Saturday, February 5, 2011

വിവാഹകമ്പോളതട്ടിപ്പ്

ഞായര്‍ ആഴ്ചകളിലെ മാട്രിമോണിയല്‍ പരസ്യങ്ങള്‍ ആവശ്യമില്ലെങ്കിലും വെറുതെയെങ്കിലും ഒന്ന് കണ്ണോടിച്ചു നോക്കാത്തവരായി ആരും ഉണ്ടാകില്ല. ഈ മാട്രിമോണിയല്‍ നോക്കുവാന്‍ വേണ്ടി മാത്രം ഞായറാഴ്ച പേപ്പര്‍ നോക്കുന്നവരും ഉണ്ട്. എന്നാല്‍ ഇന്നു പത്ര താളുകള്‍ നോക്കി കണ്ടെതുന്നതിനേക്കാള്‍ വധൂ വരന്മാരെ കണ്ടെത്തുന്നതിനായി പലരും നെറ്റിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം സൈറ്റുകളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്.

തനിക്കിഷ്ടപെട്ട ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ മാട്രിമോണിയല്‍ സൈറ്റിനെ ഉപയോഗപ്പെടുത്തുന്ന യുവതികളുടെയും ,യുവാക്കളുടെയും എണ്ണം ദിനം പ്രതി ഏറി കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. തനിക്കിഷ്ടപെട്ട, അല്ലങ്കില്‍ തനിക്കിണങ്ങുന്ന യുവതികളെയും യുവാക്കളെയും എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ ഇത്തരം സൈറ്റുകള്‍ ഉപകാരപ്രദം ആകുന്നുണ്ടെങ്കിലും ഏതൊരു നല്ല കാര്യത്തിനെയും എങ്ങിനെ നശിപ്പിക്കാം എന്ന് ചിന്തിച്ചു കൂട്ടുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഇപ്പോഴും ഉണ്ടെന്ന കാര്യം പലരും മറന്നു പോകുന്നു.

ഇന്റര്‍നെറ്റിന്റെ ഉപയോഗം ഇന്നത്തെ ജീവിതകാലഘട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീരുമ്പോള്‍ അതിനുള്ളിലെ കുറ്റകൃത്യങ്ങളും ദിനം പ്രതി കൂടികൊണ്ടിരിക്കുന്നു. ഇന്നു സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതില്‍ ഏറ്റവും കൂടുതല്‍ എത്തി നില്‍ക്കുന്നത് മാട്രിമോണിയല്‍ സൈറ്റുകളാണ് എന്ന സത്യം പലരും അറിയാതെ പോകുന്നു.അടുത്ത കാലത്ത് പുറത്തു വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഓണ്‍ലൈന്‍ ബിസിനസ്സില്‍ ഒന്നാം സ്ഥാനം മാട്രിമോണിയല്‍ സൈറ്റുകള്‍ കരസ്ഥമാക്കിയിരിക്കുന്നു. എന്നാല്‍ ക്രിമിനല്‍ മനസ്സുള്ള ആളുകള്‍ ഓണ്‍ലൈനില്‍ എത്തിയതോടെ സൈബര്‍ കുറ്റകൃത്യങ്ങളിളുടെ നിരയില്‍ നിന്നും മാട്രിമോണിയല്‍ സൈറ്റുകളും രക്ഷപെട്ടില്ല.

മാട്രിമോണിയല്‍ സൈറ്റുകളില്‍ അല്ലങ്കില്‍ പത്രങ്ങളില്‍ പരസ്യം നല്‍കി വഞ്ചിക്കപ്പെടുന്നവരില്‍ ഏറിയ പങ്കും സ്ത്രീകള്‍ ആണെന്ന കാര്യത്തില്‍ സംശയം ഒട്ടും തന്നെ ഇല്ല .അടുത്തിടെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഏറെ ശ്രദ്ധ പിടിച്ചു പറ്റി.വിവാഹിതനും കുട്ടികള്‍ ഉള്ളതും ഇപ്പോഴും ഭാര്യക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന വ്യക്തി മാട്രിമോണിയലില്‍ പരസ്യം നല്‍കിയത് തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമിചിതന്‍ ആണെന്നും, സാമ്പത്തികം പ്രശ്നമല്ല എന്നുമാണ്‌. ഇത്തരം പരസ്യങ്ങളില്‍ അകപ്പെടുന്നത് പാവപ്പെട്ട കുടുംബങ്ങളിലെ യുവതികളാണ്. സാമ്പത്തിക ശേഷി ഇല്ലാത്തവരെ വട്ടമിട്ട് നടത്തുന്ന ഇത്തരം പരസ്യങ്ങളില്‍ ചെന്ന് വീഴുന്ന സ്ത്രീകള്‍ ഒട്ടേറെയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരത്തില്‍ നാലും അഞ്ചും വിവാഹം കഴിക്കുന്നവര്‍ വല്ലപ്പോഴും മാത്രമാണ് പിടിക്കപ്പെടുന്നത്.



വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ നേരമ്പോക്കിന് യാഹൂ ചാറ്റ്പോലുള്ള സൈറ്റുകളില്‍ സമയം കൊന്നിരുന്ന പലരും ഇന്നു നേരമ്പോക്കിന് മാട്രിമോണിയല്‍ സൈറ്റുകളില്‍ സജീവമാണ്.,വിവാഹമോചിതന്‍ ,അല്ലെങ്കില്‍ ഭാര്യാ മരിച്ചവന്‍ എന്നൊക്കെ പറഞ്ഞു അതില്‍ അപേക്ഷകൊടുക്കുന്നു...സത്യം അതൊന്നും അല്ലെങ്കിലും!! ഒരു ഇരയെ പെട്ടന്ന് വലയില്‍ വീഴ്ത്താനുള്ള എളുപ്പമാര്‍ഗമായി ഇന്നു മാട്രിമോണിയല്‍ സൈറ്റുകള്‍ മാറിയിരിക്കുന്നു.സ്ത്രീകള്‍ അതില്‍ ഫോട്ടോ സഹിതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആ സ്ത്രീയെക്കുറിച്ചുള്ള എല്ലാ ഡിറ്റെയില്‍സും എളുപ്പം കിട്ടുന്നതുകൊണ്ട് അതിനനുസരിച്ച് വലവിരിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയുന്നു. ഇത്തരക്കാര്‍ക്ക് ഇത് ഒരു നേരമ്പോക്കായി മാറുമ്പോള്‍ അങ്ങേതലക്കലുള്ള സ്ത്രീ അറിയുന്നില്ല ഇതിലെ ചതി .പുരുഷന്‍ എന്നും ഒരു വേട്ടക്കാരന്റെ മനസ്സുമായി സ്ത്രീക്ക് പുറകെ വട്ടമിടുന്നു.
ഒരായിരം പ്രതീക്ഷയോടെ ആരംഭിക്കുന്ന ചാറ്റിംഗ് ,പിന്നീട് ഫോണ്‍വിളിയിലെക്കും മറ്റും മാറി മറിയുമ്പോള്‍ ,അവിടെ ഒളിഞ്ഞിരിക്കുന്ന ചീറ്റിങ്ങ് മനസ്സിലാക്കി വരുമ്പോഴേക്കും പെണ്ണിന് വീണ്ടും സ്വന്തം ജീവിതം തന്നെ നഷ്ടപെടുന്നു... എവിടെയും ഇരകള്‍ ആകുന്നതു സ്ത്രീകള്‍ തന്നെ. മറിച്ചുള്ള അനുഭവങ്ങള്‍ വളരെ വിരളമെന്നും ഇത്തരം പഠനങ്ങളീല്‍ പറയുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ മാട്രിമോണിയല്‍ സൈറ്റുകളിലെ ചതികളെക്കുറിച്ച് നമ്മള്‍ ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ലതെന്നു കരുതി തുടങ്ങുന്ന ഇത്തരം കാര്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെക്കുറിച്ച് ഏറെ ബോധവല്‍ക്കരണം ആവശ്യമാണ്‌. പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍..

Tuesday, February 1, 2011

നബീസു

നബീസു ഇപ്പോ നല്ല തിരക്കിലാണ്...പാട്ട് പഠിത്തവും പിന്നെ റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാര്യം നാടായ നാടൊക്കെ, എന്നുവെച്ചാ വള്ളീലും ,പുള്ളീലും ഒക്കെ ഉള്ള ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ തേടി പിടിച്ച് എല്ലാവരെയും അറിയിക്കുന്ന തിരക്കിലാണ്. ഫോണ്‍ താഴെവെക്കാന്‍ നേരം ഇല്ല..ആകെ ബഹളം.. നബീസു ആരെന്ന്‌ അറിയണ്ടേ..എന്റെ അയല്‍പക്കക്കാരിയാ.. രണ്ടു വീടിനപ്പുറത്താണ്‌ നബീസുവിന്റെ മണിമാളിക.കുറ്റം പറയരുതല്ലോ, ഇത്രേം തങ്കപെട്ട സ്വഭാവം ഉള്ള ഒരാള്‍ പരിസരത്തൊന്നും വേറെ ഇല്ല.കാണാന്‍ വലിയ സുന്ദരി ഒന്നും അല്ലെങ്കിലും,താന്‍ വലിയ സുന്ദരി ആണെന്ന ഭാവമാണ്‌ നബീസുവിന്‌. തന്റേടിയും, അഹങ്കാരിയും, പച്ച പരിഷ്ക്കാരിയും ആയ നബീസുവിനു വിദ്യാഭ്യാസം കുറവാണ്.അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും, നല്ല വകതിരിവും, വാക്ക്സാമര്‍ത്യവുംകൊണ്ട് എവിടെയും വാദിച്ചു ജയിക്കാനുള്ള കഴിവ് കുറച്ചു കൂടുതലായി ദൈവം അവള്‍ക്ക് അറിഞ്ഞു കൊടുത്തിട്ടുമുണ്ട്.. പക്ഷെ എന്തു ചെയ്യാം ,കുതിരക്ക് കൊമ്പ് കൂടി ദൈവം കൊടുത്തിരുന്നെങ്കില്‍ എന്ന് പറയുന്നതുപോലെയാ കാര്യം. നബീസുവിനു അല്പം സൌന്ദര്യം കൂടി ഉണ്ടായിരുന്നെങ്കില്‍ എല്ലാവരെയും മലര്‍ത്തി അടിക്കുക്കുമായിരുന്നു...

നബീസു ജനിച്ചതും വളര്‍ന്നതും,ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു.വളരെ പാവമായ അലി എന്ന ഗള്‍ഫുകാരനാണ്‌ നബീസുവിനെ വിവാഹം കഴിച്ചത്. വിവാഹശേഷം ഗള്‍ഫിലേക്ക്
കൊണ്ടുപോകുകയും ചെയ്തു. അവിടെ പോയതിനു ശേഷം ആണത്രേ നബീസു വലിയ പൊങ്ങച്ചക്കാരി ആയി മാറിയത് എന്ന് പറഞ്ഞു കേള്‍ക്കുന്നു. തന്നെ വിവാഹം ചെയ്തതിനു ശേഷം ആണ് അലിക്കക്ക് ബിസിനസ് വളര്‍ന്നതും.. കണ്ടസ്വത്തും, പ്രാതപവും ഉണ്ടായത് എന്ന് കാണുന്നവരോടൊക്കെ ഒരിക്കലെങ്കിലും പറയാന്‍ നബീസു മറക്കാറില്ല.
നബീസുവിന്റെ ഒരു ദിവസം ആരഭിക്കുന്നത് ഫോണ്‍ വിളിയിലൂടെയാണ്. കാതില്‍ നിന്നും മൊബൈല്‍ മാറ്റിയിട്ട് നബീസുവിനെ കാണുക എന്നത് പ്രയാസമുള്ള കാര്യമാകും. എത്ര നേരം വേണമെങ്കിലും നിര്‍ത്താതെ സംസാരിക്കാന്‍ ഉള്ള ഒരു കഴിവ് ഉണ്ട്. ഫോണിലൂടെ നിര്‍ത്താതെ ഉള്ള സംസാരത്തിന് സര്‍ക്കാര്‍ വല്ല സമ്മാനവും ഏര്‍പ്പെടുത്തിയാല്‍ സമ്മാനം നബീസുവിനു തന്നെ ലഭിക്കും എന്നാ കാര്യത്തില്‍ നാട്ടുകാര്‍ക്കെല്ലാം ഏകാഭിപ്രായമാണ്‌. പാചകം ചെയ്യുക എന്ന് വെച്ചാല്‍ നബീസുവിനെ കൊല്ലുന്നതിനു തുല്ല്യമാ..അടിക്കാനും തുടക്കാനും ആളുവരുന്നതുകൊണ്ട് അത് നടന്നു പോകും. പിന്നെ
ഭക്ഷണത്തിന്റെ കാര്യമാണ്‌. അത് വീട്ടില്‍ ചുരുക്കം ദിവസങ്ങളില്‍ മാത്രമേ നടക്കാറുള്ളൂ എന്ന്
പറയുന്നതാകും ശരി. നബീസുവിനു മക്കള്‍ മൂന്നാണ്. മക്കള്‍ക്ക്‌ വേണ്ടത് പിസ്സയും, ബര്‍ഗറും, പെപ്സിയും!!! അവരുടെ ആവശ്യം അതില്‍ ഒതുങ്ങുന്നതിനാല്‍ വക സാധനങ്ങള്‍ എപ്പോഴും കാണും.. അത് വലിച്ച് വാരി കഴിച്ച് കുട്ടികള്‍ മൊബൈലിലും, കമ്പ്യൂട്ടര്‍ ഗെയിമിലും സമയം ചിലവഴിച്ചു തീര്‍ക്കുന്നു. മിക്കപ്പോഴും ഹോട്ടലില്‍ നിന്നുമുള്ള ഐറ്റംസ് ആണ്‌ വീട്ടിലെ പ്രാതലും, ഉച്ചഭക്ഷണവും, അത്താഴവും എല്ലാം..

ഒരിക്കല്‍ നബീസുവും,നബീസൂന്റെ ഉമ്മ പാത്തുമ്മയും,വീട്ടു വേലക്കാരിയും കൂടി ഒരു മുന്തിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി കയറി. ചോറും കറിയും,രണ്ടു സെറ്റ് നെയ്‌മീന്‍ വറുത്തതും ചിക്കന്‍ ഫ്രൈയും ഓര്‍ഡര്‍ ചെയ്തു. നബീസു , ഉമ്മാന്റെ പ്ലയിറ്റിലെ മീന്‍ വറുത്ത് കൂടി വെട്ടി വിഴുങ്ങുന്നത് കണ്ടപ്പോ പാവം പാത്തുമ്മയുടെ മനസ്സിലെ അമ്മമനം ഇളകി. അതങ്ങിനെ ആണല്ലോ മക്കളെ ഊട്ടാന്‍ ആണല്ലോ അമ്മമാര്‍ ശ്രദ്ധിക്കുക. നബീസു അത് കയ്യിട്ടു വാരി തിന്നുന്നത് കണ്ടപ്പോ പാത്തുമ്മ പറഞ്ഞു; "ന്റെ കുട്ടി തിന്നോളിന്‍, ഉമ്മാക്ക് വേണ്ട." ഇതും പറഞ്ഞ് മീന്‍ പാത്രം നബീസുന്റെ മുന്‍പിലേക്ക് നീക്കി വെച്ച് കൊടുത്തു. അവസാനം കയ്യൊക്കെ കഴുകി ഇരിക്കുമ്പോഴാണ്‌ പാത്തുമ്മ അത് കാണുന്നത്.. നബീസൂന്റെ പ്ലൈയിറ്റിലെ മീന്‍ വറുത്ത് അങ്ങിനെ തന്നെ ഇരിക്കുന്നു. "അതെന്തെയിനി മോളെ തിന്നാതെ വെച്ചത്... അതുങ്ങടു പൊതിഞ്ഞു കെട്ടി എടുത്തോ..കുടീ പൊയ് തിന്നാം..." അപ്പൊ നബീസു പറഞ്ഞു..ഉമ്മാ..അങ്ങിനെ എല്ലനൊന്നും തിന്നരുത് , അപ്പോ ഹോട്ടലുകാര് വിചാരിക്കും മ്മള് ഇതൊന്നും കാണാതെ കിടക്കുന്നോരാ എന്ന്.. മ്മടെ ഒരു പത്രാസിനു അതവിടെ ഇരുന്നോട്ടെ..അത് കേട്ട് പാത്തുമ്മ അറിയാതെ ന്റെ റബ്ബേന്നു വിളിച്ചുപോയി... !!

അഞ്ചാം ക്ളാസ്സില്‍പഠിപ്പു നിര്‍ത്തിയപ്പോ ചായ പീടിക നടത്തുന്ന ബീരാന്‍ക്ക പാത്തുമ്മയോട്‌ ചോദിച്ചു, എടീ പാത്ത്വാ, അന്റെ രണ്ടാമത്തെ മോള് എന്തേയ്‌ ഇഷ്ക്കൂളില്‍ പോവാത്തത്‌ എന്ന്... അപ്പൊ പാത്തുമ്മ പറഞ്ഞു,അത് ഓള് ഒരൂസം ക്ലാസ്സില്‍ പഠിപ്പിചോണ്ടിരിക്കുമ്പോ ഒന്നും തുമ്മി..അപ്പൊ കുട്ട്യോളെല്ലാം കൂടി ഓളെ കളിയാക്കിയത്രെ..അതീപിന്നെ സ്ക്ക്കൂലിന്റെ പടി ചവിട്ടാന്‍ ഓള് കൂട്ടാക്കിനില്ല്യ. അപ്പോ ബീരാന്‍ക്ക ചോദിച്ചു, അതെന്തെയിനു ഒന്ന് തുമ്മിയാല്‍ ഇത്ര ചിരിക്കാന്‍ എന്ന്.. അപ്പൊ പാത്തുമ്മ പറഞ്ഞു..ഓള് തുമ്മിയപ്പോ അതിന്റെ കൂടെ ഒരു കാറ്റും
പൊയ് ..... ഇതു കേട്ട് ബീരാന്‍ക്ക ആര്‍ത്തു ചിരിച്ചു..പിന്നെ എവിടെ കണ്ടാലും ബീരാന്‍ക്ക നബീസുനോട് ചോതിക്കും ഇപ്പോ ഇഞ്ച് തുമ്മാര്‍ണ്ടോ എന്ന്..

നബീസൂന്റെ ആര്‍ഭാട ജീവിതവും,പൊങ്ങച്ചവും കാരണം അലിയുടെ ബിസ്സിനസ്സ് പൊളിഞ്ഞു.... അലി ആണെങ്കില്‍ നബീസു പറഞ്ഞതിന് അപ്പുറം ഇല്ല. കുറെക്കാലം അലി നാട്ടില്‍ തെക്ക് വടക്ക് നടന്നപ്പോഴും ,നബീസു ചോദിക്കുന്നവരോടൊക്കെ പറഞ്ഞോണ്ടിരുന്നത് പുതിയ ഒരു ബിസ്സിനസ്സ് തുടങ്ങീട്ടുണ്ടെന്നും അടുത്ത മാസം പോകും എന്നുമാണ്‌ .. പിന്നെ പൊങ്ങച്ചത്തിന്റെ കെട്ടഴിക്കും കഴിഞ്ഞ മാസം വന്നതേ ഉള്ളൂ.. മൂപ്പര്‍ക്ക് എന്നേം കുട്ടികളയും വിട്ടുനില്‍ക്കാന്‍ കഴിയില്ല , അതോണ്ട്
ഇടയ്ക്ക് ഓടി വരുന്നു.. അത് കേള്‍ക്കുന്നവര്‍ മൂളി കേള്‍ക്കും..ബിസ്സിനസ്സെല്ലാം പൊട്ടി പാളീസായിട്ടും നബീസു അടങ്ങി ഇരുന്നില്ല. മാര്‍ക്ക് കുറവായ മകനെ എങ്ങിനെ എങ്കിലും ഡോക്ടര്‍ ആക്കണം എന്ന വാശിയില്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി എം ബി ബി എസ്സിനു ചേര്‍ത്തു.. എല്ലാരോടും
വിളിച്ചു പറഞ്ഞു മോന്‍ ഡോക്ടര് ഭാഗം പഠിക്കുകയാണെന്ന്‌.. അധികം നാള്‍ കഴിഞ്ഞില്ല.. മകന്‍ പോയ പോലെ തിരിച്ചെത്തി.. വലിയ ഫീസ്‌ താങ്ങാനുള്ള ശേഷി ഇല്ലായിരുന്നു എന്നതാണ് വാസ്തവമെങ്കിലും അപ്പോഴും നബീസു പറഞ്ഞു ന്റെ മോന് അവിടുത്തെ കാലാവസ്ഥ പിടിക്കുന്നില്ല.. പോയതിനു ശേഷം എന്നും സൂക്കേടാ ..അപ്പൊ മതി പഠിച്ചത് ന്റെ കുട്ടി ഇങ്ങട് പോരെന്നു ഞാന്‍ പറഞ്ഞു .. അരമന രഹസ്യം അങ്ങാടി പാട്ട് എന്ന് പറഞ്ഞപോലെ സത്യമൊക്കെ എല്ലാര്‍ക്കും അറിയാം ,എന്നാലും നബീസ്സു പൊങ്ങച്ചസഞ്ചി തുറക്കുനത് കേള്‍ക്കാനായി ആളുകള്‍ ചോദിച്ചു കൊണ്ടിരിക്കും..
നബീസൂന്റെ പൊങ്ങച്ചം ഇവിടെ അവസാനിക്കുന്നില്ല..ആരോ പറഞ്ഞത്രേ നബീസൂന്റെ
നല്ല സ്വരം ആണല്ലോ എന്ന് ... അതോടെ നബീസു പാട്ട് പഠിത്തം തുടങ്ങി ...ഇപ്പോ
റിയാലിറ്റി ഷോയില്‍ മുഖം കാണിച്ചതിന്റെ ത്രില്ലില്‍ ആണ്... നബീസു പാടുകയാണ്...നബീസൂന്റെ പാട്ട് ഒരിക്കലും നിലയ്ക്കുന്നില്ല...

Tuesday, January 11, 2011

എല്ലാവരുടെയും ശ്രദ്ധയ്ക്ക്‌

വൃത്തിയുടെയും ആതിഥ്യ മര്യാദ കാര്യത്തിലും നമ്മള്‍ മലയാളികള്‍ ഏറെ മുന്‍പന്തിയില്‍ആണെങ്കിലും ഒരു ഗ്ളാസ്‌ വെള്ളം നല്‍കിയാല്‍ അത് ഏറി പോകുമോ എന്ന് ധരിക്കുന്ന മലയാളികളും നമ്മള്‍ക്കിടയില്‍ ഉണ്ടെന്നു പറയാതെ വയ്യ.
ഒരു വീടിന്റെ ഐശ്വര്യം ആ വീട്ടിലെ സ്ത്രീ ആണെന്ന കാര്യം ഒട്ടുമിക്കവര്‍ക്കും അറിയാം. ഒന്ന് മനസ്സ് തുറന്നു ചിരിക്കാന്‍ പോലും ഇന്നു മറന്നു പോയിരിക്കുന്നു പലരും. പലപ്പോഴും വിരുന്നുകാരെ സ്വീകരിക്കുന്ന ഹാള്‍ വൃത്തിയിലും ഭംഗിയിലും
ഒരുക്കുമ്പോള്‍ അടുക്കളയും ,ബാത്ത്റൂമും അതുപോലെ വൃത്തിയും ,വെടിപ്പും ഉള്ളതാക്കുവാന്‍ മറന്നു പോകുന്നു.ഒരു വീടിന്റെ വൃത്തിയും ,വെടിപ്പും മനസ്സിലാകുകയും വിലയിരുത്താനും കഴിയുന്ന ഏറ്റവും പ്രധാന ഇടം ഇതു രണ്ടുമാണ് എന്ന കാര്യം പലസ്ത്രീജനങ്ങളും മറന്നു പോകുന്നു.
കേരളത്തിലെ ജനങ്ങള്‍ ശുചിത്വത്തിനു ഏറെ പ്രധാന്യം നല്കുന്നുടെങ്കിലും പല സ്ത്രീജെനങ്ങളും ശ്രദ്ധിക്കാതെ പോകുന്ന ഒരു പാട് കാര്യങ്ങള്‍ ഉണ്ട് .അയല്‍പക്കത്തെ വീട് വൃത്തികേടായാലും വേണ്ടില്ല സ്വന്തം വീട് വൃത്തിയാകണം എന്ന് ചിന്തിക്കുന്ന ചിലകൂട്ടര്‍ ഉണ്ട്.സ്വന്തം വീട്ടിലെ ചപ്പുചവറുകള്‍ അയല്‍ക്കാരന്റെ ഗേറ്റിനു മുന്‍പിലോ ,അല്ലങ്കിലോ പറമ്പിലോ നിക്ഷേപിച്ചു സ്വന്തം കാര്യം നോക്കുന്നവര്‍.അതുപോലെ മറ്റുള്ളവരും ചെയ്താല് എന്താകും എന്ന് അവര്‍ ചിന്തിക്കുന്നില്ല്.സ്വന്തം കാര്യം സിന്ദാബാദ്..



ഒരു പുരുഷന്റെ മനസ്സിലേക്ക് എളുപ്പം കടക്കാനുള്ള മാര്‍ഗം അവളുടെ കൈപ്പുണ്ണ്യം ആണെന്ന് പണ്ടുള്ള ആളുകള്‍ പറയും.നമ്മള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ രുചി ഉണ്ടാവുക എന്ന് മാത്രം അല്ല ,അത് പാകം ചെയ്യുന്ന ഇടവും,കഴിക്കുന്ന പാത്രവും ,കൈകളും വൃത്തിയും വെടിപ്പും ഉണ്ടായിരിക്കേണ്ടതാണ്.എന്തെങ്കിലും എങ്ങിനെയെങ്കിലും ഉണ്ടാക്കി കഴിച്ചാല്‍ മതി എന്ന ചിന്തയോടെ പാചകം ചെയ്യുന്നവരെ കണ്ടിട്ടുണ്ട്.എന്റെ അഭിപ്രായത്തില്‍ ഏതൊരു ഭക്ഷണം ഉണ്ടാക്കുമ്പോഴും അത് വൃത്തിയായും രുചിയായും ഇരിക്കണം എന്ന പക്ഷക്കാരിയാണ്ഞാന്‍. അത് ഒരു ചമ്മന്തി ആയാല്‍ പോലും. ചില വീടുകളില്‍ ഞാന്‍ കണ്ട ചില കാര്യങ്ങള്‍ പറയാതെ വയ്യ.ചിലര്‍ ചൂടുള്ള പാത്രം അടുപ്പില്‍ നിന്നും ഇറക്കാന്‍ ഉപയോഗിക്കുന്ന തുണികൊണ്ട് തന്നെ ഭക്ഷണം കഴിക്കാനുള്ള പാത്രം തുടക്കുകയും ആ തുണി ഉപയോഗിച്ച് തന്നെ സ്ലാബു തുടക്കുന്നതും കണ്ടു വിഷണ്ണയായി നിന്ന് പോയിട്ടുണ്ട്. വീട്ടില്‍ വാങ്ങിക്കുന്ന മീനിന്‍റെയും,കോഴിമുട്ടയുടെയും ഉളുമ്പ് മണം കുടിക്കാന്‍ കൊടുക്കുന്ന ഗ്ലാസില്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കാന്‍ പല സ്ത്രീകളും മറന്നു പോകുന്നു..ശ്വാസം അടക്കി പിടിച്ചു വെള്ളം കുടിക്കേണ്ടി വരുന്നു .ഒരു സ്ത്രീയായ എനിക്ക് അതൊരു അരോചകമായി തോന്നിയിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം പുരുഷന്മാര്‍ക്ക് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നോര്‍ത്ത് പോവുകയാണ്.ദാഹിച്ചു ഇരിക്കുന്ന വ്യക്തിക്ക് ഉളുമ്പ് മണത്തോടെ നല്‍കുമ്പോള്‍ അത് കുടിക്കുന്ന വ്യക്തിക്ക് അതോടെ ദാഹം തീര്‍ന്നെന്നു വരാം.ഒരു ഗ്ലാസ്‌ വെള്ളം ആണെങ്കിലും അത് വൃത്തിയുള്ള ഗ്ലാസില്‍ നല്‍കണം എങ്കിലേ അത് കുടിക്കുന്ന വ്യക്തിയുടെ മനസ്സും ശരീരവും തണുക്കൂ.




ഭംഗി ഉള്ള ഒരു സ്ത്രീയെ കണ്ടാല്‍ ഏതൊരു പുരുഷനും ഒന്ന് നോക്കി പോകും എന്നതുപോലെ ഞാനും നോക്കി നില്‍ക്കാറുണ്ട്.ചില സ്ത്രീകള്‍ മുഖം മിനുക്കി സുന്ദരമാക്കി വെക്കുമ്പോള്‍ പലരും അവരുടെ കൈകാലുകള്‍ അതുപോലെ മനോഹരമാക്കി വെക്കാന്‍ മറക്കുന്നു.എത്ര ഭംഗി ഉള്ള മുഖമായാലും വിണ്ടുകീറിയ പാദവും കൊണ്ട് നടന്നാല്‍ മുഖത്തിന്റെ ഭംഗിഅവിടെ പോകുന്നു.ഒരു സ്ത്രീയുടെ സൌന്ദര്യം അവളുടെ നിറത്തില്‍ അല്ല..സ്ത്രീ കറുത്തും വെളുത്തും ഇരിക്കും എത്ര ഭംഗിഉള്ള സ്ത്രീ അയാലും നന്നായി പെരുമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്ര സൌന്ദര്യം ഉണ്ടായിട്ടും കാര്യം ഇല്ല.മറ്റൊരാളോടുള്ള മാന്യമായ പെരുമാറ്റത്തിലും ,മാന്യമായ വസ്ത്രധാരണ രീതിയും സ്ത്രീ സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്നു .ഓരോരുത്തര്‍ക്കും സ്വന്തം ശരീരത്തിന്
കംഫര്‍ട്ട് എന്ന് തോന്നുന്ന ഏത് വസ്ത്രവും ധരിക്കാം .പക്ഷെ അത് മറ്റുള്ളവര്‍ക്ക് അരോചകമാകാതിരിക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. അല്‍പ വസ്ത്രധാരണികളായ ടി വി അവതാരകരെ കണ്ടു അത് അനുകരിക്കുകയാണ് പുതിയ തലമുറയിലെ പ്രവണത.
ഇത്‌ എഴുതുമ്പോള്‍ വസ്ത്രധാരണ രീതിയില്‍ നമ്മള്‍ മലയാളികള്‍ ഒട്ടും ശ്രദ്ധയില്ല എന്ന കാര്യത്തെ ഓര്‍മ്മപെടുത്തുന്ന സംഭവം ഓര്‍ത്തു പോവുകയാണ്.അത്യാവശ്യം തടിയുള്ള ഒരു സ്ത്രീ ഇപ്പോഴത്തെ പുതിയമോഡല്‍ ചുരിദാര്‍ ധരിച്ചു ഇറക്കം കുറഞ്ഞ ആ ടോപ്പിന് ഇറുകി ടൈറ്റായ പാന്റു ധരിച്ച അവര്‍ ഇരുന്നിടത്തുനിന്നും എഴുനേറ്റപ്പോള്‍ പാന്റ് രണ്ടുവശത്തേക്ക് പൊളിഞ്ഞു കാലുകള്‍ പുറത്തേക്കു വന്നു..കണ്ടു നിന്നവരെല്ലാം ചിരിച്ചു..ഒന്നും ചെയ്യാന്‍ കഴിയാതെ തലയും താഴ്തി നടക്കാനുള്ള അവസ്ഥ ഉണ്ടായത് അവരുടെ അശ്രദ്ധകൊണ്ടാണെന്ന കാര്യത്തില്‍ സംശയം ഇല്ല.
സാരി ആണ് കേരള സ്ത്രീയുടെ പാരമ്പര്യ വേഷം എന്നത് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ സാരി ആണ് ഒരു സ്ത്രീയെ ഏറ്റവും സെക്സിയായി എടുത്തുകാണിക്കുന്ന വേഷം എന്നും പറയാതെ വയ്യ. സാരി ഉടെക്കേണ്ട രീതിയില്‍ ഉടുത്തിട്ടില്ലെങ്കില്‍ സാരിപോലെ ഏറ്റവും മോശമായ വേഷം ഇല്ലാന്ന് പറയാം.സാരി പോലെതന്നെ പര്‍ദക്കുള്ളിലും സെക്സിയാകുന്നവരെയും കണ്ടിട്ടുണ്ട്,
ഭേതം അവര്‍ സാദാവേഷം ധരിക്കുകയാണ് എന്ന് തോന്നീട്ടുണ്ട്..ഏത് പ്രായം ആയാലും ഏത് വേഷം ആയാലും അതു മാന്യമായി ധരിച്ചിരിക്കണം.

പകല്‍മുഴുവന്‍ മുഷിഞ്ഞു നാറിയ വസ്ത്രം ധരിച്ചു രാത്രിയില്‍ കുളിച്ചു പൌഡര്‍ ഇട്ടു അണിഞ്ഞുഒരുങ്ങുന്നവര്‍, നമ്മുടെ ശരീര ദുര്‍ഗന്ധം ഒരുപക്ഷെ അവനവനു മനസ്സിലായി എന്ന് വരില്ല.അടുത്ത് നില്‍ക്കുന്നവര്‍ക്കെ അത് തിരിച്ചറിയാന്‍ കഴിയൂ ..സ്ത്രീ എപ്പോഴും ഉള്ളസൌന്ദര്യം എന്നും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അത് വേഷത്തിലും നടത്തത്തിലും ഉണ്ടാകണം .. ചിലരുണ്ട് ഉള്ളഭംഗി ഒക്കെ മതി വയാസ്സായില്ലേ ഇനി ആര് ശ്രദ്ധിക്കാനാ എന്നൊക്കെ ചിന്തിക്കുന്നവര്‍.അങ്ങിനെ ചിന്തിക്കാനേ പാടില്ല. ഉള്ളത് സംരക്ഷിക്കാന്‍ ശ്രമിക്കണം. എന്നുകരുതി ആഴചയില്‍ ആഴചയില്‍ പാര്‍ലറില്‍ പോകണം എന്നല്ല. പണ്ടത്തെ സ്ത്രീകള്‍പ്രത്യേകിച്ചും ഹിന്ദു സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് കുളിച്ചു സെറ്റ് മുണ്ട് ഉടുത്ത്‌ നെറ്റിയില്‍ ഒരു ചന്ദനക്കുറിയും തൊട്ടു തലയില്‍ ഒരു തുളസിക്കതിരൊക്കെ വെച്ച് (തുളസി ഒരു ആയുര്‍വേദമരുന്നും,ഒപ്പം തുളസിയുടെ മണത്തിനു ഒരു പോസറ്റീവ് എനര്‍ജിയും നല്‍കാന്‍ കഴിയും) നടക്കുന്ന അവരെ കാണാന്‍ തന്നെ ഒരു ഐശ്വര്യമായിരുന്നു.അവരൊന്നും ഒരു പാര്‍ലറിലും പോയിട്ടല്ല.എന്നും രാവിലെ സ്ത്രീകള്‍ കുളിച്ചാല്‍ നല്ല വസ്ത്രം (അത് എന്ത് വേഷമായാലും )ധരിച്ചാല്‍ തന്നെ അവരെ കാണുമ്പോ ഒരു പോസറ്റീവ് എനര്‍ജി വീട്ടിലുള്ളവര്‍ക്കും,കാണുന്നവര്‍ക്കും ഉണ്ടാകും.സ്ത്രീതന്നെയാണ് വീടിന്റെ ഐശ്വര്യവും വിളക്കും. അങ്ങിനെ ആയിമാറാന്‍ സ്ത്രീതന്നെ വിചാരിക്കുകയും വേണം.

Saturday, January 1, 2011

ലഹരി

ആദ്യമൊരു രസത്തിനായി
നിന്നെ ഞാനൊന്ന് ചുംബിച്ചു
പിന്നെ നീ എനിക്കൊരു നേരമ്പോക്കായി
നിറംക്കെട്ട എന്റെ ഏകാന്ത സന്ധ്യകളില്‍
നിറങ്ങളേഴും വാരിവിതറി കടന്നു വന്നു നീ
പുറത്ത്‌ വീഴുന്ന മഞ്ഞിന്‍ തണുപ്പിലും,
പൊള്ളും ചൂടിലും
ഉറങ്ങാന്‍ കഴിയാതെ കിടന്നീടവേ
ഒരു താരാട്ട് പാട്ടായി
എന്നെ ഉറക്കി നീ.
നിന്നെ ഞാന്‍ ആര്‍ത്തിയോടെ വിഴുങ്ങുമ്പോള്‍
എന്നില്‍ നീ ഒരു ലഹരിയായി നിറഞ്ഞു
മതികെട്ട്‌ പോയൊരെന്‍ വിഭ്രാന്ത ചിന്തയില്‍
വാരിയെടുത്തു മാറോട് ചേര്‍ക്കുമ്പോള്‍
ഒരു ലഹരിയായി
നീയെന്നില്‍ പടരുന്നതറിഞ്ഞു ഞാന്‍
ചിന്തയും,സിരകളും
നിനക്കായി തുടിക്കുമ്പോഴും
തിരിച്ചറിഞ്ഞില്ല
ഞാന്‍ നിന്‍ അടിമയായി തീര്‍ന്നെന്
ഒടുവില്‍ ഞാന്‍ ചോരതുപ്പുമ്പോള്‍ അറിയുന്നു
നീയെന്‍ കരളും കവര്‍ന്നെന്ന് .

Wednesday, December 1, 2010

ഇവരും മനുഷ്യര്‍

മനുഷ്യ വംശത്തില്‍ നിന്നും പുറത്താക്കപ്പെട്ട  സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ ശക്തമായപ്പോഴാണ് മനുഷ്യ കുലം ആണും,പെണ്ണും കൂടിച്ചേര്‍ന്നതാണ് എന്ന സത്യം പതുക്കെ അംഗീകരിച്ചു തുടങ്ങിയത്. എന്നാല്‍ ആണിലും പെണ്ണിലും പെട്ടവര്‍..., ആണും പെണ്ണും കെട്ട എന്ന് ആക്ഷേപിക്കുന്ന മറ്റൊരു വിഭാഗം അവഗണനകളില്‍ അപഹാസ്യരായി സ്വന്തം മേല്‍വിലാസം പോലും കണ്ടെത്താന്‍ കഴിയാതെ ഇന്നും നമുക്ക് ചുറ്റിലും ഉണ്ട്. അവരെ പരിഹാസരൂപേണ മറ്റുള്ളവര്‍ ചാന്തുപൊട്ടെന്നും, ഒന്‍പതെന്നും, ഹിജഡയെന്നും, ധിംതരികിടതോം എന്നും ഒക്കെ വിളിച്ചു പോരുന്നു.പുരുഷനായി ജനിച്ചു പോയി എങ്കിലും വൈകാരികമായി സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ,അതിനായി പാട്പെടുകയും ചെയുന്ന ഇത്തരം സമൂഹത്തിന്റെ ആകുലതകളെക്കുറിച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ പുരുഷ ശരീരത്തിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന ഒരു വിഭാഗം ജനതയുടെ, അല്ലെങ്കില്‍ അവര്‍ അനുഭവിക്കുന്ന മാനസിക സഘര്‍ഷങ്ങളുടെ വേലിയേറ്റം മനസ്സിലാക്കാന്‍ വിവേകശാലികള്‍ എന്ന് പറയപെടുന്ന കേരള സമൂഹത്തിനു കഴിഞ്ഞിട്ടില്ല. (കേരള സമൂഹമെന്നതിനേക്കാള്‍ സമൂഹത്തിന്‌ എന്ന ഒരു വാക്കാവും കൂടുതല്‍ ഉചിതം). നമ്മുടെ കാപട്യം നിറഞ്ഞ, മാന്യതയുടെ മുഖാവരണം സ്വയം ധരിച്ച സമൂഹം ഇവരെ  അവഞ്ജയോടെ  മാത്രം കാണുന്നു. പക്ഷെ, എന്തെന്ത് വൈകല്യത്തിന്റെ പേരിലാണെങ്കില്‍ പോലും ഇവര്‍ കാട്ടി കൂട്ടുന്ന കോമാളിത്തരങ്ങള്‍ അല്ലെങ്കില്‍ കൊപ്രാട്ടിതരങ്ങള്‍ക്ക് നേരെ കണ്ണടക്കാനോ അവയെ അഗീകരിക്കാനോ കഴിയുന്നവയും അല്ല എന്ന സത്യം മനസ്സിലാക്കി കൊണ്ട് തന്നെ പറയട്ടെ.. ഇത്രയധികം പീഢനം ഇവര്‍ അര്‍ഹിക്കുന്നുണ്ടോ? ജനിപ്പിച്ച അച്ഛനും അമ്മയും പോലും അവരെ തള്ളി പറയന്നു. ഇങ്ങനെ ഒരു കുഞ്ഞും ജനിക്കാന്‍ ഇടവരുത്തരുതേ എന്ന് മനസ്സുരുകി പ്രാര്‍ഥിക്കുകയാണ്. അവര്‍ സ്വന്തം പ്രവര്‍ത്തി കൊണ്ടല്ല ഇങ്ങനെ ആയിതീരുന്നത് (അങ്ങിനെയുള്ള ചുരുക്കം ആളുകളെ മറക്കുന്നില്ല) എന്ന് മനസ്സിലാക്കാനുള്ള വിവേകം ഇനിയെങ്കിലും നമ്മുടെ സമൂഹം കാട്ടേണ്ടതുണ്ട് എന്ന് തോന്നുന്നു.

സ്വവര്‍ഗ രതിയുടെ പേരില്‍ ദിനം പ്രതി നമ്മുടെ നാട്ടില്‍ നിന്നും ഒട്ടേറെ ആണ്‍കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. ഇവര്‍ക്കെല്ലാം എന്ത് സംഭവിക്കുന്നു. ആദ്യ കുറേ ദിവസങ്ങളിലെ പത്രങ്ങളുടെ തലക്കെട്ടുകളായി ഇവര്‍ നമുക്കിടയില്‍ നിറഞ്ഞുനില്‍ക്കും. പിന്നെ, പിന്നെ എല്ലാം പുതിയ വാര്‍ത്തകള്‍ക്ക് മുന്‍പില്‍ വിസ്മൃതിയിലാവും. പക്ഷെ, സ്വന്തം വിധിയെ പഴിച്ച് ശിഷ്ടകാലം ജിവിക്കേണ്ടി വരുന്ന ഇവരെല്ലാം ഏതൊക്കയോ തലങ്ങളില്‍ എത്തിപെടുകയും പിന്നീട് അക്രമവാസന ഉള്ളവരായി മദ്യത്തിനും ,മയക്കുമരുന്നിനും അടിമകളായ എന്തും ചെയാന്‍ ചങ്കൂറ്റമുള്ളവരായി തീരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു വിഭാഗം മനുഷ്യര്‍ തന്നെയാണ് അക്രമകാരികളായ ഇത്തരം ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത്.

അവനവന്റെ നൈമിഷികമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അല്ലെങ്കില്‍ വെറിപിടിച്ച ലൈംഗീകവാസനകള്‍ക്ക്  വേണ്ടി മറ്റുള്ളവരെ ഉപയോഗപെടുത്തുമ്പോള്‍ അവിടെ കച്ചവട മനസ്സും വൃത്തിഹീനമായ സെക്ഷ്വല്‍ സാറ്റിസ്ഫാക്ഷനും മാത്രമാണ് ഉണ്ടാകുന്നത്. മണ്ണും,പെണ്ണും,പൊന്നും എല്ലാം വില്‍ക്കാനും വാങ്ങാനും മാത്രമുള്ളതാണെന്ന് പറയുന്നത് പോലെ ഇപ്പോള്‍ ആണ്‍കുട്ടികളും വില്‍പ്പന ചരക്കുകളായി മാറി കൊണ്ടിരിക്കുകയാണ്. അവനവന്റെ വീട്ടില്‍ നിന്നും ഒരു കുട്ടിയെ ഇത്തരത്തില്‍ നഷ്ടപ്പെടുമ്പോഴേ, നഷ്ടപെടുന്നതിന്റെ വേദന മനസ്സിലാക്കുന്നത്. പ്രണയം,സ്നേഹം,കരുണ ഇതൊക്കെ ഇന്നു വെറും കച്ചവട ലാഭമുണ്ടാക്കകയെന്ന ലക്ഷ്യത്തോടെ പ്രകടിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ രക്ഷിതാക്കളുടെ അശ്രദ്ധയാണ്‌ ഇത്തരം ഒരു സാഹചര്യത്തിലേക്ക്  കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് എന്ന് പറയാതെ വയ്യ. രക്ഷിതാക്കള്‍ കുട്ടികളെ കൂടുതലായി ശ്രദ്ധിക്കുകയും അവര്‍ക്ക് വേണ്ട സമയത്ത് സമയോചിതമയ ബോധവല്‍ക്കരണം കൊടുക്കുകയും ഇന്നത്തെ, ഈ വെറി പിടിച്ച കാലത്ത് ആവശ്യമായി തീര്‍ന്നിരിക്കുന്നു. മാതാ പിതാക്കളുടെ അശ്രദ്ധയും, ഉദാസീനതയും ഒരു പരിധിവരെ കുട്ടികളെ വഴിതെറ്റിക്കാന്‍ കാരണമാകുന്നു. ജീവിതത്തിലെ പുത്തന്‍ ചുറ്റുപാടുകളേയും സമ്പ്രദായങ്ങളേയും വിസ്മയത്തോടെ കാണുന്ന ചെറിയ പ്രായത്തില്‍ കുട്ടികളെ ബന്ധുക്കളുടെ കൂടെ രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ വിടുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നു.

രക്ത ബന്ധങ്ങള്‍ പോലും കുട്ടികളെ ചൂഷണം ചെയ്യുവാന്‍ മടി വരുത്താത്ത കാലമാണ്‌ ഇന്നിന്റെ ഈ നവയുഗം!! തെറ്റും ശരിയും മനസ്സിലാക്കാന്‍ കഴിയാത്ത കൊച്ചു പ്രായത്തില്‍ സംഭവിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ കുട്ടികളില്‍ ഏല്‍പ്പിക്കുന്ന ആത്മനിന്ദ കടുത്തതായിരിക്കും.ഇതു മനസ്സിലാക്കി രക്ഷിതാക്കള്‍ തന്നെയാണ് അവരെ നേരായ മാര്‍ഗ്ഗത്തിലേക്ക് കൊണ്ട് വരേണ്ടത്.മറിച്ച്, ഇതിനെ നിസ്സാരവല്‍ക്കരിച്ചാല്‍ ഒരു പക്ഷെ പിന്നീട് രക്ഷിതാക്കള്‍ തന്നെ ദു:ഖിക്കാന്‍ ഇടവന്നെക്കാം. ആണും പെണ്ണും എന്ന പോലെ ഹിജഡകളായി ജന്മം എടുക്കുന്നവരും ദൈവത്തിന്റെ വരദാനമാണ് .പക്ഷെ ദൈവത്തിനു എവിടെയോ കണക്കുകള്‍ പിഴച്ച അഭിശപ്ത മുഹൂര്‍ത്തത്തില്‍ ഭൂമിയില്‍ പിറവി എടുത്തുപോയ ഈ ജന്മങ്ങളെ തികഞ്ഞ പരിഹാസത്തോടെയും അവഞ്ജയോടെയും കാണുകയും, ചെയുന്നതു എത്ര ദയനീയമാണ്‌!

ഇത്തരം സമൂഹത്തിന്റെ അറിയപ്പെടാതെ  ,അല്ലെങ്കില്‍ പറയപ്പെടാതെ പോകുന്ന വേദനകളിലേക്ക് മനുഷ്യ സ്നേഹികള്‍ കണ്ണ് തുറക്കേണ്ടതുണ്ട് .എന്നാല്‍ ദു:ഖകരമായ സത്യം മറ്റൊന്നാണ് എന്ന് പറയാതെ വയ്യ. ഇത്തരം ജനസമൂഹത്തെ എങ്ങിനെയൊക്കെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്ന ചിന്തയോടെ മാത്രമായി അവരെ സമീപിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റിലും ഉള്ളത് . ഇവരെ രക്ഷിക്കുന്നതിനു പകരം അവരെ തിന്മയുടെ പാതയിലേക്ക് നയിക്കുകയും അത് വഴി അവരെ ശിക്ഷിക്കുകയുമാണ്‌ കപട സദചരവും കൊണ്ട് നടക്കുന്നവര്‍ ചെയ്യുന്നത്. ഇതൊരു വൈകല്യമായി കണക്കാകാതെ, മറിച്ച് അവരെ സമീപിക്കുന്ന വ്യക്തികള്‍ക്കാണ് ആദ്യം ചികിത്സ നല്‍കേണ്ടത്. ഇത്തരം ഹോര്‍മോണ്‍ തകരാരുമായി ജനിക്കുന്നവരെ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കുവാന്‍ കഴിയുന്നതല്ല എങ്കിലും അവരുടെ ജനന വൈകല്യങ്ങള്‍ ഒരു പരിധി വരെ സര്‍ജറിയിലൂടെയും മറ്റും പരിഹരിക്കാവുന്നതാണ് . അവരെ സര്‍ജറിക്ക് വിധേയരാക്കി പുരുഷനായോ അല്ലങ്കില്‍ സ്ത്രീയായോ മാറ്റുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. എങ്കിലും ജീവിതത്തില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ അതുകൊണ്ടൊന്നും അവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. എന്നിരിക്കിലും ഇവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേടാന്‍ ഒരു പരിധിവരെ ഇതിലൂടെ കഴിഞ്ഞേക്കാം.
പക്ഷെ സാധാരണക്കാരായ ജനസമൂഹത്തിന്‌ ഇത്തരം ചിലവേറിയ ശസ്ത്രക്രിയകള്‍ ഇന്നും വിദൂരമാണെന്നിരിക്കെ ഇത്തരം ആളുകള്‍ക്ക് സര്‍ക്കാര്‍ ചികിത്സാസഹായം അനുവദിക്കുകയും, ജെനമൈത്രി അല്ലങ്കില്‍ കുടുംബശ്രീ എന്ന പേരുകളില്‍ സ്ത്രീകള്‍ക്കായി നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ പോലെ ഇത്തരം ആളുകള്‍ക്ക് വേണ്ടി കൂടി ഒരു പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചാല്‍ ഒരു പക്ഷെ ഇത്തരം വിഭാഗക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുകളില്‍ നിന്നും മോചനം ലഭിക്കുവാനും ജീവിക്കുവാനുതകുന്ന ഒരു ജീവിതമാര്‍ഗ്ഗം ഉണ്ടാക്കുവാനും കഴിഞ്ഞേക്കാം. എഴുതിതള്ളപെട്ട ഇത്തരം സമൂഹത്തിന്‌ നേരെ സര്‍ക്കാര്‍ കണ്ണു തുറന്നേ മതിയാവൂ. കാരണം ഇവരും മനുഷ്യരാണ്..ഇവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്.. ഇവരും ജിവിച്ചോട്ടെ.. ആര്‍ക്കും ഉപദ്രവമാവാതെ ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍..