Wednesday, November 25, 2009

അപ്പുണ്ണ്യേട്ടന്റെ ഗൾഫ് യാത്ര

അപ്പുണ്ണ്യേട്ടൻ; കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ നിന്നും വന്നത്. നാട്ടില്‍ നിന്നും കൊണ്ട് വന്ന പലഹാരങ്ങളുമായി വന്നതാണ്. അപ്പോൾ ഞാനോർത്തു പോയി, അപ്പുണ്ണ്യേട്ടൻ ആദ്യമായി ഈ ഗൾഫ് രാജ്യത്ത് കാലുകുത്തിയ ദിവസം. അന്നത്തെ ആ മനുഷ്യനിൽ നിന്നും ഇന്നത്തെ മനുഷ്യനിലേക്ക് എത്രയോ മാറി അദ്ദേഹം.



അന്ന് ആദ്യായിട്ടാണു ഒരു ഗള്‍ഫ് രാജ്യം അപ്പുണ്ണിഏട്ടന്‍ കാണണത്. അത് പറയണേക്കാളും മുൻപ് അപ്പുണ്ണ്യേട്ടന്‍ ആരെന്നും, ഞാനും അപ്പുണ്ണ്യേട്ടനും തമ്മിലുള്ള ബന്ധവും പറയണമല്ലോ...
എന്റെ ചെറുപ്പം തൊട്ടു എന്ന് വെച്ചാല്‍ എനിക്ക് ഓർമ്മ വെച്ചനാള്‍ മുതല്‍ എന്നെ തോളിലേറ്റി നടന്നത് അപ്പുണ്ണ്യേട്ടന്‍ ആയിരുന്നു. അദ്ദേഹം പറഞ്ഞുതന്ന കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്‌. എന്റെ വീടിനു അര കിലോമീറ്റര്‍ അകലെ ആയിട്ടാണ് അദ്ദേഹത്തിന്റെ വീട്. അപ്പുണ്ണ്യേട്ടന്റെ അച്ഛന്‍ വീട്ടിലെ സ്ഥിരം പണിക്കാരനാണ്. അങ്ങിനെ ആണ് അദ്ദേഹം ഞങ്ങള്‍ടെ വീട്ടില്‍ എത്തിചേർന്നത്.
എന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു അദ്ദേഹം‍. നല്ല വെളുത്ത നിറായിരുന്നു അപ്പുണ്ണ്യേട്ടന്. ഇപ്പോ കാണുമ്പോ ആ നിറം ഒക്കെ പോയീരിക്കുണു. ജീവിത പ്രാരബ്ധങ്ങളാകാം അപ്പുണ്ണിയേട്ടനെ ഇപ്പൊ ഇരുണ്ട നിറം ആക്കി മാറ്റിയത്. ഏത് ഉത്സവത്തിനു പോയി വരുമ്പോഴും എന്റെ കൈകളില്‍ ഇടുവാനായി നിറയെ കുപ്പിവളകളും, കിലുങ്ങുന്ന ബലൂണുകളും, ചുറ്റു ചുറ്റു വളകളും കൊണ്ടേ വരൂ. പത്താം ക്ലാസ്സ് തോറ്റപ്പോള്‍ എന്റെ അച്ഛന്റെ സഹായിയായി വീട്ടിലെ അല്ലറ, ചില്ലറ ജോലികളും ചെയ്തു വീട്ടില്‍ തന്നെ കൂടി.



ഞാന്‍ ആറാം ക്ലാസ്സില് പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കണത്. അന്ന് ഞങ്ങള്‍ക്കു
പേടിക്ക്‌ കൂട്ട് കിടക്കാന്‍ വരുന്നതു അപ്പുണ്ണ്യേട്ടനായിരുന്നു. വല്യേ ധൈര്യശാലി ആണ് താന്‍ എന്നായിരുന്നു അപ്പുണ്ണ്യേട്ടന്റെ നാട്ട്യം. മഹാ പേടിത്തൊണ്ടനായിരുന്നു അദ്ദേഹം‍. ഞങ്ങള്‍ടെ വീടാണെങ്കില്‍ മൂന്ന് നാലു ഏക്കറിന് നടുവില്‍ ഒരു ഒറ്റപ്പെട്ട വീട്. നിറയെ തെങ്ങും കവുങ്ങു. അന്ന് കരണ്ടൊന്നും ഇല്ല്യ. രാത്രിയായാല്‍ മുറ്റത്തേക്ക് ഇറങ്ങാന്‍പോലും പേടിയാകും. ഒരൂസം അപ്പുണ്ണ്യേട്ടന്‍ വീട്ടില്‍ എത്താന്‍ വൈകി. അന്ന് അദ്ദേഹം ആകെ പേടിച്ച മട്ടുണ്ട്, കാരണം ഇടവഴിയില്‍ ഇരുന്നു ഒരു കുറ്റിചൂളന്‍ കരഞ്ഞിരുന്നു. (കാലന്‍ കോഴി എന്നും പറയും ചിലര്‍.) അതിന്റെ കരച്ചില്‍ കേട്ടാല്‍ ഞങ്ങള്‍ക്കൊക്കെ വലിയ പേടിയാ. എല്ലാരും അമ്മയെ ചുറ്റി പറ്റി നില്ക്കും. കുറ്റിചൂളാന്‍ കരഞ്ഞാല്‍ അടുത്ത് എവിടേലും മരണം നടക്കും എന്നാ പറയാ. ഇരുട്ടിനെ കീറി മുറിച്ചുള്ള ആ കരച്ചില്‍ ആരേയും പേടിപ്പെടുത്തും. അമ്മ അപ്പൊ ഇരുമ്പിന്റെ എന്തേലും ഒരു ആയുധം എടുത്ത് അടുപ്പില്‍ കനലില്‍ വെക്കും. അല്പം കഴിയുമ്പോള്‍ അതിന്റെ കരച്ചില്‍ താനേ നില്‍ക്കും. അടുപ്പില്‍ ഇരുമ്പ് വെക്കുമ്പോ അതിന്റെ കാലില്‍ ചൂടു പിടിക്കുമത്രേ. അപ്പോഴാണ്‌ അത് പറന്നുപോകണത് എന്ന് അമ്മ പറയും. അന്നും അതുപോലെ അപ്പുണ്ണ്യേട്ടൻ വരണ വഴിയില്‍ ഇതിരുന്നു കരഞ്ഞിരുന്നു. പക്ഷെ ആ പേടി ഒന്നും മൂപ്പര്‍ പുറത്തു കാണിച്ചില്യ. എന്നാലും ഞങ്ങൾക്കെല്ലാം കാര്യം പിടികിട്ടി. എല്ലാരും കൂടി ചോറുണ്ണാന്‍ ഇരിക്കാന്‍ തുടങ്ങിയ നേരത്ത് അപ്പുണ്ണ്യേട്ടന്‍ കൈകഴുകാനായി എഴുന്നേറ്റു പോയി. പിന്നെ കേൾക്കണത് അദ്ദേഹത്തിന്റെ ഒരു അലര്‍ച്ചയാണ്. എല്ലാരും പേടിച്ചോണ്ട് ഓടി ചെന്നു. എന്ത് പറ്റി എന്ന് ചോദിച്ചിട്ടും അപ്പുണ്ണ്യേട്ടന്‍ കണ്ണുതുറിച്ചു കൈകള്‍ ചൂണ്ടി കാണിക്കുന്നു. വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. എന്ത് പറ്റി എന്നാവർത്തിച്ചു ചോദിച്ചപ്പോ വിക്കി വിക്കി പറഞ്ഞു; അതാ അവിടെ ഒരാള്‍ നിൽക്കണ്ട്.. എല്ലാർക്കും പേടിയായി. ഒരു വിധം ധൈര്യം സംഭരിച്ചു എന്റെ മൂത്ത ഏട്ടന്‍ ജനവാതിലിനു അടുത്തേക്ക് ടോര്‍ച്ചടിച്ചു. ആരെയും കാണുന്നില്ല. വീണ്ടും ഒരുവട്ടം കൂടി നോക്കിയപ്പോള്‍ ആണ് കാര്യം പിടികിട്ടിയത്. ജനവാതിലിനു മുകളില്‍ ഒരു കണ്ണാടി തൂക്കിയിട്ടിരുന്നു. അതില്‍ അപ്പുണ്ണ്യേട്ടന്റെ പ്രതിബിംബം കണ്ടാണ്‌ മൂപ്പരു പേടിച്ചു നിലവിളിച്ചത്. ആ അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടി അപ്പുണ്ണ്യേട്ടന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തി. അതിന് ശേഷം അപ്പുണ്ണ്യേട്ടന്റെ, താന്‍ വലിയ ധൈര്യശാലി ആണ് എന്ന ആ നാട്യം അല്പം കുറഞ്ഞു.



അച്ഛന്‍ മരിച്ചതോടു കൂടി വീട്ടില്‍ പ്രത്യേകിച്ച് ജോലി ഒന്നും അപ്പുണ്ണ്യേട്ടന് ഇല്ലാതായി.
ഒരൂസം ആരോടും പറയാണ്ടെ അദ്ദേഹം നാടു വിട്ടു; മദ്രാസ്സിലേക്ക്. പിന്നെ കുറെ നാളുകള്‍ അദ്ദേഹത്തെ കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു. കുറെ കഴിഞ്ഞപ്പോ ആരോ പറഞ്ഞു അവിടെ ഒരു തമിഴത്തി പെണ്ണിനെ കല്യാണം കഴിച്ചു അവിടെ കൂടി എന്ന്.



കുറേ നാളുകൾക്കു ശേഷം; ഒരു ദിവസം അപ്പുണ്ണ്യേട്ടന്റെ വീടിന്റെ അടുത്തുള്ള ഒരുവീട്ടിലെ കല്യാണം കൂടാന്‍ ഞാനും മോനും പോയി. അവിടെ വെച്ചു അവിചാരിതമായി അപ്പുണ്ണ്യേട്ടനെ കാണാനിടയായി. അദ്ദേഹം ആകെ മാറിരിക്കുന്നു. തടി വെച്ചു അല്പം കുടവയറൊക്കെ ആയി മുഖത്തു ഒരു കണ്ണടയും ഫിറ്റ് ചെയ്ത്. ആദ്യത്തെ ആ നിറം ഒക്കെ മാറീരിക്കുന്നു. എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു. എന്നെ കണ്ടിട്ട് മനസ്സിലായില്യ കക്ഷിക്ക്. കാരണം അന്ന് അദ്ദേഹം നാടു വിടുമ്പോ ഞാന്‍ എട്ടിലോ, ഒമ്പതിലോ ആണ് പഠിക്കണത്. ഇന്ന് എന്റെ രൂപം തന്നെ മാറീലേ, ആകെ തടിച്ചു , ഒരു കുട്ടിയേയും കൈയിൽ പിടിച്ചു നില്‍ക്കണ എന്നെ പെട്ടന്ന് അങ്ങട് മനസ്സിലായില്യ. ആരോ പറഞ്ഞു കൊടുത്തപ്പോഴാ മനസ്സിലായെ പണ്ടത്തെ മോളൂട്ടിയാ ഇതെന്നു. എന്നെ കണ്ടപ്പോ ഓടി വന്നു കെട്ടി പിടിച്ചു. ആളുകള്‍ ഉണ്ടെന്നും, അതൊരു കല്യാണ പന്തല്‍ ആണെന്ന കാര്യം പോലും അപ്പുണ്ണ്യേട്ടന്‍ മറന്നു. എന്റെ തോളില്‍ പിടിച്ചു അദ്ദേഹത്തോടു ചേർത്തു നിർത്തി. കൈ എടുത്തു മാറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടും മൂപ്പരു വിടുന്നില്യ. എല്ലാരും ഞങ്ങളെ നോക്കുന്നു. അതൊന്നും അദ്ദേഹം കാണുന്നില്യ. അദ്ദേഹത്തിന്റെ മനസ്സില്‍ നിറയെ എന്നെ കണ്ടതിലുള്ള സന്തോഷം. എനിക്കത് മനസ്സിലാകുമെങ്കിലും മറ്റുള്ളവര്‍ക്ക് അത് മനസ്സിലാകില്ല്യാലോ. എന്റെ അവസ്ഥ കണ്ടു അപ്പുണ്ണ്യേട്ടന്റെ ജേഷ്ഠത്തി അവിടേക്ക് വന്നു. ഡാ അപ്പുണ്ണി, അത് പഴയ മോളൂട്ടി അല്ല അവള്‍ വളർന്നു വലുതായി; ഒരുത്തന്റെ ഭാര്യയും, ഒരു കുട്ടീടെ അമ്മയുമാ.. നീ അവളുടെ ദേഹത്തൂന്നു കൈ എടുക്ക്. ആളുകള്‍ ശ്രദ്ധിക്കുന്നു, എന്നു പറഞ്ഞപ്പോളാണു മൂപ്പരു പരിസരം ശ്രദ്ധിക്കുന്നത്. അല്പനേരം വിശേഷങ്ങൾ പറഞ്ഞു , പെട്ടെന്ന് തന്നെ ഞാൻ സ്ഥലം കാലിയാക്കി.



പിന്നീട് കുറെ നാളിനുശേഷം ഞാന്‍ ഗള്‍ഫിലേക്ക് വന്നു. പിന്നീട് ഒരുദിവസം അപ്പുണ്ണിഏട്ടന്‍ എന്നെ ഫോണില്‍ വിളിച്ചു. അപ്പുണ്ണിഏട്ടന് എങ്ങിയെങ്കിലും ഒരു വിസ ശരിയാക്കി കൊടുക്കണം എന്നും, രണ്ടു പെണ്കുട്ട്യോളാണ് തനിക്ക് ഉള്ളതെന്നും, എങ്ങിനെയെങ്കിലും വിസ എടുക്കണം എന്നും അഭ്യർത്ഥിച്ചു. ഏട്ടനോട് ഞാൻ കാര്യം ആവശ്യപ്പെട്ടതിൻ പ്രകാരം ഒരു വിസിറ്റ് വിസ എടുത്തു കൊണ്ടുവരുവാന്‍ തീരുമാനിച്ചു. വിസ ശരിയായി അപ്പുണ്ണിയേട്ടനെ വിളിച്ചു. വിസ ശരിയായ കാര്യം അറിയിച്ചു. അത് കേട്ടപ്പോ ആള്‍ക്ക് വലിയ സന്തോഷമായി. പിറ്റേ ദിവസം എന്നെ വീണ്ടും വിളിച്ചു , ടിക്കറ്റ്‌ എടുത്തു എന്നും, ഇപ്പൊ വരാന്‍ പേടിയാകുന്നു എന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു പേടിക്കേണ്ട കാര്യം ഒന്നും ഇല്ല്യ; ഒന്നു ഉറങ്ങി എഴുന്നേല്‍ക്കുംമ്പോഴേക്കും ഇവിടെ എത്തും. എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ ഉണ്ടാകുകയും ചെയ്യും, പേടിക്കേണ്ടാതില്ല്യ എന്നൊക്കെ ഞാന്‍ ആശ്വസിപ്പിച്ചു. എന്നാലും അപ്പുണ്ണിഏട്ടന്റെ പേടി മാറിയില്ല്യ. വരുന്നതിന്റെ തലേദിവസം വീണ്ടും വിളിച്ചു, എന്താണാവോ എനിക്ക് പേടി കൊണ്ടു ഉറങ്ങീട്ടു കുറെ ദിവസായി, പ്ലെയിന്‍ അല്ലെ താഴെ വീണാലോ.. എന്റെ കുട്ട്യോള്.. ഇപ്പോ തോന്നാ ഒന്നും വേണ്ടായിരുന്നു എന്ന്. എന്റെ ആശ്വാസവാക്കുകള്‍ അല്പം ധൈര്യം കൊടുത്തു എന്ന് തോന്നി. എനിക്കും കേട്ടപ്പോള്‍ പാവം തോന്നി. ആദ്യമായിട്ടല്ലേ, ഇതു വരെ ഇങ്ങനെ ഒന്നും യാത്ര ചെയ്തിട്ടില്ല്യാലോ, അപ്പുണ്ണിയെട്ടനച്ചാ വലിയ പഠിപ്പൊന്നും ഇല്ല്യാലോ, അപ്പോ ആള്‍ക്ക് പേടി ഇംഗ്ലീഷ് എങ്ങിനെ പറയും, വല്ലതും തിന്നാന്‍ കിട്ടുമോ? ഒന്നു ബാത്‌റൂമില്‍ പോണം എന്ന് തോന്ന്യാല്‍ എന്ത് ചെയ്യും..? ഇതൊക്കെ ഓർത്തു അപ്പുണ്ണ്യേട്ടന്റെ നെഞ്ചു പട, പട എന്ന് മിടിക്കാൻ തുടങ്ങി. പാവം ആകെ കഷ്ടത്തിലായി എന്ന് പറയാലോ. ഞാന്‍ എല്ലാം പറഞ്ഞു മനസ്സിലാക്കികൊടുത്തു. ഒന്നിനും ഒരു ബുദ്ധിമുട്ടും വരില്ല്യ എന്നും .



അങ്ങിനെ ആ ദിവസം എത്തി, ഞങ്ങള്‍ നേരത്തെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തി. ഇനി ഞങ്ങള്‍ എത്താന്‍ വൈകിയാല്‍ അപ്പുണ്ണിഏട്ടന്‍ വിഷമിച്ചാലോ എന്നോര്‍ത്ത്. കറക്റ്റ് ടൈമിനു തന്നെ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്തു. അല്പം കഴിഞ്ഞപ്പോ ഒരു ട്രോളിയും തള്ളികൊണ്ട് അപ്പുണ്ണിഏട്ടന്‍ ക്ഷീണിച്ചു അവശനായി വരുന്നതു കണ്ടു. ഞങ്ങള്‍ വേഗം അടുത്തേക്ക് ചെന്നു. ഇനിയും വീണ്ടും കെട്ടിപ്പിടിച്ചാലോ എന്നോര്‍ത്ത് ഞാന്‍ അല്പം മാറി നിന്നു. കാറില്‍ കയറിയതിനു ശേഷം ആണ് അപ്പുണ്ണിഏട്ടന് ദീര്‍ഘനിശ്വാസം വീണത്‌. എങ്ങിനെ ഉണ്ടായിരുന്നു യാത്ര എന്ന് ചോദിച്ചപ്പോള്‍ ആണ് പറയണത്, ഒന്നും കഴിച്ചിട്ടില്യ എന്നും, വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴും ടെന്‍ഷന്‍ കാരണം ഒന്നും കഴിച്ചില്ല്യ എന്നും. അപ്പോ ഞാന്‍ ചോദിച്ചു ഫ്ലൈറ്റില്‍ നിന്നും ഭക്ഷണം കിട്ടിയില്ലെ എന്ന് ചോദിച്ചപ്പോ പറഞ്ഞു ; കിട്ടി, പക്ഷെ ഞാന്‍ കഴിച്ചില്ല്യ, എന്ത്യെ കഴിക്കാഞ്ഞെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി കേട്ട് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. കൈകഴുകാന്‍ വെള്ളം കിട്ടാത്തത് കാരണം ഭക്ഷണം കഴിച്ചില്ല്യാന്നു. വേറെ ഒന്നും കിട്ടിയില്ലെ എന്ന് ചോദിച്ചു ഞാന്‍, അപ്പോ പറഞ്ഞു എന്തൊക്കയോ കുടിക്കാന്‍ കൊടുത്തു; എല്ലാരും എന്തൊക്കെയോ കുടിക്കണത് കണ്ടു. എന്നോട് എന്തൊയോ ചോദിച്ചു. ഞാന്‍ തലയാട്ടി ;വേണ്ടാന്ന് പറഞ്ഞു. അവര്‍ ചോദിച്ചത് എന്താണെന്നു എനിക്ക് മനസ്സിലായില്ല. അത് കൊണ്ടു ഞാന്‍ തലയാട്ടി. അപ്പോ എനിക്കൊന്നും തന്നില്യ. പിന്നെ ഒരു ട്രേയില്‍ എന്തോ കൊണ്ടു വന്നു. ഞാന്‍ അത് ചൂയിംഗം ആണെന്നു കരുതി ഞാന്‍ അതെടുത്ത് വായില്‍ ഇട്ടു. അത് വായില്‍ ഇട്ടപ്പോള്‍ ഒരു രുചി വ്യത്യാസം, അപ്പുറത്തിരിക്കുന്ന ആളെ നോക്കിയപ്പോള്‍ അയാള്‍ എന്നെ നോക്കുന്നു. ആ സാധനം കൊണ്ടു അയാള്‍ മുഖം തുടക്കുന്നു. ഞാന്‍ പതുക്കെ വായില്‍ നിന്നും അതെടുത്തു; അയാളെ നോക്കി ചിരിച്ചു, അതെവിടെ കളയും എന്നറിയാതെ കുഴഞ്ഞു. അവസാനം അതെന്റെ പോക്കറ്റില്‍ തന്നെ ഇട്ടു. എന്നിട്ട് അതെടുത്ത് ഞങ്ങൾക്കു കാണിച്ചു തന്നു. അത് കണ്ടു ഞങ്ങള്‍ കുറെ ചിരിച്ചു. വിമാനം പൊങ്ങിത്തുടങ്ങിയപ്പോ സര്‍വദൈവങ്ങളെയും വിളിച്ചുപോയി. എന്തൊരു തിരിച്ചിലാ അത് തിരിയണേ !!! ഈശ്വരാ ഇനി നിലം തൊടില്യ എന്നാ കരുതിയത്; പേടി കൊണ്ടു ടോയലറ്റില്‍ പോകാന്‍ വല്ലാണ്ടേ മുട്ടി. കുറെ സഹിച്ചു ഇരുന്നു. അവസാനം ഒരു രക്ഷയും ഇല്ല്യ എന്നായപ്പോ; ഇടക്കിടക്ക് ചിലര് എഴുന്നേറ്റു പോകുന്നത് കണ്ടു, അവരുടെ പിന്നാലെ ഞാനും കൂടി. അവസാനം ടോയ്ലെറ്റില്‍ കേറി, കാര്യം ഒക്കെ സാധിച്ചു. വെള്ളം എങ്ങിനെ ഒഴിക്കണം എന്ന് ഒരു പിടിയും ഇല്ല്യ. ഈശ്വരന്‍മാരെ കാത്തുകൊള്ളണേ എന്ന് ദൈവത്തെ വിളിച്ചു. വെള്ളം ഒഴിക്കാതെ പോയാല്‍ എന്റെ പുറകെ കേറുന്നവന്‍, ഞാന്‍ ഒരു തെണ്ടി ആണെനു കരുതില്ലേ.. ഈശ്വരാ..എന്ത് ചെയ്യും?? ഇതില്‍ കുറെ ബട്ടന്‍ മാത്രേ കാണുനുള്ളൂലോ ഭഗവാനെ.. ഇതില്‍ എതെങ്കിലും അമര്‍ത്തിയാല്‍ പ്ലെയിൻ എങ്ങാനും താഴെ വീണാലോ...!! ഹോ.. ആലോചി്ക്കാന്‍ വയ്യ. ഞാന്‍ കാരണം എത്രപേർ മരിക്കും അപ്പൊ. എന്ത് ചെയ്യും?? അവസാനം കണ്ണടച്ച് സര്‍വ ദൈവങ്ങളെയും വിളിച്ചു ഒരു ബട്ടന്‍ അമര്‍ത്തി. ഒരു വലിയ ശബ്ദത്തോടെ വെള്ളം ചീറ്റി. ആ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി. എല്ലാം കഴിഞ്ഞു പുറത്തു കടക്കാന്‍ നോക്കിയപ്പോ വാതില്‍ എങ്ങിനെ തുറക്കണം എന്നൊരു പിടിയും ഇല്ല്യ. ഈശ്വരാ ഇതെന്തു പരീക്ഷണം.. ആരെ വിളിക്കും? നിന്നു തിരിയാന്‍ ഇടവും ഇല്ല്യ.. എങ്ങിനെ ഇനി പുറത്തു കടക്കും. എല്ലായിടത്തും പിടിച്ചു വലിച്ചു. തള്ളി നോക്കി; തുറക്കുന്നില്ല. എന്ത് കഷ്ടകാലത്താണാവൊ ഗള്‍ഫിലേക്ക് വരാന്‍ തോന്നിയത്.. ആ സമയത്തെ സ്വയം ശപിച്ചു. എല്ലാതും പിടിച്ചമര്‍ത്തി എവിടെയോ കൈകൊണ്ടപ്പോള്‍ വാതില്‍ താനെ തുറന്നു. ഞാന്‍ ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് വിജയ ശ്രീലാളിതനായി ഒന്നും സംഭവിച്ചിട്ടില്യ എന്ന മട്ടില്‍ സീറ്റില്‍ വന്നിരുന്നു. പിന്നെ ഞാന്‍ അനങ്ങാൻ പോയില്ല്യ. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ പാവം തോന്നി. എന്റെ മോൻ ഇതെല്ലാം കേട്ടിട്ട് ചിരി അടക്കാന്‍ പാടു പെടുകയാണ്. ഇനി അടുത്തൊന്നും നാട്ടിലേക്ക് പോകുന്നില്യ എന്ന് പറഞ്ഞ ആള് എവിടെ എത്തി കൃത്യം ഒരു വർഷം ആയപ്പോഴേക്കും നാട്ടിലേക്ക് തിരിച്ചു പോയി. ഇപ്പൊ പണ്ടത്തെ ആ പാവം അപ്പുണ്ണിയേട്ടനല്ല. നല്ല ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി കിട്ടി. ഇപ്പൊ നല്ലപോലെ ഇംഗ്ലീഷ് ഒക്കെ പറയാന്‍ പഠിച്ചു. കാലങ്ങൾ മനുഷ്യനെയും, അവന്റെ ജീവിത രീതിയെയും എത്ര പെട്ടന്നാ മാറ്റി മറിക്കുനത്. പണ്ടത്തെ ആ പേടിതൊണ്ടനായ അപ്പുണ്ണിയേട്ടനാണോ ഇതെന്ന് തോന്നും. കാലം പോയ പോക്ക്..

21 comments:

കാട്ടിപ്പരുത്തി said...

ഓര്‍മകള്‍ക്കു ഭാവുകങ്ങള്‍

നന്ദന said...

ഓര്‍മകളെ ..കൈവള ചാര്‍ത്തി .....നല്ല നല്ല ഓര്‍മ്മകള്‍..അറിയിക്കാന്‍ മറക്കരുതേ?
നന്‍മകള്‍ നേരുന്നു
നന്ദന

sunil panikker said...

നല്ല ഓർമ്മ..
നല്ല അവതരണം..
അപ്പുണ്യേട്ടന്‌ എന്റെ എല്ലാ
ആശംസകളും നേരുന്നു..

പകല്‍കിനാവന്‍ | daYdreaMer said...

അല്ല ഈ കാലം പോയ ഒരു പോക്കേ.. :)

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
പാവപ്പെട്ടവൻ said...

പിന്നെ ഒരു ട്രേയില്‍ എന്തോ കൊണ്ടു വന്നു. ഞാന്‍ അത് ചൂയിംഗം ആണെന്നു കരുതി ഞാന്‍ അതെടുത്ത് വായില്‍ ഇട്ടു. അത് വായില്‍ ഇട്ടപ്പോള്‍ ഒരു രുചി വ്യത്യാസം,
ആ സാധനം കൊണ്ടു അയാള്‍ മുഖം തുടക്കുന്നു. ഞാന്‍ പതുക്കെ വായില്‍ നിന്നും അതെടുത്തു; ഇതില്‍ ചിരിക്കാനുള്ള വകയുണ്ട്ന്നു ഞാന്‍ കരുതുന്നില്ല . ലോക പരിചയം ഇല്ലാത്ത ഒരു ഒരു പാവം മനുഷ്യന്‍റെ അനുഭവങ്ങളില്‍ നമുക്ക് ചിരിക്കാന്‍ കഴിയുന്നെങ്കില്‍ അത് ക്രൂരമെന്നെ പറയാന്‍ കഴിയുള്ളൂ .ഒരു പക്ഷെ നമ്മില്‍ പലര്‍ക്കും ഇതൊക്കെ സംഭവിചിട്ടില്ലേ. ആദ്യമായി ഫ്ലൈറ്റില്‍ കയറുന്ന എല്ലാര്‍ക്കും ഇതൊക്കെ പറ്റും പിന്നെ പലരും സമ്മദിക്കില്ല,ആ നിഷ്കളങ്കന്‍ അത് തുറന്നു പറഞ്ഞു. നമ്മള്‍ പിറന്നപ്പോള്‍ തന്നെ ഇതൊക്കെ ശീലിച്ചവരല്ലേ .
പിന്നെ
പഴയ ഓര്‍മ്മയുടെ സുഖം പകരാന്‍ ഇതിനു കഴിയുന്നു
ആശംസകള്‍

Unknown said...

Athi manoharam.Enthu sookshmathayodukoodi ezhutheerikkunnu.Njan othiri aswadhicu.Appunniyettan kettippidichathum than valuthayi enna dharmika bodhavum, it is really great.Pinne sentimentsum, yadhartyavum, comediyum ellam korthinakki super aayi ezhutheerikkunnu.Keep on moving..God bless u.Thalarallorikkalum.Aashamsakal.

Manoraj said...

valare nannayirikkunnu lekshmi... appunyettaniloote orikkal koodi bhoolokathil erippidam urappichirikkukaya...ettavum adhikam akarshichath athilupayogicha natan syliyanu... njan munporikkal paranja pole ...enthayalum, anubhavangalum, kathakalum, kavithakalumayi..eniyum varika..

ശ്രീ said...

പോസ്റ്റ് എഴുതി അവസാനിപ്പിച്ചത് കുറച്ചു കൂടെ ഭംഗിയാക്കാമായിരുന്നു എന്ന് തോന്നുന്നു. :)

വീകെ said...

ആദ്യമായിട്ടു വിമാനത്തിൽ സഞ്ചരിക്കുന്നവർക്ക് ഇത്തരം അബദ്ധങ്ങൾ ഒക്കെ പറ്റുക സ്വാഭവികം..

പാവം അപ്പുണ്യേട്ടൻ...!!

ഒരു നുറുങ്ങ് said...

ആദ്യായിട്ട്‘പ്ലേറ്റീ’കേറിപ്പോയ ഒരന്ഭൂതി ലച്ച്വേ,ഉഗ്രന്‍
തന്നെയീ പോസ്റ്റ്.
...ആ ശം സ ക ള്‍...

the man to walk with said...

kollatto .. cheruchiri vidarthiya ormakal

രശ്മി മേനോന്‍ said...

ഞങ്ങള്‍ വേഗം അടുത്തേക്ക് ചെന്നു. ഇനിയും വീണ്ടും കെട്ടിപ്പിടിച്ചാലോ എന്നോര്‍ത്ത് ഞാന്‍ അല്പം മാറി നിന്നു. ഹ ഹ ഹ കൊള്ളാം ....നന്നായിട്ടുണ്ട്

വിനുവേട്ടന്‍ said...

അപ്പുണ്ണിയേട്ടന്റെ കന്നി യാത്ര ... പാവം അപ്പുണ്ണിയേട്ടന്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

ഓർമകളുടേ ഒറിജിനാലിട്ടിയുള്ള കഥ ....
കേട്ടൊ

Sureshkumar Punjhayil said...

Swapnangal thedi....!

Manoharam, Ashamsakal...!!!

lekshmi. lachu said...

അഭിപ്രായം തുറന്നുപറയുകയും വിമര്‍ശിക്കുകയും,ചെയിത എല്ലാര്ക്കും നന്ദി.എന്റെ അപ്പുണ്ണിയേട്ടനെ സ്വീകരിച്ച എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.ഇനിയും ഈ വഴി വരുകയും അഭിപ്രായം പറയുകയും
ചെയുമല്ലോ..

jisha&jero said...

valare nalla ormakal.........adu
tha ormakalkku vendi njangal kathirikkunnu............

joshy said...

oduvil lachuvinte lokam thurannu kitty. Appunyettante gulf yatrayanu vayichathu. First half nnannyitundu. second half othukki parayamayirunnuvennu thonni. any way improvement undu. theerchayayum orikkal kooduthal nnalla kathakal ezhuthan pattum. ok

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പുണ്ണിയേട്ടനു എന്റെ ഒരു ഹായ്.പിന്നെ എല്ലാ അഭിപ്രായങ്ങളും ബ്ലോഗ് രചയിതാവ് അംഗീകരിക്കണമെന്നെഴുതിക്കണ്ടു.ആയിക്കോട്ടെ.അതൊക്കെ രചയിതാവിന്റെ ഇഷ്ടം ,അല്ലാതെന്തു പറയാന്‍.ഞാന്‍ വിചാരിച്ചത് ഈ ഭൂലോകത്തെങ്കിലും അല്പം സ്വതന്ത്രമായി വല്ലതും പറയാമെന്നാ.അപ്പോ ലച്ചു അതിനും സമ്മതിക്കില്ല!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'കെട്ടിപ്പിടി' അപ്പുണ്ണിയെട്ടന്‍!
ഇങ്ങനെ ഒരുപാട് ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്.ആ അപ്പുണ്ണിയെട്ടന്റെ മക്കളെ വേറെ ആരെങ്കിലും കെട്ടിപ്പിടിച്ചാല്‍ അങ്ങേര്‍ എങ്ങനെ പ്രതികരിക്കും എന്നത് മറ്റൊരു വിഷയം.

"എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു. എന്നെ കണ്ടിട്ട് മനസ്സിലായില്യ കക്ഷിക്ക്. കാരണം അന്ന് അദ്ദേഹം നാടു വിടുമ്പോ ഞാന്‍ എട്ടിലോ, ഒമ്പതിലോ ആണ് പഠിക്കണത്. ഇന്ന് എന്റെ രൂപം തന്നെ മാറീലേ, ആകെ തടിച്ചു , ഒരു കുട്ടിയേയും കൈയിൽ പിടിച്ചു നില്‍ക്കണ എന്നെ പെട്ടന്ന് അങ്ങട് മനസ്സിലായില്യ. ആരോ പറഞ്ഞു കൊടുത്തപ്പോഴാ മനസ്സിലായെ പണ്ടത്തെ മോളൂട്ടിയാ ഇതെന്നു. എന്നെ കണ്ടപ്പോ ഓടി വന്നു കെട്ടി പിടിച്ചു."
ഈ വരികളില്‍ എവിടെയോ ഒരു ദഹിക്കായ്മ പോലെ.
ഇല്യ .. ഞാനൊന്നും പറഞ്ഞിട്ടില്യ ട്ടോ.കഥ അസ്സലായി..ആശംസകള്‍!