ത്തുമെന്‍
മനസ്സിന്‍ അകത്തളങ്ങളില്‍
നീയെന്നുമൊരു കടംങ്കഥയാണ് .
ഇന്നലയുടെ മേച്ചില്‍പുറങ്ങളില്‍
ഉപേക്ഷിച്ച ജീവനുള്ള കടംങ്കഥകള്‍ .

ഈ എരിഞ്ഞമരുന്ന പകലിനൊപ്പം
ഉരുകി പതകുന്നതെന്‍ നെഞ്ചകമല്ലയോ?
തലക്കുമീതെ ഇരുണ്ടൊരീ
ആകാശചരുവില്‍ മറഞ്ഞിരിപ്പൂ
നറുനിലാവിന്‍ ചന്ദ്രന്‍ .

എന്റെയെല്ലാം നീയാണെന്ന് നിനക്കവേ
എന്റെതായി എനിക്കൊന്നുമില്ലന്നറിയുന്നു ഞാന്‍
എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം .
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം
നിറനിലാവിനുപിറകിലുമുണ്ടൊരു കൂരിരുള്‍ .
കാണാതെ കാണ്മുഞാന്‍ നിന്മുഖം
നീറുംവ്യഥയിലും .
ഏതു ചിതാഗ്നിയില്‍ ദഹിപ്പിക്കണം
ഞാനെന്‍ ഹൃത്തടം .

കണ്‍കള്‍ ഇറുകെ അടച്ചാലും ഇരമ്പുന്നു
നീയെന്‍ ചെവിയില്‍ മന്ത്രിച്ച
വാക്കുകളത്രയും കടല്‍തിരപോലെ .
ഒക്കയും വെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
പിറക്കുന്നു വീണ്ടും.. മനസ്സിന്റെ
മച്ചിനകത്തൊരു ലോകം .