Saturday, January 1, 2011

ലഹരി

ആദ്യമൊരു രസത്തിനായി
നിന്നെ ഞാനൊന്ന് ചുംബിച്ചു
പിന്നെ നീ എനിക്കൊരു നേരമ്പോക്കായി
നിറംക്കെട്ട എന്റെ ഏകാന്ത സന്ധ്യകളില്‍
നിറങ്ങളേഴും വാരിവിതറി കടന്നു വന്നു നീ
പുറത്ത്‌ വീഴുന്ന മഞ്ഞിന്‍ തണുപ്പിലും,
പൊള്ളും ചൂടിലും
ഉറങ്ങാന്‍ കഴിയാതെ കിടന്നീടവേ
ഒരു താരാട്ട് പാട്ടായി
എന്നെ ഉറക്കി നീ.
നിന്നെ ഞാന്‍ ആര്‍ത്തിയോടെ വിഴുങ്ങുമ്പോള്‍
എന്നില്‍ നീ ഒരു ലഹരിയായി നിറഞ്ഞു
മതികെട്ട്‌ പോയൊരെന്‍ വിഭ്രാന്ത ചിന്തയില്‍
വാരിയെടുത്തു മാറോട് ചേര്‍ക്കുമ്പോള്‍
ഒരു ലഹരിയായി
നീയെന്നില്‍ പടരുന്നതറിഞ്ഞു ഞാന്‍
ചിന്തയും,സിരകളും
നിനക്കായി തുടിക്കുമ്പോഴും
തിരിച്ചറിഞ്ഞില്ല
ഞാന്‍ നിന്‍ അടിമയായി തീര്‍ന്നെന്
ഒടുവില്‍ ഞാന്‍ ചോരതുപ്പുമ്പോള്‍ അറിയുന്നു
നീയെന്‍ കരളും കവര്‍ന്നെന്ന് .

Wednesday, December 1, 2010

ഇവരും മനുഷ്യര്‍

മനുഷ്യ വംശത്തില്‍ നിന്നും പുറത്താക്കപ്പെട്ട  സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ ശക്തമായപ്പോഴാണ് മനുഷ്യ കുലം ആണും,പെണ്ണും കൂടിച്ചേര്‍ന്നതാണ് എന്ന സത്യം പതുക്കെ അംഗീകരിച്ചു തുടങ്ങിയത്. എന്നാല്‍ ആണിലും പെണ്ണിലും പെട്ടവര്‍..., ആണും പെണ്ണും കെട്ട എന്ന് ആക്ഷേപിക്കുന്ന മറ്റൊരു വിഭാഗം അവഗണനകളില്‍ അപഹാസ്യരായി സ്വന്തം മേല്‍വിലാസം പോലും കണ്ടെത്താന്‍ കഴിയാതെ ഇന്നും നമുക്ക് ചുറ്റിലും ഉണ്ട്. അവരെ പരിഹാസരൂപേണ മറ്റുള്ളവര്‍ ചാന്തുപൊട്ടെന്നും, ഒന്‍പതെന്നും, ഹിജഡയെന്നും, ധിംതരികിടതോം എന്നും ഒക്കെ വിളിച്ചു പോരുന്നു.പുരുഷനായി ജനിച്ചു പോയി എങ്കിലും വൈകാരികമായി സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ,അതിനായി പാട്പെടുകയും ചെയുന്ന ഇത്തരം സമൂഹത്തിന്റെ ആകുലതകളെക്കുറിച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ പുരുഷ ശരീരത്തിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന ഒരു വിഭാഗം ജനതയുടെ, അല്ലെങ്കില്‍ അവര്‍ അനുഭവിക്കുന്ന മാനസിക സഘര്‍ഷങ്ങളുടെ വേലിയേറ്റം മനസ്സിലാക്കാന്‍ വിവേകശാലികള്‍ എന്ന് പറയപെടുന്ന കേരള സമൂഹത്തിനു കഴിഞ്ഞിട്ടില്ല. (കേരള സമൂഹമെന്നതിനേക്കാള്‍ സമൂഹത്തിന്‌ എന്ന ഒരു വാക്കാവും കൂടുതല്‍ ഉചിതം). നമ്മുടെ കാപട്യം നിറഞ്ഞ, മാന്യതയുടെ മുഖാവരണം സ്വയം ധരിച്ച സമൂഹം ഇവരെ  അവഞ്ജയോടെ  മാത്രം കാണുന്നു. പക്ഷെ, എന്തെന്ത് വൈകല്യത്തിന്റെ പേരിലാണെങ്കില്‍ പോലും ഇവര്‍ കാട്ടി കൂട്ടുന്ന കോമാളിത്തരങ്ങള്‍ അല്ലെങ്കില്‍ കൊപ്രാട്ടിതരങ്ങള്‍ക്ക് നേരെ കണ്ണടക്കാനോ അവയെ അഗീകരിക്കാനോ കഴിയുന്നവയും അല്ല എന്ന സത്യം മനസ്സിലാക്കി കൊണ്ട് തന്നെ പറയട്ടെ.. ഇത്രയധികം പീഢനം ഇവര്‍ അര്‍ഹിക്കുന്നുണ്ടോ? ജനിപ്പിച്ച അച്ഛനും അമ്മയും പോലും അവരെ തള്ളി പറയന്നു. ഇങ്ങനെ ഒരു കുഞ്ഞും ജനിക്കാന്‍ ഇടവരുത്തരുതേ എന്ന് മനസ്സുരുകി പ്രാര്‍ഥിക്കുകയാണ്. അവര്‍ സ്വന്തം പ്രവര്‍ത്തി കൊണ്ടല്ല ഇങ്ങനെ ആയിതീരുന്നത് (അങ്ങിനെയുള്ള ചുരുക്കം ആളുകളെ മറക്കുന്നില്ല) എന്ന് മനസ്സിലാക്കാനുള്ള വിവേകം ഇനിയെങ്കിലും നമ്മുടെ സമൂഹം കാട്ടേണ്ടതുണ്ട് എന്ന് തോന്നുന്നു.

സ്വവര്‍ഗ രതിയുടെ പേരില്‍ ദിനം പ്രതി നമ്മുടെ നാട്ടില്‍ നിന്നും ഒട്ടേറെ ആണ്‍കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. ഇവര്‍ക്കെല്ലാം എന്ത് സംഭവിക്കുന്നു. ആദ്യ കുറേ ദിവസങ്ങളിലെ പത്രങ്ങളുടെ തലക്കെട്ടുകളായി ഇവര്‍ നമുക്കിടയില്‍ നിറഞ്ഞുനില്‍ക്കും. പിന്നെ, പിന്നെ എല്ലാം പുതിയ വാര്‍ത്തകള്‍ക്ക് മുന്‍പില്‍ വിസ്മൃതിയിലാവും. പക്ഷെ, സ്വന്തം വിധിയെ പഴിച്ച് ശിഷ്ടകാലം ജിവിക്കേണ്ടി വരുന്ന ഇവരെല്ലാം ഏതൊക്കയോ തലങ്ങളില്‍ എത്തിപെടുകയും പിന്നീട് അക്രമവാസന ഉള്ളവരായി മദ്യത്തിനും ,മയക്കുമരുന്നിനും അടിമകളായ എന്തും ചെയാന്‍ ചങ്കൂറ്റമുള്ളവരായി തീരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു വിഭാഗം മനുഷ്യര്‍ തന്നെയാണ് അക്രമകാരികളായ ഇത്തരം ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത്.

അവനവന്റെ നൈമിഷികമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അല്ലെങ്കില്‍ വെറിപിടിച്ച ലൈംഗീകവാസനകള്‍ക്ക്  വേണ്ടി മറ്റുള്ളവരെ ഉപയോഗപെടുത്തുമ്പോള്‍ അവിടെ കച്ചവട മനസ്സും വൃത്തിഹീനമായ സെക്ഷ്വല്‍ സാറ്റിസ്ഫാക്ഷനും മാത്രമാണ് ഉണ്ടാകുന്നത്. മണ്ണും,പെണ്ണും,പൊന്നും എല്ലാം വില്‍ക്കാനും വാങ്ങാനും മാത്രമുള്ളതാണെന്ന് പറയുന്നത് പോലെ ഇപ്പോള്‍ ആണ്‍കുട്ടികളും വില്‍പ്പന ചരക്കുകളായി മാറി കൊണ്ടിരിക്കുകയാണ്. അവനവന്റെ വീട്ടില്‍ നിന്നും ഒരു കുട്ടിയെ ഇത്തരത്തില്‍ നഷ്ടപ്പെടുമ്പോഴേ, നഷ്ടപെടുന്നതിന്റെ വേദന മനസ്സിലാക്കുന്നത്. പ്രണയം,സ്നേഹം,കരുണ ഇതൊക്കെ ഇന്നു വെറും കച്ചവട ലാഭമുണ്ടാക്കകയെന്ന ലക്ഷ്യത്തോടെ പ്രകടിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ രക്ഷിതാക്കളുടെ അശ്രദ്ധയാണ്‌ ഇത്തരം ഒരു സാഹചര്യത്തിലേക്ക്  കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് എന്ന് പറയാതെ വയ്യ. രക്ഷിതാക്കള്‍ കുട്ടികളെ കൂടുതലായി ശ്രദ്ധിക്കുകയും അവര്‍ക്ക് വേണ്ട സമയത്ത് സമയോചിതമയ ബോധവല്‍ക്കരണം കൊടുക്കുകയും ഇന്നത്തെ, ഈ വെറി പിടിച്ച കാലത്ത് ആവശ്യമായി തീര്‍ന്നിരിക്കുന്നു. മാതാ പിതാക്കളുടെ അശ്രദ്ധയും, ഉദാസീനതയും ഒരു പരിധിവരെ കുട്ടികളെ വഴിതെറ്റിക്കാന്‍ കാരണമാകുന്നു. ജീവിതത്തിലെ പുത്തന്‍ ചുറ്റുപാടുകളേയും സമ്പ്രദായങ്ങളേയും വിസ്മയത്തോടെ കാണുന്ന ചെറിയ പ്രായത്തില്‍ കുട്ടികളെ ബന്ധുക്കളുടെ കൂടെ രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ വിടുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നു.

രക്ത ബന്ധങ്ങള്‍ പോലും കുട്ടികളെ ചൂഷണം ചെയ്യുവാന്‍ മടി വരുത്താത്ത കാലമാണ്‌ ഇന്നിന്റെ ഈ നവയുഗം!! തെറ്റും ശരിയും മനസ്സിലാക്കാന്‍ കഴിയാത്ത കൊച്ചു പ്രായത്തില്‍ സംഭവിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ കുട്ടികളില്‍ ഏല്‍പ്പിക്കുന്ന ആത്മനിന്ദ കടുത്തതായിരിക്കും.ഇതു മനസ്സിലാക്കി രക്ഷിതാക്കള്‍ തന്നെയാണ് അവരെ നേരായ മാര്‍ഗ്ഗത്തിലേക്ക് കൊണ്ട് വരേണ്ടത്.മറിച്ച്, ഇതിനെ നിസ്സാരവല്‍ക്കരിച്ചാല്‍ ഒരു പക്ഷെ പിന്നീട് രക്ഷിതാക്കള്‍ തന്നെ ദു:ഖിക്കാന്‍ ഇടവന്നെക്കാം. ആണും പെണ്ണും എന്ന പോലെ ഹിജഡകളായി ജന്മം എടുക്കുന്നവരും ദൈവത്തിന്റെ വരദാനമാണ് .പക്ഷെ ദൈവത്തിനു എവിടെയോ കണക്കുകള്‍ പിഴച്ച അഭിശപ്ത മുഹൂര്‍ത്തത്തില്‍ ഭൂമിയില്‍ പിറവി എടുത്തുപോയ ഈ ജന്മങ്ങളെ തികഞ്ഞ പരിഹാസത്തോടെയും അവഞ്ജയോടെയും കാണുകയും, ചെയുന്നതു എത്ര ദയനീയമാണ്‌!

ഇത്തരം സമൂഹത്തിന്റെ അറിയപ്പെടാതെ  ,അല്ലെങ്കില്‍ പറയപ്പെടാതെ പോകുന്ന വേദനകളിലേക്ക് മനുഷ്യ സ്നേഹികള്‍ കണ്ണ് തുറക്കേണ്ടതുണ്ട് .എന്നാല്‍ ദു:ഖകരമായ സത്യം മറ്റൊന്നാണ് എന്ന് പറയാതെ വയ്യ. ഇത്തരം ജനസമൂഹത്തെ എങ്ങിനെയൊക്കെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്ന ചിന്തയോടെ മാത്രമായി അവരെ സമീപിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റിലും ഉള്ളത് . ഇവരെ രക്ഷിക്കുന്നതിനു പകരം അവരെ തിന്മയുടെ പാതയിലേക്ക് നയിക്കുകയും അത് വഴി അവരെ ശിക്ഷിക്കുകയുമാണ്‌ കപട സദചരവും കൊണ്ട് നടക്കുന്നവര്‍ ചെയ്യുന്നത്. ഇതൊരു വൈകല്യമായി കണക്കാകാതെ, മറിച്ച് അവരെ സമീപിക്കുന്ന വ്യക്തികള്‍ക്കാണ് ആദ്യം ചികിത്സ നല്‍കേണ്ടത്. ഇത്തരം ഹോര്‍മോണ്‍ തകരാരുമായി ജനിക്കുന്നവരെ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കുവാന്‍ കഴിയുന്നതല്ല എങ്കിലും അവരുടെ ജനന വൈകല്യങ്ങള്‍ ഒരു പരിധി വരെ സര്‍ജറിയിലൂടെയും മറ്റും പരിഹരിക്കാവുന്നതാണ് . അവരെ സര്‍ജറിക്ക് വിധേയരാക്കി പുരുഷനായോ അല്ലങ്കില്‍ സ്ത്രീയായോ മാറ്റുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. എങ്കിലും ജീവിതത്തില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ അതുകൊണ്ടൊന്നും അവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. എന്നിരിക്കിലും ഇവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേടാന്‍ ഒരു പരിധിവരെ ഇതിലൂടെ കഴിഞ്ഞേക്കാം.
പക്ഷെ സാധാരണക്കാരായ ജനസമൂഹത്തിന്‌ ഇത്തരം ചിലവേറിയ ശസ്ത്രക്രിയകള്‍ ഇന്നും വിദൂരമാണെന്നിരിക്കെ ഇത്തരം ആളുകള്‍ക്ക് സര്‍ക്കാര്‍ ചികിത്സാസഹായം അനുവദിക്കുകയും, ജെനമൈത്രി അല്ലങ്കില്‍ കുടുംബശ്രീ എന്ന പേരുകളില്‍ സ്ത്രീകള്‍ക്കായി നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ പോലെ ഇത്തരം ആളുകള്‍ക്ക് വേണ്ടി കൂടി ഒരു പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചാല്‍ ഒരു പക്ഷെ ഇത്തരം വിഭാഗക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുകളില്‍ നിന്നും മോചനം ലഭിക്കുവാനും ജീവിക്കുവാനുതകുന്ന ഒരു ജീവിതമാര്‍ഗ്ഗം ഉണ്ടാക്കുവാനും കഴിഞ്ഞേക്കാം. എഴുതിതള്ളപെട്ട ഇത്തരം സമൂഹത്തിന്‌ നേരെ സര്‍ക്കാര്‍ കണ്ണു തുറന്നേ മതിയാവൂ. കാരണം ഇവരും മനുഷ്യരാണ്..ഇവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്.. ഇവരും ജിവിച്ചോട്ടെ.. ആര്‍ക്കും ഉപദ്രവമാവാതെ ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍..

Sunday, November 7, 2010

കര്‍മ്മഫലം

മാലാഖയാണത്ര..മാലാഖ.. വടക്കേപ്പുറത്തെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് വേലിക്കരുകില്‍ നിന്നും ഉറക്കെ ഉള്ള വര്‍ത്താനം കേള്‍ക്കണത്, തങ്കേടത്തിയാണ്..തെങ്ങിന്‍ തടത്തില്‍ കുന്തിച്ചിരുന്നു എന്തോ കുത്തിയിടുകയാണ്.അതിനിടയില്‍ തനിച്ചിരുന്നാണീ വര്‍ത്തമാനം ..എന്നെ കണ്ടതും വിളിച്ചു, ഉഷേ ഒന്ന് ഇങ്ങോട്ടു വരൂ..ഹോ, നാശം ..ഇനി ഒരു നൂറുകൂട്ടം പുരാണങ്ങളുടെ കെട്ടഴിക്കും...കണ്ടോരടെ കുറ്റം അതെ പറയാന്‍ കാണൂ ..അത് കേള്‍ക്കാന്‍ എനിക്കെന്തോ ദേഷ്യാ അതോണ്ട് തന്നെ എപ്പഴും വടക്കെപ്പുറത്തേക്ക് ഇറങ്ങുമ്പോ വേലിക്കരികില്‍ തങ്കെടത്തീണ്ടോ എന്ന് നോക്കീട്ടെ ഇറങ്ങൂ ..ഇന്നും ഇറങ്ങുമ്പോ നോക്കിയതാ...കഷ്ടകാലത്തിന്‌ തെങ്ങിന്റെ തടത്തില്‍ ഇരിക്കണ കാരണം കണ്ടൂല്ല്യ. ഇനീപ്പ ഇന്നത്തെ ദിവസം പോക്കാ..

എന്തേ തങ്കേടത്തീഒറ്റക്കിരുന്നു ..വര്‍ത്താനം പറയണത്.. എന്ന്‌ ചോദി ചോണ്ട് അങ്ങോട്ട്‌ ചെന്നു...എന്താ മാലാഖ ..മാലാഖ എന്നൊക്കെ പറയണ കേട്ടൂലോ? ഹോ, ചോദിച്ചു തീര്‍ന്നില്ല്യ. അപ്പോളേക്കും തൊടങ്ങി ...

"അവളേയ് മാലഖയാ..മാലാഖാ..."

ഇതാരപ്പാ ഇത് ഈ മാലാഖ?ഹോ...പിടികിട്ടി..മരുമോളേ കുറിച്ചാ പറയണത്..ഉം..എന്തോ കാര്യായിട്ട് ഉണ്ടായിട്ടുണ്ട്..അല്ലേലും അത് അത് നേര് തന്ന്യാ, അവളൊരു മാലഖ തന്ന്യാ എന്ന്‌ മനസ്സില്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ച ആ കുട്ടി എത്തീട്ടുണ്ട് എന്ന്‌ ഇന്നലെ ജാനു വന്നപ്പോ പറഞ്ഞിരുന്നു..ഇങ്ങോട്ടു വന്നില്ല്യല്ലോ അതിന്റെ ഏനക്കേടാവും ആവും തള്ളക്ക്.. അല്ല, എങ്ങിന്യാ ആ കുട്ടി വരാ..അതും ഇതിന്റെ അടുത്തേക്ക്..വയസ്സ് പത്ത് എണ്‍പത് ആയി , കൂനി കൂടിയാ നടപ്പ്.. എന്നാലും വായിലെ നാക്കിന്‌ മാത്രം ഒരു കൊഴപ്പോം ഇല്ല്യ!! ...ആണായി ഒരുത്തനെ ഉള്ളൂ തള്ളക്ക്. ബാക്കി മൂന്നു പെണ്‍കുട്യോള്...അവനു ഇഷ്ടപെട്ട പെണ്ണിനെ കല്യാണം കഴിക്കണം എന്ന്‌ പറഞ്ഞപ്പോ എന്തായിരുന്നു ഇവിടത്തെ പുകില്..പെണ്ണിന് നൂറു പവന്‍ കിട്ടണം.. കാറുവേണം..പെണ്ണിന് ജോലി വേണം..അങ്ങിനെ എന്തൊക്കെ ..തള്ളേടെ ഡിമാന്റ് കേട്ടാ തോന്നും മോന്‍ ഐ.എ.എസോ മറ്റോ ആണെന്ന്..പത്തും പ്രീഡിഗ്രിയും ഒരു വിധം കഴിഞ്ഞപ്പോ ബാഗ്ലൂര്‍ക്ക് പറഞ്ഞയച്ചു ഫാര്‍മസി കോഴ്സ് പഠിക്കാനായി..എന്നിട്ടെന്തേണ്ടായി...അവിടെ ചട്ടമ്പിയായി .. പെണ്‍പിള്ളാരുടെ പിറകെ കറങ്ങി നടന്നു..പെണ്‍പിള്ളാരൊക്കെ കൂടെ കീശ ഊറ്റി എന്നല്ലാതെ കാര്യമായ പഠിപ്പൊന്നും ഉണ്ടായില്ല്യ.. അവസാനം കോളേജീന്നുതന്നെ പൊറത്താക്കി.. കയ്യിലിരിപ്പിന്റെ ഗുണംകൊണ്ട്.. എന്നിട്ടാ തള്ള നെഗളിചീര്‍ന്നത്‌..വല്ല ഉദ്യോഗവും മോന് കിട്ടീര്‍രുന്നെങ്കില്‍ തള്ള എന്താകുമായിരുന്നു...കുതിരക്ക് കൊമ്പ് കൊടുത്താല്‍ എന്ന്‌ പറയണ പോലെ ആയേനേ കാര്യങ്ങള്‍..ഉം..പക്ഷേങ്കില് അവന്‌ ഭാഗ്യണ്ട്. എന്തായാലും അവസാനം കെട്ടിയ കുട്ടി നല്ലകുട്ടിയാ..ആ കുട്ടി ഇവടെ ഒന്നും എത്തി പെടേണ്ടതല്ല. പേരുകേട്ട തറവാട്ടിലെയാ .. അവരുടെ വീടിന്റെ ഒന്നും എഴയലത്തേക്ക് എതില്ല്യ ഈ തള്ളേം പുള്ളേം ഒന്നും.. അവര്‍ക്ക് പണത്തിന്റെ കുറവുണ്ട് എന്നേ ഉള്ളൂ..ആ കുട്ടീനേ പോലെ ഒരു കുട്ടിയെ കിട്ടീത് തള്ളെടേം മോന്റെം ഭാഗ്യാ..എന്നിട്ടും ങേഹേ, ആ കുട്ടിക്കില്ല്യാത്ത കുറ്റങ്ങള്‍ ഇല്ല്യ. അവള്‍ക്കു കോങ്കണ്ണ് ആണ്, പഠിപ്പില്ല്യ ആകെ ഒന്നര അടി നീളം..അങ്ങിനെ എന്തൊക്കെ കണ്ടുപിടുത്തങ്ങള്‍..

തങ്കേടത്തിക്കും ഭര്‍ത്താവിനും സര്‍ക്കാരാപ്പീസിലെ പണി ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ വേറെ ഒന്നും ഇല്ല്യ..പിന്നെ റോഡുവക്കില്‍ കണ്ണായ സ്ഥലത്ത് കാര്‍ന്നോമ്മാരു വാങ്ങിച്ചിട്ട അഞ്ചാറുസെന്റു ഭൂമി ഉണ്ട്..അല്ലാതെ എന്താ ഉള്ളേ..ഉം.. അതൊന്നും പറയാണ്ടിരിക്ക്യാ ഭേദം..

കാര്യന്തൊക്കേണേലും അവന്‍ ഒരു ആണ്‍കുട്ട്യാ.. ആ പെങ്കൊച്ചിനെ തന്നെ കെട്ടൂ എന്ന വാശിയില്‍ അവനും ഒറച്ചുനിന്നു. പറ്റില്ല്യാന്ന് തള്ളയും,പെങ്ങന്മാരും..തന്തക്കു പിന്നെ തള്ളടെ വാക്കിന്‌ എതിര്‍വാ ഇല്ല്യ..വീട്ടുഭരണം തള്ളേടെ കയ്യില്‍ അല്ലെ..അങ്ങേരൊരു പാവം മനുഷ്യന്‍..പെങ്കുട്ട്യോള്‍ക്കാച്ചാ എങ്ങിനേലും ആങ്ങളയെ പൊറത്താക്കി സ്വത്തു അടിച്ചുമാറ്റണം എന്ന ചിന്തയാ..അതിനുവേണ്ടി തള്ളയെ എങ്ങിനെ ഒക്കെ പിരികേറ്റാന്‍ കഴിയുമോ അതൊക്കെ ചെയ്തു..എന്നിട്ടിപ്പോ എന്തായി? കണ്ടില്ലേ.. ഇതാ പറയണേ കാലത്തിനെ മറന്ന് , മോളിലുള്ള ആളെ മറന്ന് കളിക്കരുതെന്ന്.. അല്ലെങ്കില്‍ കാലം എല്ലാത്തിനും പകരം ചോദിക്കോന്ന് പറയണത് എത്ര നേരാ..ആ പെങ്കൊച്ചിനെ പറ്റി എന്തൊക്കെ വേണ്ടാദീനങ്ങളാ ഈ നശൂല തള്ള പറഞ്ഞൂണ്ടു നടന്നീര്‍ന്നത്‌..പറക്കുന്ന കാക്കയോടു പോലും പറയാര്‍ന്നു..ആരെകണ്ടാലും ആ കൊച്ചിന്റെ കൊറവ് പറയാനേ നേരമുണ്ടായിരുന്നൂള്ളൂ തള്ളക്ക്. കണകുണാ കണകൂണാ എന്ന്.. ഹയ്യേ, എന്നെയൊന്നും കിട്ടൂല്ല ഇങ്ങനത്തെ കിച്ചിക്കിന്നാരത്തിന്‌. മോത്ത് നോക്കി പറയും ഞാന്‍.. അതോണ്ട് എന്റെയടുത്ത് അധികം പറയാറില്ല കേട്ടോ..

മൂത്തമോളുടെ മോളൊരുത്തി ഉണ്ട്. . ഇരുപത്തെട്ടു വയസ്സുവരെ ഇരുന്നു. ഒടുവില്‍ ദേ ഈ അടുത്തല്ലേ അതിന്റെ കല്ല്യാണം നടന്നത്.അതിന്റെ താഴെ ഉള്ളത് ഏതാണ്ട് ഇരുപത്തിഏഴു ആയി . നടന്നോ വല്ലതും. ഇതുവരെ വല്ലോം ശരിയായോ..ആരാന്റെ മക്കളെ കുറിച്ച വേണ്ടാദീനം പറഞ്ഞോണ്ട് നടകുമ്പോ ഒര്‍ത്തില്ല്യ അവനാന്റെ വീട്ടിലും പെങ്കൊച്ചുങ്ങളുണ്ടെന്ന്... പക്ഷെ ഇവരടെ മോന്‍.. അവന്‍ മിടുക്കനാ.. ഇവരുടെ തന്യാവോ? ഏതായാലും ആ മണകൊണാഞ്ചന്റെ ആവില്ല.. പിന്നെ ഞാനീ വക കിന്നാരത്തിന്‌ നിക്കാതതുകൊണ്ട് ആളോളു പറയുന്ന് ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ മനസ്സിലിരിക്കും..എന്നിട്ടെന്തായീ അവസാനം ആ ചെക്കന്‍ അതിനെ കെട്ടീല്ലേ..കല്യാണത്തിനു ഇവരൊന്നും കൂടീല്ലെങ്കിലും എല്ലാം ഭംഗിയായി നടന്നു ..കല്യാണത്തിന്റെ അന്ന് തള്ളേം മക്കളും കൂടി വലിയൊരു കറുത്ത തുണികൊണ്ടുവന്നു ഗേറ്റില്‍ കെട്ടി തൂക്കി ..ഇതെന്തേ തങ്കേടത്തീ ചെയ്യണേ എന്ന്‌ ചോദിച്ചപ്പോ പറയാ ,എന്റെ മോനെ ചത്ത്‌ പോയെന്ന്..ഇനി ഈ വീട്ടില്‍ അവനെ കാലുകുതിക്കില്ല്യാന്നു .. അഹമ്മദി അല്ലാതെന്താ!! എന്നിട്ടെന്തേ ആര്‍ക്ക് പോയി? തള്ളക്കു തന്നെ. ആകെ ഉള്ള ഒരു മോന്റെ കല്യാണം കൂടാന്‍ യോഗം ഇല്ല്യണ്ടായി..അവന്‍ യോഗോള്ളോനാ.. അവരിപ്പോ സുഖായി ഗള്‍ഫില്‍ കഴിയുന്നു.. അതാണ്‌ യോഗം..യോഗം എന്ന്‌ പറേണതു..

ഒരു കുട്ടി ജനിച്ചിട്ടുകൂടി ആരും പോയതും കണ്ടതും ഇല്ല്യ..പത്തുവര്‍ഷത്തിന്‌ ശേഷാ മകനേം മരുമോളെയും വീട്ടിലേക്ക് വിളിക്കണേ.. അതും തന്തക്കു സുഖല്ല്യാണ്ടായപ്പോ. കാണണോന്ന് നിര്‍ബദ്ധായി പറഞ്ഞപ്പോ.. ഒരൂസം രാമേട്ടനെ വഴീ വെച്ച് കണ്ടപ്പോ എന്നോട് പറഞ്ഞു..മകനുംമരുമകളും പേരകുട്ടീം ഒക്കെ വന്നപ്പോഴാ ആ വീടൊരു വീടായത് എന്ന്‌.. ശരിയാ കേട്ടാ..അത്..രാമേട്ടന്‍ പറയേം ചെയിതു ,സീത വന്നെപിന്നെ നേരത്തിനു ഭക്ഷണം കിട്ടുന്നുണ്ട്‌ ..അതോണ്ടിപ്പോ ചായപ്പീടീല് വല്ലപ്പോഴുമേ പോകുള്ളൂ....രാമേട്ടന്‍ രാവിലെ അഞ്ചുമണിക്ക് എഴുനേല്‍ക്കും..അപ്പൊ ഒരു ചായ കിട്ടണം..അത് രാമേട്ടന്‍ തന്നെ ഉണ്ടാക്കി കുടിക്കും..പിന്നെ ഒരു ഏഴെട്ടു മണി ആകുമ്പോ പതുക്കെ അടുത്തുള്ള പീടികയിലേക്ക് നടക്കും..അങ്ങിനെ ചുരുക്കി പറഞ്ഞാല്‍ മൂന്നു നേരവും രാമേട്ടന്റെ ഭക്ഷണം ചായപീട്യേ തന്നേയ്..നേരത്തിനു വെച്ചുണ്ടാക്കി കൊടുക്കാന്‍ തങ്കെടത്തിക്ക് കഴിയാറില്ല്യ....തങ്കേടത്തീടെ ഇഷ്ടത്തിനും ,സൗകര്യത്തിനും വെച്ചുണ്ടാക്കി വരുമ്പോഴേക്കും ആണുങ്ങളല്ലേ അവര്‍ക്ക് നേരത്തിനു കേട്ടീല്ലെങ്കില്‍ കിട്ടുന്നിടത്തേക്ക് പോകില്ലേ..എന്നാലും ഒന്നിനും ഒരു പരാതിയും ആ മനുഷ്യനുണ്ടായീര്‍ന്നില്ല്യ...ഒരു കണക്കിന് വേഗം മരിച്ചു പോയത് നന്നായി..ഇവറ്റകളുടെ ഇടയില്‍ കിടന്നു നരകിക്കേണ്ടി വന്നില്ല്യ..ആദ്യത്തെ അറ്റാക്ക് വന്നപ്പോ ഡോക്ടര്‍ പറഞ്ഞതാ ഓപ്പറേഷന്‍ നടത്താന്‍..തങ്കേടത്തീസമ്മതിചില്ല്യ..ഏതായാലും നിങ്ങള്‍ ചാകും ,പിന്നെ എന്തിനാ ഒപ്പറേഷന്‍ ചെയ്തു പൈസകളയുന്നത് എന്നാത്രെ തള്ള പറഞ്ഞത് എന്ന്‌ രാമേട്ടന്‍ പറയുമ്പോ കണ്ണുകള്‍ നിരഞ്ഞിരുന്നതായി തോന്നി..പാവം മനുഷ്യന്‍...ഈ ജീവിതത്തില്‍ ഒന്നും അയാള്‍ നേടിയില്ല്യ..ചെറുപ്പത്തിലെ അമ്മ നഷ്ടപെട്ടു..പിന്നെ രണ്ടാനമ്മ ,..എല്ലാസ്നേഹവും ഭാര്യയില്‍നിന്ന് കിട്ടാനും ഭാഗ്യം ചെയിതില്ല്യ..ഇങ്ങനെ എത്ര എത്ര പുരുഷ ജന്മങ്ങള്‍ ഉണ്ട് ഈ ഭൂമിയില്‍!! ജനിച്ചു പൊയില്ലേ ഇനി മരിക്കുംവരെ ജീവിച്ചല്ലേ പറ്റൂ എന്നോര്‍ത്ത് ജീവിതം തള്ളി നീക്കുന്ന പാഴ്‌ജന്മങ്ങള്‍..രാമേട്ടന്‍ മരിച്ചിട്ട് ആ മരണ പായില്‍ ഇരിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല്യ. മരിച്ച പായില്‍ ആള്‍ ഇരിക്കുന്നതിനുപകരം ചൂലായിരുന്നൂത്രേ ഇട്ടിരുന്നത്..അത് സീതകുട്ടി പറഞ്ഞപ്പോഴാ ഞാന്‍ അറിയണതു..ആരേലും പടികടന്നു വരുമ്പോ തള്ളേം മക്കളും ഓടിപോയി പായില്‍ ഇരിക്കും .അതുവരെ മുക്കിലും മൂലയിലും ഇരുന്നു തന്തേടെ ബാങ്ക് ബാലന്‍സ് അന്വേഷണങ്ങളും ,കുറ്റംപറച്ചിലും ആയിരുന്നു...അതൊരു മരിച്ച വീടാണ് എന്ന്‌ തോന്നില്ലായിരുന്നു.രാമേട്ടന്‍ രാവിലെ പത്രം നോക്കി കൊണ്ട് ഇരിക്കുമ്പോഴാ നെഞ്ചുവേദന വരണത്..രാമേട്ടന് എന്നും ലോട്ടറി എടുക്കുന്ന സ്വഭാവം ഉണ്ടായിരുന്നു..പത്രം നോക്കി ഇനി ലോട്ടറി അടിച്ചു എന്നറിഞ്ഞിട്ടാണോ നെഞ്ചുവേദന വന്നത് എന്ന്‌ കരുതി ശവം അടക്കുന്നതിനു മുന്പേ പെണ്‍കുട്യോള് ലോട്ടറി ടിക്കെറ്റു തിരഞ്ഞൂണ്ടു നടക്കായിരുന്നു എന്ന്‌ ആരോ പറയണത് കേട്ടു..മരിച്ചതിന്റെ പെലയില്‍ ഇരിക്കണ സമയത്ത് ഒരൂസം രാവിലെ ഉച്ചത്തില്‍ ഉള്ള വര്‍ത്താനം കേട്ടു വേലിക്കടുത്ത് വന്നപ്പോ സീതകുട്ടി കൈകൊണ്ടു മാടി വിളിച്ചു ഞാന്‍ ചെന്നപ്പോ എന്നേ തെക്കൊര്തിക്ക് കൂട്ടി കൊണ്ടോയി..അവിടെ കണ്ട കാഴ്ച മക്കള്‍ ഉള്ള ഒരു തന്തക്കും ,തള്ളക്കും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല്യ.അവിടെ ബലിദര്‍പ്പണം നടത്തുകയാണ് രണ്ടാമത്തെ മകള്‍..അപ്പോള്‍ വിളിച്ചു പറയുകയാണ്‌ പണ്ടാര തന്തേ നീ മരിച്ചുപോയടത്ത് ഗതികിട്ടാതെ അലഞ്ഞു തിരിയട്ടെ..തന്ത വയ്യണ്ടേ കേടന്നപ്പോ തീട്ടവും ,മൂത്രവും കോരാന്‍ ഈ ഞാനേണ്ടായിരുന്നുള്ളൂ..എന്നിട്ടിപ്പോ ബാങ്കിലെ പൈസമുഴുവാന്‍ മൂതമകള്‍ക്ക് കൊടുത്തു..എനിക്കും എന്റെ മക്കള്‍ക്കും ഒന്നും തന്നില്ലലോ തന്തേ..നീ അലഞ്ഞു തിരിയുകയെ ഉള്ളൂ..അതുകേട്ടപ്പോ നെഞ്ചു പോട്ടിപോയി. ഏത് ദുഷ്ടര്‍ മരിച്ചാലും അവരുടെ ആത്മാവിനു നിത്യശാന്തി ലഭിക്കണേ എന്നേ ഏതൊരാളും പ്രാര്‍ഥിക്കുകയുള്ളൂ എന്നിട്ടും സ്വന്തം മക്കള്‍ പണത്തിനു വേണ്ടി ഇങ്ങനെ വിളിച്ചു പറയുമ്പോ ആ മക്കളെ സൃഷ്ടിച്ചു പോയല്ലോ എന്നോര്‍ത്ത് അയാളുടെ ആത്മാവ് വേദനിച്ചിരിക്കാം..ഇങ്ങനെ ഒരു രെക്ഷിതക്കള്‍ക്കുംമക്കള്‍ ഉണ്ടാകല്ലേ എന്ന്‌ പ്രാര്‍ഥിചിരിക്കാം...ഇവറ്റകളുടെ കൂടെ കെടന്നു നരകിക്കാതെ ദൈവം നേരത്തെ വിളിച്ചത് ഭാഗ്യാ..ഇപ്പോ ദാ..ഇരിക്കണത് കണ്ടില്ലേ..മര്യാദക്ക് എഴുന്നേറ്റു നില്‍ക്കാന്‍ കൂടി കഴിയാണ്ട് ..ഇപ്പളും കുറ്റം പറഞ്ഞു പറഞ്ഞു തീരണ്ടേ..ഇപ്രാവശ്യം സീതകുട്ടി നാട്ടി വന്നപ്പോ ഇങ്ങോട്ടു വന്നില്ല്യ എങ്ങിനെ വരും ?കഴിഞ്ഞ തവണ വരുമ്പോ കൊണ്ടുവന്ന സാധനങ്ങള്‍ വെടിച്ചുവേക്കുമ്പോ തള്ള പറയണത് കേട്ടു മിണ്ടാതെ നിന്നത് അവളായിട്ടാ ..ഞാനട്ടാ ആയിരിക്കണം അവളുടെ സ്ഥാനത്തെങ്കില്‍ പുളിച്ചതെറി പറഞ്ഞീരുന്നു..കൊണ്ട് വന്ന സാധനങ്ങള്‍ കൊണ്ട് പൊയ് അവന്റെ അതായത് സ്വന്തം മകന്റെ കുഴിവെട്ടി അതില്‍ ഇട്ടുകോളളാന്‍..സ്വന്തം മകന്‍ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാല്‍മതി എന്ന്‌ പറയുന്ന കൂട്ടത്തില്ല ഈ വര്‍ഗം ഒക്കെ...ഇപ്പോ അവള്‍ അവള്‍ടെ വീട്ടില്‍ ഇടക്ക് വരുകയും പോവുകയും ചെയ്യും..ഇങ്ങോട്ടു വരാരില്ല്യ അതിന്റെ സൂക്കേടാ....

എടീ ഉഷേ.. എന്റെ സ്വതീന്നു അവള്‍ക്കു ഞാന്‍ അഞ്ചുപൈസ കൊടുക്കില്ല്യ..എന്റെ മോനെ അവള് അരേകെട്ടി നടക്കാ...അവള്‍ടെ ഭര്‍ത്താവിന്റെ തള്ള അല്ലെ ഞാന്‍ ഒന്ന് എന്നേ കാണാന്‍ വരണം എന്ന്‌ തോന്നീല്ല്യല്ലോ..അവളങ്ങിനെ പറന്നു നടകുകയല്ലേയ്..മാലാഖയെ പോലെ.. ഫൂ.. ഹഹ...അതെ..അവള്‍ മാലഖ തന്നെയാണ്..മാലാഖ.. താന്‍ താന്‍ നിരന്തരം ചെയ്യും കര്മ്മത്തിന് ഫലം താന്‍ താന്‍ തന്നെ അനുഭവിചീടുകെന്നേ വരൂ..

Monday, November 1, 2010

തിരയൊടുങ്ങാത്ത കടല്‍

ചുംബിച്ചുണര്ത്തുമെന്‍
മനസ്സിന്‍ അകത്തളങ്ങളില്‍
നീയെന്നുമൊരു കടംങ്കഥയാണ് .
ഇന്നലയുടെ മേച്ചില്‍പുറങ്ങളില്‍
ഉപേക്ഷിച്ച ജീവനുള്ള കടംങ്കഥകള്‍ .

ഈ എരിഞ്ഞമരുന്ന പകലിനൊപ്പം
ഉരുകി പതകുന്നതെന്‍ നെഞ്ചകമല്ലയോ?
തലക്കുമീതെ ഇരുണ്ടൊരീ
ആകാശചരുവില്‍ മറഞ്ഞിരിപ്പൂ
നറുനിലാവിന്‍ ചന്ദ്രന്‍ .

എന്റെയെല്ലാം നീയാണെന്ന് നിനക്കവേ
എന്റെതായി എനിക്കൊന്നുമില്ലന്നറിയുന്നു ഞാന്‍
എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം .
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം
നിറനിലാവിനുപിറകിലുമുണ്ടൊരു കൂരിരുള്‍ .
കാണാതെ കാണ്മുഞാന്‍ നിന്മുഖം
നീറുംവ്യഥയിലും .
ഏതു ചിതാഗ്നിയില്‍ ദഹിപ്പിക്കണം
ഞാനെന്‍ ഹൃത്തടം .

കണ്‍കള്‍ ഇറുകെ അടച്ചാലും ഇരമ്പുന്നു
നീയെന്‍ ചെവിയില്‍ മന്ത്രിച്ച
വാക്കുകളത്രയും കടല്‍തിരപോലെ .
ഒക്കയും വെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
പിറക്കുന്നു വീണ്ടും.. മനസ്സിന്റെ
മച്ചിനകത്തൊരു ലോകം .

Tuesday, October 12, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും ...

വിവാഹത്തിന് മുന്‍പുതന്നെ ഏട്ടന്‍ ഒരു വീട് വെക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആയിരുന്നു..പല കാരണങ്ങള്‍ കൊണ്ട് ഒന്നും നടന്നില്ല. അങ്ങിനെ വിവാഹശേഷം വീണ്ടും ആ അന്വേഷണം പഴയതിലും വേഗത്തില്‍ നടന്നു. പല വീടുകളും,സ്ഥലങ്ങളും പൊയികണ്ടു .ഒന്നും ശരിയായില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് പത്രത്തില്‍ കണ്ട ഒരു പരസ്യം അനുസരിച്ച് ഞങ്ങള്‍ ഒരു സ്ഥലം കാണാന്‍ പോകുന്നത്.വെട്ടി നിരപ്പാക്കിയ ഒരേക്കര്‍ ഭൂമി.മരം പോയിട്ട്, ഒരു പുല്ലുപോലും ഇല്ലാത്ത മണ്ണ്.അടുത്ത് താമസിക്കുന്നവര്‍ സാധാരണക്കാരായ മനുഷ്യര്‍.ഒരു നാട്ടിന്‍ പുറത്തിന്റെ പ്രതീതി.

തൃശൂര്‍ നഗരത്തില്‍ നിന്നും വെറും നാലുകിലോമീറ്റര്‍ മാത്രം ദൂരം. ഒച്ചയും ,ബഹളവും ഇല്ലാത്ത നിശബ്ധമാര്‍ന്ന ഇടം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമായി.അങ്ങിനെ ആ ഒരേക്കര്‍ ഭൂമിയിലെ ആറ് സെന്റ് ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി. വീടുപണി തട്ടിയും മുട്ടിയും, മുട്ടില്‍ ഇഴഞ്ഞും,പിച്ചവെച്ചും ,ഏതാണ്ട് പൂര്‍ത്തിയായി വരുന്നതിന്‌ ഇടക്കാണ് അയല്‍വാസികളായ ചില സ്ത്രീകളെ ഞാന്‍ പരിചയപെടാന്‍ ഇടയായത്.അപ്പോഴാണ്‌ ആ സ്ഥലത്തെക്കുറിചു അറിയാത്ത പല കഥകള്‍ അറിയുന്നത്.ആ ഒരേക്കാര്‍ സ്ഥലം വൃദ്ധരായ ദമ്പതികളുടെതായിരുന്നു. അവിടെ മുഴുവന്‍ മാവും ,പ്ലാവും,തെങ്ങും,കവുങ്ങും,എന്നുവേണ്ട എല്ലാതരം മരങ്ങളും തിങ്ങി നിറഞ്ഞ ഒരു കാടായിരുന്നു.അതിനു നടുവില്‍ ആയിരുന്നു അവരുടെ വീട്.ദേവസ്സി എന്നായിരുന്നു അയാളുടെ പേര്.ആറുപിശുക്കനായിരുന്ന ദേവസ്സി പറമ്പില്‍ നിന്നും കിട്ടുന്ന ആദായം കൊണ്ടും,പശുക്കളെ വളര്‍ത്തിയുമാണ് ജീവിച്ചിരുന്നത്.ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ഇയാള്‍ ബാങ്കില്‍ നിക്ഷേപിച്ചു ദരിദ്രരായി ജീവിച്ചു.ഇവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല.അതിനു പിറകില്‍ ഒരു നീണ്ട കഥ ഉണ്ടായിരുന്നു.ഒരു പാമ്പിന്‍ ശാപത്തിന്റെ കഥ .ഒരിക്കല്‍ ദേവസ്സി തന്റെ പറമ്പില്‍ ഇണ ചേര്‍ന്ന രണ്ടു പാമ്പുകളെ കാണുകയും,അതില്‍ ഒരെണ്ണതിനെ തല്ലികൊല്ലുകയും ചെയ്തു. ഇതിനുശേഷം എന്നും രാത്രികാലങ്ങളില്‍ ഒരു പാമ്പ്‌ എവിടെനിന്നോ ഇഴഞ്ഞു വന്നു ദേവസ്സിയുടെ വാതിലില്‍ കൊത്തുക പതിവായി.പാമ്പിനെ കാണുമ്പോള്‍ ദേവസ്സിയുടെ വളര്‍ത്തുനായ കുരക്കുകയും,അകത്തുനിന്നും ഇറങ്ങിവന്നു ദേവസ്സി പാമ്പിനെ തല്ലികൊല്ലുകയും,ചെയ്ത് കൊണ്ടിരുന്നു.ഒരിക്കല്‍ ഒരു വിഷപാമ്പിന്‍ കൊത്തുകൊണ്ട് ദേവസ്സിയുടെ നായ അകാലമരണം പൂകി.എന്നിട്ടും പാമ്പിന്‍ ശല്ല്യം തുടര്‍ന്നുകൊണ്ടിരുന്നു.ഈ പമ്പുകളുടെ ശാപം മൂലമാണ് ദേവസ്സിക്ക് കുട്ടികള്‍ ഇല്ലാതെ പോയതെന്ന് നാട്ടുകാര്‍ പറയുന്നു. അങ്ങിനെ ദേവസ്സി "പാമ്പ്‌ ദേവസ്സി "എന്ന് അറിയപ്പെട്ടു.

ദേവസ്സിക്കും ഭാര്യക്കും പ്രായാദിക്ക്യം വന്നപ്പോള്‍ അവര്‍ ആ സ്ഥലം മറ്റാര്‍ക്കോ വില്‍ക്കുകയും, അവര്‍ അവിടെ മരങ്ങള്‍ എല്ലാം വെട്ടി, നിരപ്പാക്കി ഹൌസിംഗ് പ്ലോട്ടായി വില്‍ക്കാന്‍ ഇടുകയും ചെയ്തു. അങ്ങിനെയാണ് ആ സ്ഥലം ഞങ്ങളും വാങ്ങുന്നത്.ഞങ്ങളുടെ വീട്പണി പൂര്‍ത്തി ആകാറായപ്പോഴേക്കും മിക്കപ്ലോട്ടുകളും വിറ്റുകഴിഞ്ഞിരുന്നു.ഒരു പാമ്പിന്‍ ശാപം നിലനില്‍ക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അല്പം ഭയം തോന്നാതിരുന്നില്ല.അവിടെ താമസമാക്കിയതിനുശേഷം പലപ്പോഴും അകത്തും ,പുറത്തുമായി ഉഗ്രവിഷമുള്ള പാമ്പുകളെ കാണുന്നത് പതിവായി.ചിലതിനെ ഞങ്ങള്‍ തന്നെ കൊല്ലുകയും ചെയ്തു. അങ്ങിനെ ആ വീട്ടില്‍ എന്നെയുംമോനെയും നിര്‍ത്തി ഏട്ടന്‍ പ്രവാസ ജീവിതത്തിലേക്ക് കടന്നു. എനിക്ക് കൂട്ടിന്‌ ഇടക്കിടെ കാണുന്ന പാമ്പിന്‍ കുട്ടികളും,എന്റെ പ്രിയപ്പെട്ട നായയും ആയി.അവനായിരുന്നു എന്റെ ധൈര്യം. പലരാത്രികളിലും എന്റെ പ്രിയ നായയുടെ കുരകേട്ട് ഞാനും വാതില്‍തുറന്നു.അപ്പോഴൊക്കയും വിഷമുള്ള പാമ്പുകളെ കാണുകയും അയല്‍ക്കാര്‍ വന്നു അവയെ കൊല്ലുകയും ചെയ്യും.എന്റെ വീട്ടില്‍ മാത്രം നായ ഉള്ളതുകൊണ്ട് പാമ്പിനെ കാണുമ്പോള്‍ കുരച്ച് അപ്പപ്പോള്‍ വിവരം അറിയിച്ചു. മറ്റുള്ളവരുടെ വീടുകളില്‍ ഇടക്കൊകെ കാണുമെങ്കിലും ആരും അതത്ര കാര്യം ആക്കിയില്ല.
ഒരു ഉച്ചനേരത്ത് നായയുടെ നിര്‍ത്താതെ ഉള്ള കുരകേട്ടാണ് ഞാന്‍വാതില്‍ തുറന്നു പുറത്തു വന്നത്.വാതില്‍ തുറന്ന ഞാന്‍ ഞെട്ടി പോയി. പത്തിവിടര്‍ത്തി നില്‍ക്കുന്നമൂര്‍ഖനെയും ,മൂര്‍ഖനേരെ ചാടുന്ന എന്റെ പ്രിയ നായയും..എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി.നായയാണെങ്കില്‍ധൈര്യവാനായി പാമ്പിനെ വകവരുത്താന്‍ മുന്നോട്ടു ആയുകയാണ്..എന്റെ പ്രിയപ്പെട്ട നായയുടെ മരണം ഞാന്‍ മുന്‍പില്‍ കണ്ടു .എത്ര വിളിച്ചിട്ടും തിരികെ വരാന്‍ അവന്‍ തയ്യാറായില്ല.ഒരു പക്ഷെ എന്നോടുള്ള അവന്റെ സ്നേഹം തന്നെയാകാം...എന്റെ പ്രാര്‍ത്ഥന കൊണ്ടോ, നായയുടെ ആയുസ്സിന്‍ ബലം കൊണ്ടോ..അതോ പാമ്പിനു മനസ്സിലായോ ആവോ എനിക്ക് കൂട്ടിനു ഇവന്‍ മാത്രമേ ഉള്ളൂ എന്ന് ..പാമ്പ് സ്വയം പിന്മാറി ഇഴഞ്ഞു പോയി...വന്നു കയറിയത് എന്റെ അടുക്കളയിലും..ദൈവത്തിന്റെ കാരുണ്യം കൊണ്ടോ..പാമ്പിന്‍ ദയകൊണ്ടോ..ആയുസ്സിന്റെ ബലംകൊണ്ടോ എന്നറിയില്ല, ഒരു പാമ്പും എന്നെയും മോനെയും ഉപദ്രവിച്ചില്ല.പല ജോത്സ്യന്‍ മാരെയും കൊണ്ടുവന്നു പ്രശ്നം വെപ്പിച്ചു.പലരും പറഞ്ഞത് ഒന്നുമാത്രം,പാപം ചെന്ന ഭൂമി..മരണം സുനിശ്ചിതം..ഭാര്യഭര്‍തൃഭന്ധം നിഷിദ്ധം..സര്‍വത്ര നാശം..പ്രേതങ്ങള്‍ അലഞ്ഞു തിരിയുന്നു..എന്നിട്ടും ... അഞ്ചു വര്‍ഷം ഞാനും എന്റെ മകനും ആ വീട്ടില്‍ തനിച്ചു താമസിച്ചു.പ്രേതതെക്കാള്‍ വലിയ ഭൂതം ആണ് ഞാന്‍ എന്ന് പ്രേതങ്ങള്‍ മനസ്സിലാക്കിയിട്ടോ എന്തോ,ഒരു പ്രേതവും എന്റെ അടുത്തുവന്നില്ല. ഇന്നു എനിക്ക് എന്തൊക്കെ നേട്ടം ഉണ്ടായിട്ടുണ്ടോ അതൊക്കെ ആ വീട് പ്ണിതതിനു്‌ ശേഷം ആയിരുന്നു.എന്നിരുന്നാലും ,ഇന്നും ആ വീടിനു ഒരു പൂര്‍ണ്ണത വന്നിട്ടില്ല,എത്ര പണിതാലും പണിതീരാത്ത ഒരു വീടായി ഇന്നും അത് നിലനില്‍ക്കുന്നു.ആ സ്ഥലത്ത് കുടിയേറി താമസിച്ചവര്‍ക്കെല്ലാം പ്രശ്നങ്ങള്‍ എന്നു കേള്‍ക്കുമ്പോഴും വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല.എങ്കിലും ,നല്ലതും,ചീത്തയും ജീവിതത്തില്‍ ഉയര്‍ച്ചയും ,താഴ്ചയും പതിവാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം..എങ്കിലും ഏറെ ദുരൂഹതകള്‍ പിന്നെയും ബാക്കിയാകുന്നു...